
പാട്ടിന്റെ രാജാങ്കണത്തിലേക്ക് ആദ്യമായി കൂട്ടിക്കൊണ്ടുപോയ ആ ‘അരിക്കച്ചവടക്കാര’നെ മങ്കൊമ്പ് ഗോപാലകൃഷ്ണന് എങ്ങനെ മറക്കാന്‍? ഇന്നും ചുണ്ടില്‍ ചിരിയുണര്‍ത്തുന്ന ഓര്‍മ്മ.
1960-കളുടെ അവസാനമാണ്. സിനിമയില്‍ പാട്ടെഴുതിത്തുടങ്ങിയിട്ടില്ല മങ്കൊമ്പ്. ഗ്രന്ഥാലോകം മാസികയുടെ എഡിറ്റോറിയല്‍ ചുമതലകളുമായി തിരുവനന്തപുരത്ത് കഴിയുന്ന കാലം. കൗമുദി വാരികയില്‍ ലേഖനമെഴുത്തുമുണ്ട്; പ്രധാനമായും സിനിമാ നിരൂപണങ്ങള്‍. ആയിടക്കൊരിക്കല്‍ വയലാര്‍ രാമവര്‍മ്മയുടെ ഗാനങ്ങളിലെ ഈശ്വരനിഷേധത്തെ കുറിച്ച് വിശദമായ ഒരു പഠനം എഴുതി കൗമുദി പത്രാധിപര്‍ കെ. ബാലകൃഷണനെ ചെന്ന് കാണുന്നു, മങ്കൊമ്പ്.
ലേഖനം വാങ്ങിവെച്ച ശേഷം വയലാറിനെ വിളിച്ചു വിവരം പറയുന്നു ബാലേണ്ണന്. ലേഖനത്തിന്റെ ആശയമറിഞ്ഞപ്പോള് വയലാറിനും സന്തോഷം. ഇടക്ക് സിനിമാസംബന്ധിയായ കുറിപ്പുകള്‍ എഴുതാറുള്ളതുകൊണ്ട് മങ്കൊമ്പിനെ നേരത്തെ അറിയാം വയലാറിന്. ‘ഈശ്വര നിഷേധം ആണല്ലോ ചര്‍ച്ചാവിഷയം. എന്നാല്‍പ്പിന്നെ അത്തരത്തിലുള്ള എന്റെയൊരു കവിത കൂടി ഇരിക്കട്ടെ പുതിയ ലക്കത്തില്‍’ എന്നായി വയലാര്‍. ബാലേണ്ണന് സന്തോഷം. ആ ലക്കം കൗമുദിയുടെ ആദ്യ പേജില്‍ വയലാറിന്റെ ‘ജ്വാലാവിഭ്രാന്തി’ എന്ന കവിതയും മൂന്നാം പേജില്‍ മങ്കൊമ്പിന്റെ ലേഖനവും അച്ചടിച്ചു വന്നത് അങ്ങനെയാണ്.
മെരിലാന്‍ഡിന്റെ ‘വിപ്ലവകാരികള്‍’ എന്ന സിനിമക്ക് പാട്ടെഴുതാന്‍ തിരുവനന്തപുരത്ത് വന്നിരിക്കുകയാണ് ആ സമയത്ത് വയലാര്‍. താമസം പതിവുപോലെ അരിസ്റ്റോ ഹോട്ടലില്‍. ഇഷ്ടകവിയെ നേരില്‍ കണ്ടു പരിചയപ്പെടാന്‍ മോഹം തോന്നി തുടക്കക്കാരനായ മങ്കൊമ്പിന്. ആയിടെ ജനയുഗം വാരികയില്‍ അടിച്ചുവന്ന മധുരപ്പതിനേഴ് എന്ന സ്വന്തം കവിതയുമായി വയലാറിനെ കാണാന്‍ ഒരുച്ചക്ക് അരിസ്റ്റോ ഹോട്ടലില്‍ ചെന്നുകയറുന്നു മങ്കൊമ്പ്.
