
ചെന്നൈ കോടാമ്പക്കത്തെ ഒരു വൈകുന്നേരം- തരിമ്പും തലകുനിക്കാതെ ഓര്‍മകള്‍ ഇരമ്പുകയാണ്. കോടാമ്പക്കം മേല്‍പ്പാലത്തിനു കീഴിലെ ചായക്കടയിലെ സംസാരം യാദൃച്ഛികമായി ഷോളാവാരത്തേയ്ക്കും വര്‍ഷങ്ങള്‍ക്കുമുന്‍പ് അവിടെ നടന്ന ഹെലികോപ്റ്റര്‍ അപകടത്തിലേക്കും പറന്നിറങ്ങിയപ്പോള്‍ സമോവറിനോട് ചേര്‍ന്നുനിന്ന ചായ അടിച്ചുകൊണ്ടിരുന്ന കടക്കാരന്റെ മുഖം മങ്ങി. അനിഷ്ടത്തിന്റെ നീറിന്‍കൂടു തട്ടികുടഞ്ഞ് അയാള്‍ ചായകൊണ്ടുവച്ചു. അനുവാദം കൂടാതെ വര്‍ത്തമാനത്തിലേക്ക് ഇടിച്ചുകയറി…
”ശപിക്കപ്പെട്ട ആ ദിനം”ജയന് ആരാധകനായ ചായക്കടക്കാരന്റെ വാക്കുകള്‍ തിളച്ചു തൂകി. കോടാമ്പക്കത്തെ തലനരച്ച ആ ചായക്കടക്കാരന് മാത്രമല്ല, ജയനെ നെഞ്ചിലേറ്റിയവര്ക്കെല്ലാം ‘നവംബര്‍ 16’ ശപിക്കപ്പെട്ടതാണ്. മറവി മായ്ക്കാത്ത ദുരന്തദിനം.
ജയന്റെ മരണത്തെ ചൊല്ലി അന്നും ഇന്നും കഥകളും ദുരൂഹതകളും ഏറെ പടരുന്നുണ്ടെങ്കിലും, ആ ജീവിതം ഒരു വരിപോലും വിവരിക്കാനില്ലാത്തവിധം പലരും പലതവണ എഴുതിയും പറഞ്ഞും തീര്‍ത്തു.
ജയൻ | ഫോട്ടോ: പി. ഡേവിഡ് \ മാതൃഭൂമി ലൈബ്രറി
കാലം കടന്ന്, തലമുറകള്‍ മറിഞ്ഞ് ജയന് ഇന്നും ജീവിക്കുന്നു വേര്‍പാടിന്റെ നാല്പ്പതാംവര്ഷത്തിലും മലയാളി അദ്ദേഹത്തെ ഓര്‍മിക്കുന്നു. അനുസ്മരണങ്ങളുമായി ഒത്തുചേരുന്നു.
കൊല്ലം ചിന്നക്കടയില്‍ പൊന്നച്ചം വീട്ടിലെ കൃഷ്ണന് നായര്‍ നേവി ഉദ്യോഗം അവസാനിപ്പിച്ചാണ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ തീക്ഷണതയില്‍ നിന്ന് കലയുടെ അനശ്വരതയിലേക്ക് അദ്ദേഹം നടന്നുകയറി. നാടകവും അഭിനയവും മനസ്സില്‍ കൊണ്ടുനടന്നവന് സിനിമ വിദൂരതയില്‍ മിന്നുന്ന താരമായിരുന്നു. സുഹൃത്തുക്കളുടെ കൈത്താങ്ങിലൂടെ അവന് സ്വപ്നപാതയിലേക്ക് ഇരച്ചെത്തുകയായിരുന്നു.
നടന് ജോസ് പ്രകാശിന്റെ മകന് രാജനുമായുള്ള അടുപ്പമാണ് സിനിമയിലേക്കുള്ള വഴി വേഗത്തിലാക്കിയത്. രാജന്റെ കടയിലെ നിത്യ സന്ദര്‍ശകനായ കൃഷ്ണന്‍നായരെ രാജന് അച്ഛന് പരിചയപ്പെടുത്തി. ജോസ്പ്രകാശുമായി ചങ്ങാത്തത്തിലായ കൃഷ്ണന് നായര്‍ക്ക് അദ്ദേഹം വഴി സംവിധായകന് ജേസിയുടെ ‘ശാപമോക്ഷം’ സിനിമയിലേക്കുള്ള അവസരം ലഭിച്ചു. വിവാഹവേദിയിലെ ഗായകന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. വെള്ളിത്തിരയില്‍ സജീവമാകാന്‍ തുടങ്ങിയ കൃഷ്ണന്‍നായര്‍ക്ക് സംവിധായകന് ജേസിയുടെ സമ്മതത്തോടെ ജയന് എന്ന പുതുപേര് സമ്മാനിച്ചത് ജോസ് പ്രകാശാണെന്നത് പലതവണ കേട്ടുകഴിഞ്ഞ ചരിത്രം.
