
നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ്റെ പ്രവൃത്തിയോടുള്ള പ്രതികരണവുമായി നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി. സംഭവത്തിന് പിന്നാലെ ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് രമേശ് നാരായണനോട് തനിക്കുണ്ടായിരുന്ന ബഹുമാനമാണെന്ന് ശ്രീകാന്ത് മുരളി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ശ്രീകാന്ത് മുരളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
അത് താങ്ങാവുന്നതിന്നും അപ്പുറമായിരുന്നു.
ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് പണ്ഡിറ്റ് “ജി”യോട് എനിയ്ക്കുണ്ടായിരുന്ന ബഹുമാനമാണ്.
“എം ടി” എന്ന ഇതിഹാസത്തിന്റെ മനസ്സിൽ വിരിഞ്ഞ കഥാപാത്രങ്ങളെ അഭ്രപാളിയിലേയ്ക്ക് സന്നിവേശിപ്പിച്ച ധാരാളം കലാകാരന്മാരുടെ മുന്നിൽ ഈ “അല്പത്തം” കാട്ടിയ രമേശ് നാരായണൻ എന്ന മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രം.
നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം കാണിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. ആസിഫ് അലിയെ പിന്തുണച്ചുകൊണ്ട് കൂടുതൽ താരങ്ങളും രാഷ്ട്രീയപ്രവർത്തകരുമെല്ലാം എത്തുകയാണ്. സംഭവത്തിൽ ആസിഫ് അലിയ്ക്ക് പിന്തുണയുമായി താരസംഘടനയായ ‘അമ്മ’യും എത്തിയിരുന്നു.
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ രമേശ് നാരായണൻ സംവിധായകന് ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്നിന്ന് പുരസ്കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്ന്ന് ജയരാജ്, രമേഷ് നാരായണന് പുരസ്കാരം നല്കുകയായിരുന്നു.
പിന്നീട് സംഭവത്തിൽ വിശദീകരണവുമായി രമേശ് നാരായണനും എത്തി. ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]