സ്നേഹവാത്സല്യങ്ങളോടെ യുവകവിയെ സ്വീകരിച്ചു വയലാര്‍. എഴുതിയ കവിത കൗതുകത്തോടെ വായിച്ചുനോക്കി. അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ഉപദേശനിര്‍ദ്ദേശങ്ങളും നിരീക്ഷണങ്ങളുമായി സംഭാഷണം മുന്നേറുന്നതിനിടെ വാതിലില്‍ അതാ ഒരു മുട്ട്.
‘ആരാ?’ — വയലാറിന്റെ ചോദ്യം.
‘ഞാനാണ്. അരിച്ചെട്ടിയാര്‍.’ — കതകിനപ്പുറത്തുനിന്ന് പതിഞ്ഞ ശബ്ദത്തില്‍ മറുപടി. വാതില്‍ പൂട്ടിയിട്ടില്ല, തുറന്ന് അകത്തു കടന്നുവന്നോളൂ എന്ന് വയലാര്‍.
അകത്തു കടന്നുവന്നയാള് ഭവ്യതയോടെ പറഞ്ഞു: ‘വരാന്‍ പറഞ്ഞിരുന്നല്ലോ. അരി കൊണ്ടുവന്നിട്ടുണ്ട്.’
ശബ്ദം തെല്ലു കടുപ്പിച്ചായിരുന്നു വയലാറിന്റെ മറുപടി: ‘അരിയൊന്നും വേണ്ട. കൊണ്ടുപോകാന്‍ സൗകര്യപ്പെടില്ല.’ കച്ചവടക്കാരന് എന്നിട്ടും വിടാന്‍ ഭാവമില്ല. ‘കൊല്ലത്തുനിന്ന് കാറില്‍ എടുത്തിട്ടേക്കാം. എന്തായാലും ചോദിച്ചതല്ലേ? കൊണ്ടുപോയേ പറ്റൂ.’
ആഗതനെ ഒന്നുഴിഞ്ഞുനോക്കിയ ശേഷം വയലാറിന്റെ മറുചോദ്യം: ‘ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?’ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു താനെന്ന് മങ്കൊമ്പ്. എന്നാല്‍ പുഞ്ചിരിയോടെയായിരുന്നു വയലാറിന്റെ അടുത്ത ഡയലോഗ്: ‘എന്തായാലും അരിച്ചെട്ടിയാര്‍ ഇരുന്നാലും, വന്ന കാലില്‍ നില്‍ക്കാതെ.’
സംഭവഗതികള്‍ നിശബ്ദമായി നിരീക്ഷിച്ച് അന്തംവിട്ടിരുന്ന മങ്കൊമ്പിനെ നോക്കി വയലാര്‍ ചോദിച്ചു: ‘ഇതാരാണെന്ന് മനസ്സിലായോ?’ ഇല്ലെന്ന് തലയാട്ടിയപ്പോള്‍ അതാ വരുന്നു അമ്പരപ്പിക്കുന്ന ആ വെളിപ്പെടുത്തല്‍: ‘ഇതാണ് സാക്ഷാല്‍ പരവൂര്‍ ജി. ദേവരാജന്‍.’
ഞെട്ടിത്തരിച്ചുപോയി താനെന്ന് മങ്കൊമ്പ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിച്ച മനുഷ്യനാണ് കണ്മുന്നില്. ഉള്ളില്‍ ഒരു വികാരസാഗരം ഇരമ്പുന്നു, ഹൃദയമിടിപ്പ് കൂടുന്നു. പിന്നെയൊന്നും ചിന്തിച്ചില്ല. നേരെ മാഷിന്റെ കാല്ക്കല് വീണു. ആ കാഴ്ചകണ്ട് പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു വയലാറും ദേവരാജനും.
ജീവിതത്തിലെ ഏറ്റവും മഹനീയ മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു അതെന്ന് പറയും മങ്കൊമ്പ്. പില്ക്കാലത്ത് നിരവധി ഗാനസൃഷ്ടികളില് പങ്കാളിയായ സംഗീതകാരനുമായുള്ള ആദ്യ സമാഗമം. അരിക്കച്ചവടക്കാരന്റെ വേഷമണിഞ്ഞു അന്ന് ജീവിതത്തിലേക്ക് കടന്നുവന്നയാള് യഥാര്‍ത്ഥത്തില്‍ ഹൃദയസംഗീതത്തിന്റെ ‘വില്പ്പനക്കാരന്’ ആയിരുന്നുവെന്നത് അത്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു യുവസാഹിത്യകാരന്.
