
പാട്ടെഴുത്തല്ല ജോലി; പാട്ടിനെക്കുറിച്ചുള്ള എഴുത്താണ്. അതുകൊണ്ടു തന്നെ പാട്ടെഴുത്തുകാരൻ എന്ന് കൂടെക്കൂടെ വിശേഷിപ്പിക്കപ്പെടുമ്പോൾ ജാള്യം തോന്നും. പതിനഞ്ചുകൊല്ലത്തോളം മുടങ്ങാതെ എഴുതിയ പംക്തിയുടെ പേര് വഴി ഓർക്കാപ്പുറത്ത് ചാർത്തിക്കിട്ടിയ വിശേഷണം.
ഒരിക്കൽ, ഒരേയൊരിക്കൽ മാത്രം ആ വിളിപ്പേര് ആനന്ദം തന്നു. ഞാൻ പോലുമറിയാതെ കണ്ണുകളിൽ നനവു പടർത്തി. അത്ര മോശമല്ലല്ലോ ആ വിശേഷണം എന്നു വരെ തോന്നി ഒരു നിമിഷം. ശ്രീകുമാരൻ തമ്പിയ്ക്ക് നന്ദി.
കൽപ്പറ്റയിലെ പദ്മപ്രഭ പുരസ്കാരദാനച്ചടങ്ങിനു ശേഷം “ജീവിതം ഒരു പെൻഡുലം” എന്ന ആത്മകഥയുടെ കോപ്പി കയ്യൊപ്പിട്ടു വാങ്ങാൻ തമ്പി സാറിനെ സമീപിച്ചതായിരുന്നു. പുസ്തകം വാങ്ങി ആദ്യ പേജിൽ തന്നെ ആശംസകളെഴുതി ഒപ്പിട്ട് തിരിച്ചുതന്നു അദ്ദേഹം. പിന്നെ എന്റെ മുഖത്തു നോക്കി ചിരിച്ചു. “പോരേ” എന്നൊരു ധ്വനിയുണ്ടായിരുന്നു ആ ചിരിയ്ക്ക്.
തിടുക്കത്തിൽ പുസ്തകം ഏറ്റുവാങ്ങി ആകാംക്ഷയോടെ ആദ്യതാൾ മലർക്കെ തുറന്നപ്പോൾ അതാ കിടക്കുന്നു മനോഹരമായ കൈപ്പടയിൽ ഒരു “മില്യൺ ഡോളർ” ആശംസ: “ഏറ്റവും വലിയ പാട്ടെഴുത്തുകാരനായ രവിമേനോന്…. ശ്രീകുമാരൻ തമ്പി.”
അവിശ്വസനീയതയായിരുന്നു ആദ്യം. പിന്നെ നേരിയൊരു ശങ്കയും: കളിയാക്കിയതാകുമോ അദ്ദേഹം? തമ്പി സാറിന്റെ മുഖത്ത് പഴയ അതേ പുഞ്ചിരി. എന്റെ മനസ്സ് വായിച്ചിട്ടെന്നോണം അദ്ദേഹം പറഞ്ഞു: “അറിഞ്ഞുകൊണ്ടു തന്നെയാണ് എഴുതിയത്. ഒരു പാട്ടു പോലും എഴുതാതെ പാട്ടെഴുത്തുകാരനായ ആളല്ലേ? ആ മേഖലയിൽ പല നല്ല കാര്യങ്ങളും ചെയ്തിട്ടുമുണ്ട്. അതിനുള്ള അംഗീകാരമായി കണ്ടാൽ മതി….” ആത്മാർത്ഥതയുടെ തെളിച്ചമുണ്ടായിരുന്നു ആ വാക്കുകളിൽ.
എഴുത്തുജീവിതം പാഴായില്ല എന്ന് തോന്നിപ്പിച്ച നിമിഷങ്ങളിലൊന്ന്. പറയുന്നത് ചില്ലറക്കാരനല്ലല്ലോ. ഓർമ്മവെച്ച നാൾ മുതൽ ഒപ്പമുള്ള എത്രയോ പാട്ടുകളുടെ ശില്പി. പാട്ടിനെക്കുറിച്ചുള്ള എഴുത്തിൽ ഞാൻ ഏറ്റവും പരാമർശിച്ചിരിക്കുക തമ്പി സാറിന്റെ പേരായിരിക്കും. വിഷയം ഗാനരചനയോ ഈണമോ ആലാപനമോ സിനിമയോ എന്തുമാകട്ടെ, ശ്രീകുമാരൻ തമ്പി എന്ന പേര് കടന്നുവരാത്തവ കുറവാണ് എഴുതിയ ലേഖനങ്ങളിൽ. അത് തികച്ചും സ്വാഭാവികമാണ് താനും. തമ്പി സാറിന്റെ പാട്ടുകൾ ഒരിക്കലെങ്കിലും കേൾക്കാത്ത, മൂളാത്ത ദിനങ്ങളും അപൂർവമാണല്ലോ ജീവിതത്തിൽ.