ശാപമോക്ഷം യഥാര്‍ഥത്തില്‍ ചെറുവേഷങ്ങളില്‍ നിന്നുള്ള മോക്ഷമായി. ഉമ്മറും ഷീലയും ജോസ്പ്രകാശുമെല്ലാം ഇരിക്കുന്ന വേദിയില്‍ ഗായകനായെത്തിയ വേഷവും ‘ആദ്യത്തെ രാത്രിയെ വരവേല്‍ക്കാന്‍ കാര്‍ത്തിക വിളക്കുകള്‍ കൊളുത്തികണ്ണുകള്…’ എന്ന ഗാനവും ഏറെക്കാലം ആരാധകരുടെ ചുണ്ടുകളില്‍ നിറഞ്ഞുനിന്നു. ശരീരഭാഷതന്നെയായിരുന്നു തുടക്കത്തില്‍ ജയനെ വേറിട്ടുനിര്‍ത്തിയത്. ഒന്നോ രണ്ടോ സീനുകളിലാണ് വന്നുപോകുന്നതെങ്കിലും ജയന് കഥാപാത്രങ്ങള്‍ മനസ്സില്‍ തറച്ചുകിടന്നു. ചെറുവേഷത്തിലെങ്കിലും എ.ബി.രാജിന്റെ സിനിമകളില്‍ അക്കാലത്തെല്ലാം ജയന് പലതവണ വന്നുപോയി. കുഞ്ചാക്കോ, പ്രേംനസീര്‍ ചിത്രങ്ങളുടേയും ജേസി, കമല്ഹാസന് സിനിമകളുടേയും ഭാഗമായി മുന്നോട്ടുകുതിച്ചു.
ജയഭാരതിയും ജയനും | ഫോട്ടോ: ഡേവിഡ് പി.
1976 ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ ചിത്രം ‘പഞ്ചമി’ ജയനു വഴിത്തിരിവായി. പഞ്ചമിയിലെ വില്ലന്‍ ഫോറസ്റ്റ് ഓഫീസറുടെ മുഖം ആഴത്തില്‍ പതിഞ്ഞു. ജയഭാരതിയെ കയറിപ്പിടിക്കാന്‍ വരുന്ന ജയന്റെ മുഖം സിനിമകണ്ടിറിങ്ങിയവരിലെല്ലാം ഞെട്ടലോടെയാണ് ഓര്‍ത്തത്. പഞ്ചമിയിലെ ജോണ്സണ് എന്ന കൊടുംവില്ലന്റെ വേഷം ഉമ്മറിനുവേണ്ടി പറഞ്ഞുവച്ചതായിരുന്നു. അവസാന നിമിഷത്തില്‍ ഉമ്മറിന്റെ അസൗകര്യം ജയനു നറുക്കുവീഴ്ത്തുകയായിരുന്നു. ജയന്റെ അമ്മാവന്റെ മകളായ ജയഭാരതിയാണ് സംവിധായകനുമുന്നില്‍ ജയന്റെ പേരുവയ്ക്കുന്നത്. പഞ്ചമി പ്രദര്‍ശനത്തിനെത്തിയതോടെ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങള്‍ ജയനുകൂട്ടുവന്നു.
പ്രേം നസീറിനൊത്ത് ജയന് അഭിനയിച്ച ചിത്രങ്ങളിലധികവും ഹിറ്റ് ലിസ്റ്റില്‍ ഇടംനേടി. ‘അമ്പടി ജിഞ്ചിന്നാക്കടിയെ…’ എന്ന ഡയലോഗുമായി പ്രേംനസീറായി തിമര്‍ത്ത ശശികുമാറിന്റെ രതിമന്മഥനില് മുറപ്പെണ്ണിനെ സ്വന്തമാക്കി അമ്മാവന്റെ സ്വത്തുകള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്ന ശേഖരനായി ജയന് നിറഞ്ഞു നിന്നു. ശശികുമാര്‍, ഐ.വി ശശി, ശ്രീകുമാരന്‍ തമ്പി, കെ.എസ്. സേതുമാധവന് എന്നീ സംവിധായകരുമായെല്ലാം സഹകരിച്ച് ജയന് സിനിമകള്‍ പ്രദര്‍ശനത്തിനെത്തി.
മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥയെ ആസ്പദമാക്കി ഹരിഹരന് ഒരുക്കിയ ശരപഞ്ചരം സിനിമയില്‍ വില്ലന്‍ കേന്ദ്രകഥാപാത്രം ജയന് പുതിയൊരു മുഖം സമ്മാനിച്ചു. കുതിരക്കാരനായി വന്ന് കുടുംബക്കാരനായി മാറിയ ജയന്റെ പ്രകടനം തന്നെയായിരുന്നു ശരപഞ്ചരത്തിന്റെ നട്ടെല്ല്. കുതിരയെ എണ്ണ തേച്ചുപിടിപ്പിക്കുന്ന ചിത്രത്തിലെ രംഗം അന്നും ഇന്നും പ്രേക്ഷകരില്‍ ഹരം നിരക്കുന്നു. ചിത്രത്തിന്റെ ക്ലൈമാക്സും ഷീലയുടെ വെടിയേറ്റ് കൊക്കയിലേക്ക് വീഴുന്ന ചന്ദ്രശേഖരനെന്ന കഥാപാത്രത്തെ നെഞ്ചിടിപ്പോടെയാണ് കാണികള്‍ കണ്ടിരുന്നത്.
ജയന് എന്ന നടനില്‍ നിന്നും ജയനെന്ന താരം പിറക്കുന്നത് ശരപഞ്ചരത്തിലൂടെയാണ്. കരുത്തുറ്റ വേഷങ്ങള്‍ ജയനെ വിശ്വസിച്ചേല്‍പ്പിക്കാമെന്ന ധൈര്യം അണിയറ പ്രവര്‍ത്തകരില്‍ ശരപഞ്ചരം ഉണ്ടാക്കികൊടുത്തു. വില്ലനായും സഹനടനായും നായകനായും പിന്നീടുള്ള വളര്‍ച്ച അതിശയിപ്പിക്കുന്നയാരുന്നു. ശബ്ദഗാഭീര്യതയും സാഹസികരംഗങ്ങളോടുള്ള പ്രണയവും ആ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
ജയന്| Photo: Mathrubhumi Archives
പുലിക്കുട്ടിയെ തോളിലെടുക്കാനും മലമ്പാമ്പുമായി മല്‍പ്പിടുത്തം നടത്താനും ആനക്കൊപ്പില് തൂങ്ങിയാടാനും ഗ്ലാസ് മതിലുകള്‍ തകര്‍ത്ത് ചീറിപ്പാഞ്ഞുവരാനും ഡ്യൂപ്പുകളെ ആവശ്യമില്ലാത്ത നടനായിരുന്നു ജയന്. തനിക്കു കിട്ടുന്ന കയ്യടികള്‍ തന്റെ അദ്ധ്വാനത്തിന്റെ ഫലമാകണം എന്ന ചിന്തയായിരുന്നു അതിനെല്ലാം പിറകില്‍.
നസീറിനൊപ്പം കൈകോര്‍ത്തും കൊമ്പുകോര്‍ത്തും ജയന് പലരൂപത്തിലും ഭാവത്തിലുമായെത്തി. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം നിര്‍മാതാവിന്റെ കീശനിറച്ച ചിത്രങ്ങളുമായിരുന്നു. ശശികുമാറിന്റെ പിക്പോക്കറ്റില്‍ നസീറിന്റെ അച്ഛന് വേഷത്തിലായിരുന്നു ജയന്. എന്നാല്‍ അഭിനയജീവിതത്തിന്റെ വളര്‍ച്ചയില്‍ ജയന് കേന്ദ്രകഥാപാത്രമായ ചിത്രത്തില്‍ നസീര്‍ സഹനടനായി എത്തിയെന്നതും ചരിത്രം.
ജയന്റെ വളര്‍ച്ചയില്‍ നസീറിന്റെ കാര്യമായ ഇടപെടെലുണ്ടായിരുന്നെന്ന് അണിയറ പ്രവര്‍ത്തകരുടെ സാക്ഷ്യം. ചന്ദ്രഹാസം, പാലാട്ട് കുഞ്ഞിക്കണ്ണന്, കരിപുരണ്ട ജീവിതങ്ങള്‍, പ്രഭു, ഇരുമ്പഴികള്‍, മാമാങ്കം, ലവ് ഇന്‍ സിംഗപ്പൂര്‍, തച്ചോളി അമ്പു ഇങ്ങനെ നീളുന്നു ആ നിര.