‘കവിതയുടെ അസ്കിതയുണ്ട്, അല്ലേ?’ വയലാര്‍ പേരുപറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ മാഷിന്റെ ചോദ്യം. അന്നൊന്നും സങ്കല്പിച്ചിട്ടില്ല സ്വന്തം വരികള്‍ക്ക് ഒരിക്കല്‍ ദേവരാജസംഗീതത്തിന്റെ മാന്ത്രികസ്പര്ശമേല്ക്കാന് ഭാഗ്യമുണ്ടാകുമെന്ന്; ആ ഗാനങ്ങളില്‍ പലതും മലയാളികള്‍ ഏറ്റുപാടുമെന്നും.
ഹരിഹരന് സംവിധാനം ചെയ്ത ‘അമ്മിണി അമ്മാവന്’ (1976) ആണ് ഇരുവരും ഒരുമിച്ച ആദ്യചിത്രം. ‘അതിനും വര്‍ഷങ്ങള്‍ മുന്‍പേ സംഭവിക്കേണ്ടതായിരുന്നു ഞങ്ങളുടെ കൂടിച്ചേരല്‍’-മങ്കൊമ്പ് പറയുന്നു. മാഷിന് വേണ്ടി ആദ്യമെഴുതിയത് വെളിച്ചം കാണാതെപോയ ഒരു ചിത്രത്തിലാണ്- എന്‍. ശങ്കരന് നായര്‍ സംവിധാനം ചെയ്യാനിരുന്ന ‘പോക്കറ്റടിക്കാരി’യില്‍. (വര്‍ഷങ്ങള്‍ക്കു ശേഷം പി.ജി. വിശ്വംഭരന്റെ സംവിധാനത്തില്‍ പുറത്തുവന്ന പോക്കറ്റടിക്കാരിയുമായി ബന്ധമില്ല ഈ പടത്തിന്.)
ആദ്യത്തെ പാട്ട് എഴുതിക്കൊടുക്കുമ്പോള്‍ ചെറിയൊരു ഭീതിയുണ്ടായിരുന്നു- ഇഷ്ടപ്പെടാത്ത രചന ചുരുട്ടിക്കൂട്ടി വലിച്ചെറിയുന്നതാണ് മാഷിന്റെ രീതി എന്ന് കേട്ടിട്ടുള്ളത് കൊണ്ട് പ്രത്യേകിച്ചും. സംഭവിച്ചത് മറിച്ചാണ്. മുഴുവന്‍ വായിച്ചു നോക്കിയ ശേഷം അര്‍ത്ഥഗര്‍ഭമായി ഒന്ന് മൂളി, ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു: ‘കമ്പാര്‍ട്ട്മെന്റ് മാറിക്കയറിയ ആളാണ്, അല്ലേ? പേടിക്കേണ്ട; എന്തായാലും സീറ്റ് കിട്ടും.” പത്രപ്രവര്‍ത്തനത്തില്‍നിന്ന് പാട്ടെഴുത്തിലേക്ക് തിരിഞ്ഞതിനെ കുറിച്ച് വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇന്നോര്‍ക്കുമ്പോള്‍ എത്ര അര്‍ത്ഥവത്തായിരുന്നു ആ പ്രവചനം എന്ന് തോന്നും.