ഇഷ്ടഗാനങ്ങളുടെ ശില്പിയുമായുള്ള ആദ്യ സംഭാഷണത്തിന്റെ ഓർമ്മകളിലേക്ക് തിരികെ നടക്കുന്നു മനസ്സ്. 1990 കളുടെ തുടക്കം. മലയാളത്തിലെ പ്രമുഖ ചലച്ചിത്രവാരികകളിലൊന്നിൽ അന്നൊരു പ്രതിവാര സംഗീത നിരൂപണ പംക്തിയുണ്ട് എനിക്ക്. ആസ്വാദകപക്ഷത്തു നിന്നുകൊണ്ട്, പുതിയ ഓഡിയോ കാസറ്റുകളുടെ ഒരു റിവ്യൂ. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത “ബന്ധുക്കൾ ശത്രുക്കൾ” എന്ന സിനിമയുടെ മ്യൂസിക് ആൽബം മാഗ്നാസൗണ്ട് പുറത്തിറക്കിയിട്ട് ദിവസങ്ങളേ ആയുള്ളൂ. ഗാനരചനയും സംഗീതവും തമ്പിയുടെ വക.
അർത്ഥമുള്ള രചനകൊണ്ടും ലളിതസുന്ദരമായ വാദ്യവിന്യാസം കൊണ്ടും ഹൃദ്യമായ ആലാപനം കൊണ്ടും പതിവ് ശൈലിയിൽ നിന്ന് വേറിട്ടുനിന്ന സൃഷ്ടികൾ. മലയാളിപ്പെണ്ണേ നിന്റെ മനസ്സ്, ബന്ധുവാര് ശത്രുവാര്, തൽക്കാല ദുനിയാവ്, ചുംബനപ്പൂ കൊണ്ട് മൂടി, പൂനിറം കണ്ടോടി വന്ന, ആലപ്പുഴ പട്ടണത്തിൽ…. പടമിറങ്ങും മുൻപേ സൂപ്പർഹിറ്റായി മാറിയ പാട്ടുകളായിരുന്നു എല്ലാം. മലയാള ചലച്ചിത്ര ഗാനങ്ങളുടെ വസന്തഋതുവിനെ ഓർമിപ്പിച്ച ആ ആൽബത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടാൻ മടിച്ചില്ല എന്നിലെ ആസ്വാദകൻ. അത്തരം സുവർണ്ണാവസരങ്ങൾ നിരൂപകന് വീണുകിട്ടുക അപൂർവമായിരുന്നല്ലോ…
വാരിക പുറത്തിറങ്ങിയതിന്റെ പിറ്റേന്ന് തിരുവനന്തപുരത്തു നിന്ന് അപ്രതീക്ഷിതമായി പത്രാധിപരുടെ കോൾ. “രവീ, ശ്രീകുമാരൻ തമ്പി സാർ വിളിച്ചിരുന്നു. എന്തോ പരിഭവം ഉണ്ടെന്ന് തോന്നുന്നു. ഒന്ന് തിരിച്ചു വിളിച്ചേക്കണം. നമ്പർ തരാം..” ഞെട്ടിപ്പോയെന്നത് സത്യം. എഴുതിയത് മോശമായോ? അതോ വസ്തുതാ വിരുദ്ധമായ വല്ല പരാമർശവും കടന്നുകൂടിയിരിക്കുമോ എന്റെ കുറിപ്പിൽ? ഒന്നും പിടികിട്ടുന്നില്ല. അപ്പോൾ തന്നെ തമ്പി സാറിന്റെ നമ്പറിൽ വിളിച്ചുനോക്കിയെങ്കിലും മറ്റാരോ ആണ് ഫോണെടുത്തത്. സാർ സ്ഥലത്തില്ല, വന്നാൽ പറയാം എന്നു പറഞ്ഞു ആൾ ഫോൺ വെച്ചതോടെ ഉള്ളിലെ വേവലാതി കൂടി.
