
ആസിഫ് അലി നായകനായെത്തിയ “കിഷ്കിന്ധാ കാണ്ഡം” എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. വിജയഫോർമുലയെന്ന് പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകൻ ദിൻജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുൽ രമേഷും തെളിയിച്ചുവെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സംവിധായകൻ്റെ പ്രതികരണം.
സത്യൻ അന്തിക്കാടിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് “കിഷ്കിന്ധാ കാണ്ഡം” കണ്ടത്. ആഹ്ളാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത്. വിജയഫോർമുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകൻ ദിൻജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുൽ രമേഷും തെളിയിച്ചിരിക്കുന്നു.
വനമേഖലയോടു ചേർന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ നിന്നു മായില്ല. സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു എന്നു വേണം പറയാൻ. അഭിനയ സാദ്ധ്യതയുള്ള വേഷം കിട്ടിയാൽ വിജയരാഘവൻ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. അപർണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ! സംഗീതമൊരുക്കിയ മുജീബിനും പുതിയ തലമുറയിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിന്ന ഗുഡ്വിൽ എന്റർടൈൻമെൻറ്സിന്റെ ജോബി ജോർജ്ജിനും സ്നേഹവും അഭിനന്ദനങ്ങളും.
എല്ലാ പ്രതിസന്ധികളേയും മറികടക്കാൻ നമുക്ക് നല്ല സിനിമകളുണ്ടായാൽ മാത്രം മതി. “കിഷ്കിന്ധാ കാണ്ഡം” തീർച്ചയായും ഒരു മറുപടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]