മറ്റൊന്നുകൂടി പറഞ്ഞു മാസ്റ്റര്‍: ‘പാട്ടെഴുത്തും നിരൂപണവും ഒരുമിച്ചു വേണ്ട. രണ്ടു തോണിയിലും കാല് വെച്ചാല്‍ അപകടമാണ്. നിന്റെ പാട്ട് ഇഷ്ടപ്പെടുന്നവരെ ശത്രുക്കളാക്കുന്നതെന്തിന്?’ കൗമുദി വാരികയില്‍ അക്കാലത്ത് ‘സാഹിത്യം പോയ വാരത്തില്‍’ എന്ന പേരില്‍ ഒരു പംക്തി കൈകാര്യം ചെയ്യുന്നുണ്ട് മങ്കൊമ്പ്. തലേ ആഴ്ചത്തെ ആനുകാലികങ്ങളില്‍ വന്ന രചനകളെ കുറിച്ചുള്ള വിലയിരുത്തല്‍. എം. കൃഷ്ണന് നായരുടെ സാഹിത്യവാരഫലത്തിനും മുന്‍പുള്ള കാലമാണെന്നോര്‍ക്കണം. ‘മാഷിന്റെ ഉപദേശം ഞാന്‍ ശിരസാ വഹിച്ചു. നിരൂപണം അതോടെ നിര്‍ത്തി. പാട്ടെഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.’സമയോചിതമായ ആ ഉപദേശത്തിന് മാസ്റ്ററോട് ഇന്നും മനസ്സു കൊണ്ട് നന്ദി പറയാറുണ്ട് താനെന്ന് മങ്കൊമ്പ്.
അന്നെഴുതിക്കൊടുത്ത ഗാനത്തിന്റെ പല്ലവി മറന്നിട്ടില്ല മങ്കൊമ്പ്: വെള്ളോട്ടുരുളിയില്‍ പാല്പായസവുമായി വെണ്ണിലാവേ നീ വന്നാലും, തങ്കത്താമരവിരല് കൊണ്ടെനിക്കൊരു തുള്ളി വിളമ്പിത്തന്നാലും…. ‘ചരണത്തിലെ ഒരു വാക്ക് മാത്രം മാസ്റ്റര്‍ മാറ്റി എന്നാണു ഓര്മ. പടം പുറത്തു വന്നിരുന്നെങ്കില്‍ ഞങ്ങളുടെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെട്ടേനെ അത്.” തുടര്‍ന്ന് അമ്മിണി അമ്മാവന്, കേണലും കളക്ടറും, മിസ്സി തുടങ്ങിയ ചിത്രങ്ങള്‍. ‘പാട്ടിന്റെ വരികള്‍ കയ്യില്‍ കിട്ടിയാല്‍ ഒന്നുരണ്ടാവര്‍ത്തി ശ്രദ്ധിച്ചു വായിക്കും മാസ്റ്റര്‍. നീണ്ട മൗനമാണ് പിന്നെ. ഗാനത്തിന്റെ ആശയം മനസ്സിലേക്ക് ആവാഹിക്കുകയാണ്. പിറ്റേന്നു പാട്ട് റെക്കോര്‍ഡ് ചെയ്തു കേള്‍ക്കുമ്പോള്‍ നമ്മള് അമ്പരന്നുപോകും.”
മങ്കൊമ്പിന്റെ രചനകളില്‍ ശ്രീകോവില്‍ ചുമരുകള്‍ ഇടിഞ്ഞുവീണു എന്ന പാട്ടിനോട് പ്രത്യേകിച്ചൊരു മമതയുണ്ടായിരുന്നു ദേവരാജന്‍. ഗാനസൃഷ്ടിയുടെ സാങ്കേതികത വശത്തെക്കുറിച്ചുള്ള സംഭാഷണങ്ങളിളും എഴുത്തുകളിലും മാസ്റ്റര്‍ പതിവായി ഉദാഹരിച്ചു കേട്ടിട്ടുള്ള പാട്ടാണത്. ‘ഇടിഞ്ഞു വീഴുന്ന ഭാവമാണ് ആ പാട്ടില്‍ വേണ്ടത്.’