അധികം വൈകാതെ തമ്പി സാർ തിരിച്ചു വിളിച്ചു. ഫോണെടുത്തത് ചെറിയൊരു ഉൾക്കിടിലത്തോടെ. ആൾ ക്ഷിപ്രകോപിയാണ് എന്ന് പറഞ്ഞുകേട്ടിരുന്നതിനാൽ ആശങ്ക സ്വാഭാവികം. പക്ഷേ പതിഞ്ഞ ശബ്ദത്തിലാണ് തമ്പി സാർ സംസാരിച്ചു തുടങ്ങിയത്: “മിസ്റ്റർ രവിമേനോൻ, നിങ്ങൾ എഴുതിയത് വായിച്ചു. നന്നായിട്ടുണ്ട്. ആദ്യമായിട്ടാണെന്ന് തോന്നുന്നു ഇത്രയും വിശദമായി ആ പാട്ടുകളെ കുറിച്ചൊരു വിലയിരുത്തൽ വരുന്നത്. താങ്ക് യു.”
ഒരു നിമിഷം നിർത്തിയ ശേഷം തമ്പി സാർ തുടർന്നു; ഉറച്ച ശബ്ദത്തിൽ: “പക്ഷേ, താങ്കളുടെ അറിവിലേക്കായി ഒന്നു പറഞ്ഞേക്കാം. ഞാനൊരു ചെത്തുകാരനല്ല; എഴുത്തുകാരനാണ്. ചെത്ത് മോശം തൊഴിലായതുകൊണ്ടല്ല. എഴുത്താണ് എന്റെ മേഖല. അത്രമാത്രം..” എടുത്തടിച്ചപോലുള്ള ആ പ്രസ്താവന കേട്ട് തരിച്ചു നിന്നു ഞാൻ. “സാരമില്ല. പറഞ്ഞെന്നേ ഉള്ളൂ,”— എന്നെ സമാധാനിപ്പിക്കാനെന്നോണം തമ്പി സാർ കൂട്ടിച്ചേർത്തു.
ഫോൺ വെച്ച ശേഷവും അമ്പരപ്പ് നീങ്ങുന്നില്ല. ഇതെന്താവാം ഇങ്ങനെയൊരു വിചിത്രമായ പ്രതികരണത്തിന് പ്രകോപനം? പാട്ടും ചെത്തും തമ്മിൽ എന്ത് ബന്ധം? ഒന്നും മനസ്സിലായില്ല. വാരിക ഒന്നുകൂടി തുറന്ന് വായിച്ചുനോക്കിയപ്പോഴാണ് തമ്പി സാർ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടിയത്. ഗാനപംക്തിക്ക് വേണ്ടി അയച്ചു കൊടുക്കുന്ന കുറിപ്പുകൾക്ക് കൗതുകമാർന്ന തലക്കെട്ടുകൾ കൊടുക്കാറുണ്ട് വാരികയുടെ എഡിറ്റോറിയൽ ഡെസ്ക്. “ബന്ധുക്കൾ ശത്രുക്കളെ”‘ കുറിച്ചെഴുതിയ കോളത്തിന് നൽകിയിരുന്ന തലക്കെട്ട് ഇങ്ങനെ: “തമ്പി ചെത്തി; രചനയിലും സംഗീതത്തിലും.”
“ചെത്തി” എന്നത് അന്നത്തെ കുസൃതി നിറഞ്ഞ ഒരു ന്യൂജൻ പ്രയോഗം. പൊളിച്ചു, തകർത്തു, റോക്ക്ഡ് എന്നൊക്കെ ഇന്നത്തെ കുട്ടികൾ പറയുംപോലെ. എന്നാലും വായിച്ചു നോക്കിയപ്പോൾ തലക്കെട്ടിലെ ആ “ചെത്ത്’ അൽപ്പം കടന്നുപോയില്ലേ എന്നൊരു തോന്നൽ.
എങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ആ പ്രയോഗത്തിന് പിന്നിലെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയുന്നു ഞാൻ. മലയാളത്തിൽ ഒരാഴ്ച്ചക്കുള്ളിൽ ഒരു ലക്ഷം കോപ്പി വിറ്റ് അത്യപൂർവമായ പ്ലാറ്റിനം ഡിസ്ക് നേടുന്ന ആദ്യത്തെ മ്യൂസിക് ആൽബം ആയി മാറി “ബന്ധുക്കൾ ശത്രുക്കൾ”. ശരിക്കും “അടിച്ചു പൊളിക്കുക” തന്നെയായിരുന്നു ശ്രീകുമാരൻ തമ്പി എന്ന ഓൾറൗണ്ടർ. ഇന്നത്തെ തലമുറയിൽ പോലുമുണ്ട് ആ ഗാനങ്ങൾക്ക് ആരാധകർ.