ജയന്റെ സാഹസികതയില്‍ തീയേറ്ററുകള്‍ ഇളകിമറിഞ്ഞു, അതിനിടയില്‍ ഇരട്ടവേഷങ്ങളിലും ജയന് വെള്ളിത്തരയിലെത്തി. ‘ആവേശം’ സിനിമയില്‍ ഇരട്ടവേഷങ്ങള്‍ (ഗോപി, രവി) തമ്മില്‍ ഏറ്റമുട്ടുന്നരംഗം ആവേഷത്തോടെമാത്രമേ കാണാന്‍ കഴിയൂ. കൈവിരല്‍ കുത്തികീറി ജയന് നടത്തുന്ന ശപഥവും മുതലയും കരടിയും പുലിയുമായെല്ലാം നടത്തുന്ന മല്‍പ്പിടുത്തവും ആവേശം സിനിമയുടെ ഹൈലേറ്റുകളായിരുന്നു. പാറക്കെട്ടും വെള്ളച്ചാട്ടവും നിറഞ്ഞ സ്ഥലത്തു ചിത്രീകരിച്ച ആവേശത്തിന്റെ ക്ലൈമാക്സ് രംഗവും സാഹസികതകള്‍കൊണ്ട് സമ്പന്നമാണ്.
ജയന്,സീമ | ഫോട്ടോ\ മാതൃഭൂമി ആര്‍ക്കൈവ്സ്
പ്രേംനസീര്‍ മാത്രമല്ല മധുവും സുകുമാരനും കമല്‍ഹാസനുമെല്ലാം വിസ്മയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മുന്നേറുന്നകാലത്താണ് ജയന്റെ ഉയര്‍ച്ച. ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറില്‍ ഐ.വി ശശി ഒരുക്കിയ ‘അങ്ങാടി’ അക്കാലത്ത് ബോക്സ് ഓഫീസുകളെ ഇളക്കിമറിച്ചു. അങ്ങാടിയിലെ അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയും അയാളില്‍ നിന്നു പുറത്തുവരുന്ന ഇംഗ്ലീഷ് സംഭാഷണങ്ങളും തീയേറ്ററുകളില്‍ ഭൂകമ്പം തീര്‍ത്തു. ഐ.വി ശശി ജയന് കോമ്പിനേഷനിലെത്തിയ കരിമ്പനയും മീനുമെല്ലാം ഇന്നും യുട്യൂബില്‍ കാഴ്ച്ചക്കാരേറെയുള്ള സിനിമകളാണ്.
ജയന്റെ പോലീസ് വേഷങ്ങള്‍ പ്രേക്ഷകര്‍ക്കെന്നും പ്രിയപ്പെട്ടതായിരുന്നു. കുറ്റവാളികളോട് ക്രൂരമായി പെരുമാറുന്ന നിയമം നടത്താന്‍ നിയമം ലംഘിച്ചും മുന്നോട്ടുപോകുന്ന പോലീസ് ഓഫീസറെയാണ് ‘നായാട്ടില്‍’ കാണുന്നത്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ജയന് ചിത്രം നായാട്ടില്‍ സഹതാരാമായാണ് പ്രേംനസീര്‍ പ്രത്യക്ഷപ്പെട്ടത്. കഥയില്‍ പ്രേംനസീറിന് പ്രാധാന്യമുള്ള രംഗങ്ങളേറെ നല്‍കുന്നുണ്ടെങ്കിലും നായകന് ജയന് തന്നെയായിരുന്നു. പോലീസ് ഉദ്യോഗം നഷ്ടപ്പെട്ടശേഷവും സമൂഹത്തിലെ ദുഷ്ട ശക്തികള്‍ക്കെതിരെ പോരാടുന്ന കരുത്താര്‍ന്ന വ്യക്തിയായി നായാട്ടിലെ നായകന് മാറി.
കഥാപാത്രങ്ങളെ കഥാപാത്രങ്ങളായി മാത്രം കണ്ട നടനായിരുന്നു ജയന്. വേഷങ്ങളുടെ ഇമേജ് വ്യക്തി ജീവിതത്തിലോ താരപകിട്ടിനേയോ സ്വാധീനിക്കില്ലെന്ന വിശ്വാസം വച്ചുപുലര്‍ത്തി. നായകനായി നില്ക്കുമ്പോള് തന്നെ നരവധി പരുക്കന്‍ വേഷങ്ങള്‍ സ്വീകരിച്ചു. പ്രണയപരവശയായി തന്നെ സമീപിക്കുന്ന നായികയോട് സ്നേഹം എന്നൊരു വികാരമുണ്ടോയെന്ന് സംശയത്തോടെ ചോദിക്കുന്നവനാണ് കാന്തവലയത്തിലെ കേന്ദ്രകഥാപാത്രം.