– മാസ്റ്റര്‍ എഴുതി. ‘വീഴുന്ന ഭാഗങ്ങള്‍, വീഴ്ചയുടെ ആഘാതത്തില്‍ വീണ്ടും മേലോട്ട് പൊന്തിയ ശേഷം ഒരിക്കല്‍ കൂടി താഴെ വീണു ചിതറുന്നു. ശ്രീകോവില്‍ എന്ന് തുടങ്ങുന്നിടത്ത് ഭക്തിഭാവവും ‘ചുമരുക’ എന്ന ഭാഗത്ത് ഇടിഞ്ഞുവീഴുന്ന ഭാവവും ‘ളിടി’ എന്ന സ്ഥലത്ത് ഭൂനിരപ്പിന്റെ പ്രതീതിയും വേണം. ‘ഞ്ഞു’ എന്ന അക്ഷരത്തില്‍ ആഘാതത്തിന്റെ ഭാവസ്വരമായി വലിയ നിഷാദവും `വീണു’ എന്ന വാക്കില്‍ വീണ്ടും പൊന്തി, രിഷഭത്തിലേക്ക് മടങ്ങിയ ശേഷം ഷഡ്ജത്തില്‍ താഴേക്കു വീഴുന്ന ഭാവവും ഉണ്ടാക്കി. പതിവിനു വിപരീതമായി ശുദ്ധ രിഷഭത്തില് തുടങ്ങിയിരിക്കുന്ന ഗാനം കാമവര്ധിനിരാഗത്തിലാണ് ചെയ്തിരിക്കുന്നത്.” (ദേവരാഗങ്ങളുടെ രാജശില്പി — ചലച്ചിത്ര അക്കാദമി). വെറുമൊരു സിനിമാപ്പാട്ടിനു പിന്നില്‍ ഇത്രയും സൂക്ഷ്മവും ശാസ്ത്രീയവുമായ അപഗ്രഥനം ഉണ്ടെന്നത് അത്ഭുതകരമായ അറിവായിരിക്കും പലര്‍ക്കും. അതായിരുന്നു ജി. ദേവരാജന്‍ എന്ന ജീനിയസ്.
1975-ല്‍ വയലാര്‍ കഥാവശേഷനായതോടെ ശരിക്കും ഏകാകിയായി മാറി ദേവരാജന്‍. 1960-കളിലും 70-കളുടെ തുടക്കത്തിലും വയലാര്‍ – ദേവരാജന്‍ ടീമിന്റെ ക്ലാസിക് ഗാനങ്ങളുടെ പിന്തുണയോടെ ഉദയായുടെ ബാനറില്‍ അസംഖ്യം ഹിറ്റ് ചിത്രങ്ങള്‍ മിനഞ്ഞെടുത്ത കുഞ്ചാക്കോയുമായും അക്കാലത്ത് അകല്‍ച്ചയിലാണ് മാസ്റ്റര്‍. വയലാര്‍ – ദേവരാജന്‍ എന്ന വിജയസഖ്യത്തിനു വിരാമമിട്ട് ഒരു സുപ്രഭാതത്തില്‍ വയലാര്‍ – സലില്‍ ചൗധരി കൂട്ടുകെട്ടിലേക്ക് ചുവടു മാറിയ നിര്‍മ്മാതാവിന് മാപ്പ് നല്കാന് മാസ്റ്ററുടെ മനസ്സ് വിസമ്മതിച്ചിരിക്കാം. ദേവരാജന്റെ അഭാവത്തില്‍ ഉദയാ ചിത്രമായ ചീനവലയില്‍ വയലാറിന്റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് എം.കെ. അര്ജുനന്.
ചീനവല പുറത്തിറങ്ങുന്നതിനു തൊട്ടു മുന്‍പ് വയലാര്‍ കഥാവശേഷനായതോടെ അടുത്ത പടമായ ‘ചെന്നായ വളര്‍ത്തിയ കുട്ടി’യില്‍ പാട്ടെഴുതാന്‍ പുതിയൊരാളെ തേടേണ്ടി വന്നു കുഞ്ചാക്കോക്ക്. നറുക്ക് വീണത് മങ്കൊമ്പിനാണ്. സംഗീത സംവിധായകന് അര്ജുനന് തന്നെ. ‘അയലത്തെ സുന്ദരി, ബാബുമോന് എന്നീ സിനിമകളിലെ പാട്ടുകള്‍ ഹിറ്റായതാവണം എന്നെ തിരഞ്ഞെടുക്കാന്‍ കാരണം. നസീര്‍ സാറും ഉമ്മറും അടൂര്‍ ഭാസിയും എന്റെ പേര് ചാക്കോച്ചനോട് നിര്‍ദേശിച്ചതായും പിന്നീടറിഞ്ഞു.” മങ്കൊമ്പ് പറഞ്ഞു. അഷ്ടമംഗല്യ സുപ്രഭാതത്തില്‍ (സുശീല), പഞ്ചമിച്ചന്ദ്രിക വന്നു നീരാടും (പട്ടണക്കാട് പുരുഷോത്തമന്, ജാനകി), വാസനചെപ്പു തകര്ന്നൊരെന് ജീവിത (യേശുദാസ്) തുടങ്ങി ചെന്നായ വളര്‍ത്തിയ കുട്ടിക്ക് വേണ്ടി മങ്കൊമ്പ് എഴുതിയ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു.