ദൂരെ നിന്നാണെങ്കിലും, തമ്പി സാറിനെ ആദ്യം കണ്ടത് അതിനും അഞ്ചു വർഷം മുൻപ് കൊല്ലത്തുവെച്ചാണ് — കൗതുകമുള്ള മറ്റൊരു ഓർമ്മ. 1988 ലെ സന്തോഷ് ട്രോഫി ഫുട്ബോൾ കേരളകൗമുദിക്ക് വേണ്ടി റിപ്പോർട്ട് ചെയ്യുകയാണ് ഞാൻ. സഹലേഖകനായി കെ ഡി ദയാൽ. കാർത്തിക ഹോട്ടലിൽ ഞങ്ങൾ ഒരുമിച്ച് ഒരേ മുറിയിൽ താമസം. ഒരു ദിവസം ഉച്ചക്ക് വെറുതെ വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്ന ദയാൽ മുറിയുടെ വാതിലിൽ തട്ടി പൊടുന്നനെ വിളിച്ചു പറയുന്നു: “ദേ നോക്കിയേ, നമ്മുടെ ശ്രീകുമാരൻ തമ്പി സാറല്ലേ അത്?”
തിടുക്കത്തിൽ മുറിയിൽ നിന്ന് പുറത്തിറങ്ങി രണ്ടാം നിലയിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ ഇടതൂർന്ന മുടിയും `റ’ ആകൃതിയിലുള്ള സ്റ്റൈലൻ മീശയുമായി ഒരാൾ നടന്നു പോകുന്നു; ഒരു ബെൽബോട്ടം പാന്റ്സുകാരൻ. കോട്ടയത്തു നിന്നിറങ്ങിയിരുന്ന “സിനിമാമാസിക”യിലെ ചോദ്യോത്തര പംക്തിക്കൊപ്പം നൽകിയിരുന്ന പടത്തിൽ കണ്ട് മനസ്സിൽ പതിഞ്ഞ രൂപം. ഹോട്ടലിലെ ഏതോ താമസക്കാരനെ സന്ദർശിച്ച ശേഷം മടങ്ങിപ്പോകുകയാവണം തമ്പി സാർ.
“നമുക്കൊന്ന് ചെന്ന് മുട്ടിനോക്കിയാലോ?”– ദയാലിനോട് എന്റെ ചോദ്യം. “പെട്ടെന്ന് ചൂടാവുന്ന ആളാണെന്നാ കേട്ടിട്ടുള്ളത്. ചിലപ്പോ ചീത്ത കേൾക്കേണ്ടി വരും. എന്നാലും പോയി നോക്കാം. ദേഷ്യപ്പെട്ടാലും ശ്രീകുമാരൻ തമ്പിയല്ലേ?”– ദയാൽ. പക്ഷെ പടിയിറങ്ങി ഓടി ചെന്നപ്പോഴേക്കും തമ്പി സാർ ഹോട്ടലിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കയറി സ്ഥലം വിട്ടിരുന്നു.
എല്ലാ അർത്ഥത്തിലും “ജനകീയ”നായ ആ കവിയുടെ വിപുലമായ സൗഹൃദവലയത്തിൽ ഒരിക്കൽ ഇടം ലഭിക്കുമെന്നോ, എന്റെ ഒരു പുസ്തകത്തിന് (എങ്ങനെ നാം മറക്കും) അദ്ദേഹം അവതാരിക എഴുതുമെന്നോ, മറ്റു രണ്ടു പുസ്തകങ്ങൾ (അനന്തരം സംഗീതമുണ്ടായി, കഭീ കഭീ മേരെ ദിൽ മേ) പ്രകാശനം ചെയ്യുമെന്നോ ഒന്നും അന്ന് സങ്കല്പിച്ചിട്ടു പോലുമില്ല.
പിന്നീട് എത്രയെത്ര കൂടിക്കാഴ്ചകൾ; അഭിമുഖങ്ങൾ, സൗഹൃദ ഭാഷണങ്ങൾ… ഗാനരചയിതാക്കൾക്കിടയിലെ ഗന്ധർവനായ ശ്രീകുമാരൻ തമ്പി ശതാഭിഷിക്തനാകുന്നു. എല്ലാ പ്രതിസന്ധികൾക്കിടയിലും ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന് വീണ്ടും വീണ്ടും എന്നെ ഓർമ്മിപ്പിക്കുന്ന, കാതുകളിൽ സ്നേഹപൂർവ്വം മന്ത്രിച്ചുകൊണ്ടിരിക്കുന്ന നൂറു നൂറു പാട്ടുകളുടെ ശില്പിയെ ഹൃദയപൂർവം, നന്ദിപൂർവം നമിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]