
വാസ്തുഹാര, അഹം എന്നീ സിനിമകൾക്കുശേഷം ബോളിവുഡ് നടിയും സംവിധായികയുമായ നീനാ ഗുപ്ത മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. 1000 ബേബീസ് എന്ന വെബ്സീരീസിലെ സാറാമ്മച്ചിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ആര്യയും ഷാജി നടേശനും നിർമിച്ച സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് നജീം കോയയാണ്
1000 ബേബീസ് കണ്ടവരെല്ലാം സാറാമ്മച്ചിയെക്കുറിച്ചാണ് പറയുന്നത്. ആദ്യമലയാളം ഒ.ടി.ടി. സീരീസ്, വ്യത്യസ്തമായ റോൾ… എങ്ങനെയാണ് പ്രോജക്ടിലേക്ക് എത്തിയത്
സാറാമ്മച്ചിയെക്കുറിച്ച് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ ഏറെ സന്തോഷം. ഇൻസ്റ്റഗ്രാമിൽ എനിക്ക് ഒരുപാട് മെസേജുകൾ ലഭിക്കുന്നുണ്ട്. സാറാമ്മച്ചിയുടെ കാരക്ടറിനെക്കുറിച്ച് ആദ്യം കേട്ടപ്പോൾ ചെയ്തുഫലിപ്പിക്കാൻ കഴിയുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. കരിയറിൽ ഇതുവരെ അത്തരമൊരു റോൾ ചെയ്തിട്ടില്ല. മലയാളം വെബ്സീരീസിൽ അഭിനയിക്കുന്നതും ആദ്യമാണ്. സ്ക്രിപ്റ്റ് മുഴുവൻ വായിച്ചപ്പോൾ കഥാപാത്രത്തിന്റെ പ്രാധാന്യം മനസ്സിലായി. എങ്കിലും കുറെ ആലോചിച്ചശേഷമാണ് ഞാൻ ഒ.കെ. പറഞ്ഞത്.
ഗുണമേന്മയുടെ കാര്യത്തിൽ മുൻപില്ലാത്തവിധത്തിലാണ് സീരീസ് ഷൂട്ട് ചെയ്തിട്ടുള്ളത്
സീരീസിന്റെ പ്രധാന സവിശേഷതയായിത്തോന്നിയത് മെയ്ക്കിങ്ങാണ്. പ്രത്യേകരീതിയിലുള്ള ലൈറ്റിങ്ങും കാര്യങ്ങളുമാണ് ഇതിൽ. വളരെ നന്നായി ചിത്രീകരിക്കുകയും ചെയ്തു. സംവിധായകനും ക്യാമറാമാനും ടെക്നീഷ്യൻസുമെല്ലാം നന്നായി അധ്വാനിച്ചിട്ടുണ്ട്. അതിന്റെ റിസൽട്ടാണ് സ്ക്രീനിൽ കാണാൻകഴിയുന്നത്. ശരിക്കും ഇതൊരു സിനിമയാക്കേണ്ടതായിരുന്നു. ഒ.ടി.ടി.യായി ചുരുങ്ങിപ്പോയി എന്ന സങ്കടം മാത്രമേയുള്ളൂ.
സാറാമ്മച്ചിയുടെ റോൾ ചെയ്യാനായി മുന്നൊരുക്കങ്ങൾ വല്ലതും നടത്തിയിരുന്നോ ?
എന്റെ റോളിനെക്കുറിച്ച് സംവിധായകൻ നജീം കോയ കൃത്യമായി പറഞ്ഞുതന്നിരുന്നു. അതുകൊണ്ടുതന്നെ വലിയ പ്രയാസമുണ്ടായില്ല. സെറ്റിൽ പൂർണസ്വാതന്ത്ര്യമുണ്ടായിരുന്നു. ഡബ്ബിങ്ങും നന്നായിവന്നു. മെയ്ക്കപ്പ് ടീം നന്നായി ചെയ്തു. പ്രത്യേകിച്ച് എന്റെ വെളുത്ത മുടി. മെയ്ക്കപ്പ് ഇട്ട് കോസ്റ്റ്യൂം അണിഞ്ഞ് ക്യാമറയ്ക്കു മുന്നിലെത്തിയപ്പോൾ ശരിക്കും ഞാൻ സാറാമ്മച്ചിയായിമാറിയിരുന്നു.
സെറ്റിലെ അന്തരീക്ഷം എങ്ങനെയായിരുന്നു?