‘കമ്പോസിങ് വേളയില്‍ കുഞ്ചാക്കോയും ഉണ്ടാകും കൂടെ.’– മങ്കൊമ്പിന്റെ ഓര്‍മ്മ. ‘പാട്ടുകളും ഈണവും അങ്ങേയറ്റം ലളിതവും ഏതു സാധാരണ പ്രേക്ഷകനും മൂളാന്‍ കഴിയുന്നതും ആവണം എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട് അദ്ദേഹത്തിന്. അഷ്ടമംഗല്യ സുപ്രഭാതം ചാക്കോച്ചന് ഏറെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു. എന്റെ ഗാനങ്ങളില്‍ എനിക്കും വളരെ പ്രിയപ്പട്ടതാണ് ആ ഗാനം. പ്രത്യേകിച്ച്, ഇന്ദ്രനീല തടാകമായ് മാറും ഈ മിഴികള്‍ നീ കണ്ടുവോ എന്ന് തുടങ്ങുന്ന ചരണം.”
അന്ന് മങ്കൊമ്പ് ചോദിച്ചു, ദേവരാജന്‍ മാസ്റ്ററെ ഉദയായിലേക്ക് തിരിച്ചുകൊണ്ടുവന്നുകൂടെ?
ചെന്നായ വളര്‍ത്തിയ കുട്ടിയുടെ ഗാനസൃഷ്ടിക്കിടെ ഒരിക്കല്‍ മങ്കൊമ്പ്, കുഞ്ചാക്കോയോട് ചോദിച്ചു: ‘ദേവരാജന്‍ മാസ്റ്ററെ ഉദയായിലേക്ക് തിരിച്ചുകൊണ്ടുവന്നു കൂടെ?. ഉദയാക്ക് മാസ്റ്ററോടും മാസ്റ്റര്‍ക്കു തിരിച്ചും ഉള്ള കടപ്പാട് അങ്ങനെയങ്ങ് മറക്കാന്‍ പറ്റുമോ? ” ദേവരാജന്‍ തിരിച്ചു വരണമെന്നാണ് തന്റെയും ആഗ്രഹമെന്ന് കുഞ്ചാക്കോയുടെ മറുപടി. ഒന്നു രണ്ടു തവണ നേരിട്ടു ചെന്ന് അദ്ദേഹത്തെ ക്ഷണിച്ചതുമാണ്. പക്ഷെ ഇനി ഉദയായിലേക്ക് ഇല്ല എന്ന നിലപാടില്‍ കടുകിട മാറ്റം വരുത്താന്‍ ഒരുക്കമല്ലായിരുന്നു അദ്ദേഹം.
