
മുംബൈ: ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് നടൻ സൽമാൻ ഖാന്റെ വീടിനുമുന്നിൽ വെടിവെപ്പുണ്ടായത്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൽമാൻ ഖാന്റെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേർ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് സൽമാന്റെ പിതാവ് സലിം ഖാൻ.
പതിവ് ഷെഡ്യൂൾ അനുസരിച്ചുതന്നെ സൽമാൻ കാര്യങ്ങൾ ചെയ്യുമെന്ന് സലിം ഖാൻ പറഞ്ഞു. ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒന്നും പേടിക്കാനില്ല. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. സൽമാന്റെ കുടുംബത്തിന് പൂർണമായ സുരക്ഷ ഏർപ്പെടുത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും സലിം ഖാൻ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 4.55-ഓടെയായിരുന്നു സംഭവം.
വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയി രംഗത്ത് വന്നിരുന്നു. തമാശയല്ലെന്നും, തങ്ങളെ നിസ്സാരമായി കരുതരുതെന്നും ഇത് അവസാന താക്കീതാണെന്നും അൻമോൽ ബിഷ്ണോയി സമൂഹമാധ്യമത്തിൽ കുറിച്ചു. സൽമാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ് നടക്കുകയെന്നും ഇയാൾ കൂട്ടിച്ചേർത്തു. ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകനെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. 1998-ൽ സൽമാൻ ഖാൻ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ലോറൻസ് ബിഷ്ണോയി നടനെ വകവരുത്താൻ ശ്രമിക്കുന്നത്.
ദീർഘനാളുകളായി ലോറൻസ് ബിഷ്ണോയിയുടെ സംഘം സൽമാന് നേരേ വധഭീഷണി ഉയർത്തുകയാണ്. ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ട വിശാൽ എന്നു വിളിക്കുന്ന കാലുവും തിരിച്ചറിയാത്ത ഒരാളും ചേർന്നാണ് വെടിവെച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു. പ്രതികൾ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു. ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു. ബാന്ദ്രയിലെ വീടായ ഗാലക്സി അപ്പാർട്ട്മെന്റിനുനേരേ ഞായറാഴ്ച പുലർച്ചെ 4.55-ഓടെയാണ് വെടിവെപ്പുനടന്നത്. സംഭവം നടക്കുമ്പോൾ സൽമാൻഖാൻ വീട്ടിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]