
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച ആളെ ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് താനെയില്‍നിന്ന് പിടികൂടിയത്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് (30) എന്ന ബംഗ്ലാദേശി പൗരനാട് പിടിയിലായത്. അനധികൃതമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്നും മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കടന്നതെന്നും വ്യക്തമായിട്ടുണ്ട്.
അന്വേഷണത്തില്‍ പ്രതിയേക്കുറിച്ച് പ്രാഥമികമായ ചില വിവരങ്ങള്‍ മാത്രമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ആറ് മാസമായി ഇന്ത്യയിലുള്ള ഇയാള്‍ ഇവിടെ വിവിധ പേരുകളിലാണ് കഴിഞ്ഞുവന്നത്. വിജയ് ദാസ്, ബിജോയ് ദാസ് തുടങ്ങിയ പേരുകളില്‍ മുംബൈയില്‍ വിവിധ ഇടങ്ങളില്‍ വീട്ടുജോലിക്കാരനായി ഇയാള്‍ ജോലിചെയ്തതായി വ്യക്തമായിട്ടുണ്ടെന്ന് 9-മേഖലാ ഡെപ്യൂട്ടി കമ്മീഷണര്‍ ദീക്ഷിത് ഗെഡാം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബംഗ്ലാദേശി പൗരനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഇയാളുടെ പക്കല്‍നിന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു. ബംഗ്ലാദേശിലെ ജലോക്തി ജില്ലക്കാരനാണ് ഷെഹ്സാദ്. മുംബൈയിലെ ഒരു ഹൗസ് കീപ്പിങ് ഏജന്‍സി വഴി ഇയാള്‍ വിവിധ ഇടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഒരു ബാറിൽ ജോലിചെയ്തിരുന്ന പ്രതി ആക്രമണത്തിന് ഒരാഴ്ച മുന്‍പ് ജോലി ഉപേക്ഷിച്ചിരുന്നതായും പോലീസ് പറയുന്നു. പ്രതി മുന്‍കാലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളാണെന്ന് വ്യക്തമായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വീടാണെന്ന കാര്യം അറിയാതെയാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കടന്നതെന്നും അദ്ദേഹത്തെ കുത്തിപ്പരിക്കേല്പ്പിച്ചതെന്നുമാണ് പോലീസ് പറയുന്നത്. വീട് കൊള്ളയടിക്കുക എന്ന ഉദ്ദേശമായിരുന്നു ഉണ്ടായിരുന്നത്. ഇതിനായി മുന്‍കൂട്ടി തയ്യാറെടുത്താണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്ക് എവിടെനിന്നൊക്കെ സഹായങ്ങള്‍ ലഭിച്ചു എന്നകാര്യം വ്യക്തമാകേണ്ടതുണ്ടെന്നും പോലീസ് പറയുന്നു.
അവിവാഹിതനായ ഇയാള്‍ വോര്‍ളിയിലെ ഒരു വാടകവീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കുറച്ച് നാളുകളായി ഇയാള്‍ക്ക് സ്ഥിരമായി ജോലിയൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെയാണ് പ്രതിയായ ഷെഹ്സാദിനെ മുംബൈ പോലീസ് പിടികൂടിയത്. താനെയില്‍ മെട്രോ നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ജോലിചെയ്തിരുന്നത്. അവിടുത്തെ ഒരു ലേബര്‍ ക്യാമ്പില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. തുടര്‍ ചോദ്യംചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. കുട്ടികളുടെ മുറിയില്‍ കള്ളന് കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ആക്രമണം നടത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]