‘വാശിക്കാരനാണ്. വീണ്ടുമൊരിക്കല്‍ കൂടി ക്ഷണിച്ച് അപമാനിതനകാന് ഞാനില്ല. താങ്കള്‍ക്ക് ദേവനെ ഉദയായിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ സന്തോഷം. ” കുഞ്ചാക്കോയുടെ ഈ വാക്കുകള്‍ നല്കിയ ആത്മവിശ്വാസവുമായി ദേവരാജനെ ചെന്നു കാണുന്നു മങ്കൊമ്പ്. പ്രതീക്ഷിച്ച പോലെ പൊട്ടിത്തെറിയൊന്നും ഉണ്ടായില്ല. ക്ഷമയോടെ എല്ലാം കേട്ട ശേഷം മാസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ വിസ്മയത്തോടെ കേട്ടിരുന്നു മങ്കൊമ്പ്: ‘ഉദയായുടെ പടങ്ങളില്‍ ഇപ്പോള്‍ സംഗീതം ചെയ്യുന്നത് അര്‍ജുനനാണ്– എന്റെ ശിഷ്യന്. അയാളുടെ കഴിവില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ചെയ്ത പാട്ടുകളും ഒന്നാന്തരം. മാത്രമല്ല, ശിഷ്യനെ ഒഴിവാക്കി ഗുരു ആ സ്ഥാനത്ത് കയറിയിരുന്നു എന്നു കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യവുമല്ല. എന്നെങ്കിലും അര്‍ജ്ജുനന്റെ കഴിവുകളില്‍ അതൃപ്തി തോന്നി പുതിയൊരാളെ ആ സ്ഥാനത്ത് കൊണ്ടുവരാന്‍ അവര്‍ ആലോചിക്കുകയാണെങ്കില്‍ മാത്രം എന്നെ പരിഗണിക്കാം.” ഒരു കാര്യം കൂടി പറഞ്ഞു ദേവരാജന്‍ മാസ്റ്റര്‍. ‘ആ മാറ്റത്തിന് പിന്നിലെ കാരണം എനിക്ക് കൂടി ബോധ്യപ്പെടണം എന്ന് മാത്രം.”
പാട്ട് ഇഷ്ടപ്പെട്ടാല്‍ അത് തുറന്നു പറയണം എന്നില്ല ദേവരാജന്‍ മാസ്റ്റര്‍. പക്ഷേ, അദ്ദേഹത്തിന്റെ മുഖത്തു നിന്ന് നമുക്കത് വായിച്ചെടുക്കാന്‍ പറ്റും. നവനീത ചന്ദ്രികേ തിരി താഴ്ത്തൂ നക്ഷത്ര യാമിനീ മിഴികള്‍ പൊത്തൂ എന്ന വരി വായിച്ചപ്പോള്‍ ആ മുഖത്ത് വിരിഞ്ഞ നേര്‍ത്ത മന്ദസ്മിതം മങ്കൊമ്പ് ഇന്നുമോര്‍ക്കുന്നു. വാണി ജയറാമിന് പാടാന്‍ വേണ്ടി എഴുതിയ ആ പാട്ട് യേശുദാസിന്റെ ശബ്ദത്തിലും റെക്കോര്‍ഡ് ചെയ്താല്‍ നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടതും മാസ്റ്റര്‍ തന്നെ. മേലാറ്റൂര്‍ രവിവര്‍മ്മ സംവിധാനം ചെയ്ത അവള്‍ക്ക് മരണമില്ല (1978) എന്ന ചിത്രത്തില്‍ വേറെയുമുണ്ട് ശ്രദ്ധേയ ഗാനങ്ങള്‍. ആലിലത്തോണിയില്‍ (യേശുദാസ്, മാധുരി), ശംഖനാദം മുഴക്കുന്നു (മാധുരി) എന്നിവ ഓര്‍ക്കുക. കുങ്കുമസന്ധ്യാ ക്ഷേത്രക്കുളങ്ങരെ കുളിച്ചുതൊഴാന്‍ വന്ന വാര്‍മുകിലേ, കണ്ണീര്പൂവേ കമലപ്പൂവേ, ശരപഞ്ജരത്തിനുള്ളില്‍ ചിറകിട്ടടിക്കുന്ന, പാലാഴി മങ്കയെ പരിണയിച്ചു, പാലരുവീ നടുവില്‍,ശ്രീകോവില്‍ ചുമരുകള്‍ ഇടിഞ്ഞുവീണു, രാജസൂയം കഴിഞ്ഞു എന്റെ രാജയോഗം തെളിഞ്ഞു, സുഗന്ധീ സുമുഖീ, വര്‍ണ്ണചിറകുള്ള വനദേവതേ, സംക്രമസ്നാനം കഴിഞ്ഞു. മങ്കൊമ്പ് — ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന മനോഹര ഗാനങ്ങളുടെ പട്ടിക ഇനിയും നീളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]