ജയൻ | ഫോട്ടോ: പി. ഡേവിഡ് \ മാതൃഭൂമി ലൈബ്രറി
നിരവധി പെണ്‍കുട്ടികളെ വഴിപിഴപ്പിച്ചവനാണ് ഞാനെന്ന് ഉദ്ഘോഷിക്കുന്ന കഥാപാത്രത്തെ ചിത്രത്തില്‍ ഒരു മടിയും കൂടാതെ ജയന് സ്വീകരിച്ചു. പെങ്ങളുടെ മരണത്തിന് പ്രതികാരം ചെയ്യാന്‍ ഒരുമ്പട്ടിറങ്ങുന്ന ജോഷിയുടെ മൂര്‍ഖന്‍, കറുത്തിരുണ്ട് വസൂരിക്കലവീണ മുഖവുമായി തമിഴ് മലയാളം സംസാരിക്കുന്ന ജംബുലിംഗം, കണ്ണപ്പനുണ്ണിയിലെ ഇളവന്നൂര്‍ ഇടുമ്പന്, അങ്ങിനെ ഓര്‍മ്മയിലേക്ക് ഇരച്ചുകയറുന്ന ജയന് കഥാപാത്രങ്ങള്‍ ഏറെ. മലയാളത്തിലെ അന്നത്തെ ഒട്ടുമിക്ക പ്രധാന നായികമാരും ജയന് ചിത്രങ്ങളുടെ ഭാഗമായി, സീമയാണ് ഏറ്റവും കൂടുതല്‍ ജയന്റെ നായികയായി വേഷമിട്ടത്. ദീപം എന്ന ചിത്രത്തില്‍ സീമയുടെ മകന്റെ വേഷത്തിലും ജയന് അഭിനയിച്ചിട്ടുണ്ട്.
ജയനും ജയഭാരതിയും ഒന്നിക്കുന്ന സിനിമകളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കടത്തനാട്ടുമാക്കവും അറിയപ്പെടാത്ത രഹസ്യവും കരിപുരണ്ട ജീവിതങ്ങളും പുതിയവെളിച്ചവും അഗ്നിശരവുമെല്ലാം ആഘോഷിക്കപ്പെട്ടവയില് ചിലതുമാത്രം. ജയന്റെ ആദ്യനായിക നന്ദിതാബോസും അവസാന നായിക സുമലതയുമായിരുന്നു.
മദിരാശിയിലെ ഷോളാവാരത്ത് ജയന് അപകടത്തില്‍പ്പെട്ട് മരിക്കുമ്പോള്‍ കേരളക്കരയിലെ ഓലക്കൊട്ടകകളിലും കോണ്‍ക്രീറ്റ് തീയേറ്ററുകളിലും അദ്ദേഹത്തിന്റെ സിനിമകളായ ദീപവും അന്തപ്പുരവും നിറഞ്ഞോടുകയായിരുന്നു. സിനിമയ്ക്കിടയില്‍ പെട്ടെന്ന് വെളളിത്തിരയില്‍ തെളിഞ്ഞ അറിയിപ്പ് അന്ന് പ്രേക്ഷകരെ നടുക്കി. അലറിവിളിച്ചുകൊണ്ടാണ് പലരും തീയേറ്ററിനുള്ളില്‍ നിന്ന് പുറത്തേക്കിറങ്ങിയത്.
കോളിളക്കം സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ജയന് അന്തരിച്ചു എന്ന വാര്‍ത്തയാണ് ബിഗ് സ്ക്രീനില്‍ എഴുതികാണിച്ചിരുന്നത്. കോളിക്കത്തോടെ മറഞ്ഞെങ്കിലും, മരണശേഷവും പത്തോളം ജയന്‍ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകളില്‍ ജയന്റെ ശബ്ദത്തിനു സമാനമായ ശബ്ദം ഉപയോഗിച്ചാണ് ഡബ്ബിങ്ങ് ജോലികള്‍ പൂര്‍ത്തിയാക്കിയത്.
Key Points:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Jayan`s life and career in Malayalam cinema.His rise from supporting roles to stardom.His iconic roles and popular films.The tragic helicopter accident that ended his life.His enduring legacy in Malayalam cinema.