എനിക്ക് മലയാളം അത്ര വശമില്ല. സെറ്റിൽ ഇംഗ്ലീഷും ഹിന്ദിയും അറിയുന്നവരും കുറവായിരുന്നു. എങ്കിലും അതൊന്നും പ്രശ്നമായില്ല. എല്ലാവരും ഹാപ്പിയായിരുന്നു. സഞ്ജു ശിവറാമിനൊപ്പമുള്ള സീനുകളെല്ലാം നന്നായി ചെയ്യാൻകഴിഞ്ഞു. തമാശയും ചിരികളികളുമായി അടിപൊളിയായിരുന്നു ഷൂട്ടിങ്.
നേരത്തേ തന്നെ മലയാളം സിനിമയുടെ ഭാഗമായിരുന്നല്ലോ
1991-ലാണ് എന്റെ ആദ്യ മലയാള സിനിമ വന്നത്, ജി. അരവിന്ദന്റെ വാസ്തുഹാര. മോഹൻലാലിനൊപ്പമുള്ള ആ സിനിമ വ്യത്യസ്തമായ അനുഭവമായിരുന്നു. തൊട്ടടുത്ത വർഷം അഹം ചെയ്തു. വീണ്ടും മോഹൻലാലിനൊപ്പം. എല്ലാം നല്ല ഓർമ്മകളാണ്. വലിയൊരു ഇടവേളകഴിഞ്ഞാണ് വീണ്ടും ഇവിടേക്ക് വരുന്നത്. ഇപ്പോഴും മലയാളസിനിമയുടെ ഗ്രാഫ് മുകളിലേക്കാണ്. പ്രമേയത്തിന്റെ കാര്യമായാലും ടെക്നിക്കൽ സൈഡിലാണെങ്കിലും ഗംഭീരമാണ് മലയാളം ഇൻഡസ്ട്രി. മലയാളത്തിൽ ഇനിയും അഭിനയിക്കാൻ ആഗ്രഹമുണ്ട്. അതിന് സാധിക്കട്ടെ.
സിനിമ, ടെലിവിഷൻ, ഒ.ടി.ടി. തുടങ്ങി വിവിധ മേഖലകളിൽ ഒരുപോലെ തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട്. ഏതാണ് കൂടുതൽ ഇഷ്ടം?
ഏതെങ്കിലും ഒന്നിനോട് പ്രത്യേക താത്പര്യമില്ല. സ്റ്റാർ പ്ലസിലെ സാൻസ് എന്ന പരമ്പരയ്ക്കുശേഷം ടെലിവിഷനിൽ കുറെയേറെ അവസരങ്ങൾ ലഭിച്ചു. സിനിമയിൽ ഒരു ബ്രേക്ക് ലഭിച്ചത് 2018-ൽ റിലീസായ ബധായി ഹോയിലൂടെയാണ്.
റിച്ചാർഡ് ആറ്റെൻബറോ, ശ്യാം ബെനഗൽ, ജി. അരവിന്ദൻ തുടങ്ങി വലിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചത് കരിയറിൽ ഗുണംചെയ്തോ?
അങ്ങനെ പറയാൻ കഴിയില്ല. അഭിനയിച്ച സിനിമ ഹിറ്റായി, നിങ്ങളുടെ റോൾ ശ്രദ്ധിക്കപ്പെട്ടാൽമാത്രമേ പിന്നീട് അവസരങ്ങൾ ലഭിക്കൂ. പ്രശസ്തർക്കൊപ്പം ചെറിയ റോളിൽ അഭിനയിച്ചതുകൊണ്ടുമാത്രം കരിയറിൽ മെച്ചമുണ്ടാകണമെന്നില്ല.
പുതിയ പ്രോജക്ടുകൾ ഏതെല്ലാമാണ്?
സിനിമയിലും ഒ.ടി.ടി.യിലുമായി കഴിഞ്ഞ ഒന്നുരണ്ടു വർഷമായി നല്ല തിരക്കാണ്. അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ മെട്രോ ഇൻ ദിനോ ആണ് പൂർത്തിയാക്കിയത്. വേറെയും കുറെ സിനിമകൾ റിലീസാവാനുണ്ട്. നവംബറിൽ ഹിന്ദി വെബ്സീരീസായ പഞ്ചായത്ത് സീസൺ-നാലിന്റെ ഷൂട്ടിങ് തുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]