
മലയാളസിനിമയ്ക്ക് ഇത് ത്രില്ലറുകളുടെ കാലമാണ്. 2025ൽ ഇതുവരെ പുറത്തിറങ്ങിയ മുൻനിരചിത്രങ്ങളെല്ലാം വ്യത്യസ്തമായ ത്രില്ലറുകളായിരുന്നു. ഇപ്പോഴിതാ, ഡാർക്ക് ഹ്യൂമർ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഒരു ചിത്രവുമായി പ്രേക്ഷരുടെ മുന്നിലേക്കെത്തുകയാണ് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ. മറ്റ് ത്രില്ലറുകളെല്ലാം ഏറ്റെടുത്ത മലയാളി പ്രേക്ഷകർ പ്രാവിൻകൂട് ഷാപ്പിനേയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നത് തീർച്ചയാണ്. നർമമുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള കഥപറച്ചിൽ യുവാക്കളേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ രസിപ്പിക്കും.
പ്രാവിൻകൂട് ഷാപ്പിനെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ഷാപ്പിനുള്ളിൽ നടക്കുന്ന ഒരു ആത്മഹത്യയും അത് ചുരുളഴിക്കാൻ പോലീസ് നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് ശേഷം പതുക്കെ ട്രാക്കിലാകുന്ന സിനിമ ആദ്യപകുതിയുടെ അവസാനത്തോടെ ത്രില്ലർ സ്വഭാവം പൂർണമായും കൈവരിക്കുന്നു. ബേസിലിന്റെ കഥാപാത്രസൃഷ്ടിയും അന്വേഷണത്തേയും ചോദ്യം ചെയ്യലിനേയും അവതരിപ്പിച്ച രീതിയിലും സ്ഥിരം കള്ളൻ പോലീസ് സിനിമകളിൽ നിന്ന് വ്യത്യസ്തമാകുന്നുണ്ട് പ്രാവിൻകൂട് ഷാപ്പ്.
കുടുംബപ്രേക്ഷകരെ സംബന്ധിച്ച് ഒരു ഗ്യാരണ്ടിയാണ് ഇപ്പോൾ ബേസിൽ ജോസഫ്. ഒപ്പം സൗബിനും ചെമ്പൻ വിനോദും കൂടെ വരുന്നതോടെ അവർ ഡബിൾ ഹാപ്പി. എസ്.ഐ. രാജേഷ് എന്ന കഥാപാത്രം മിതത്വത്തോടെ തന്നെ കൈകാര്യം ചെയ്യാൻ ബേസിലിനായി. ഭിന്നശേഷിക്കാരനായ കണ്ണൻ സൗബിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. നാട്ടിൻപുറത്തെ ഷാപ്പിലെ ഒരു തൊഴിലാളിയായി പലയിടങ്ങളിലും ചിത്രം തന്റേതാക്കി മാറ്റുന്നുണ്ട് സൗബിനിലെ നടൻ. മെറിൻഡയായി വന്ന ചാന്ദ്നി ശ്രീധരനും തിളങ്ങി. ശിവജിത് പത്മനാഭൻ, ശബരീഷ് വർമ, നിയാസ് ബക്കർ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.
അപ്രതീക്ഷിത ട്വിസ്റ്റോടെയാണ് ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുന്നത്. ശേഷം, ഉദ്വേഗഭരിതമായി മുന്നേറുന്ന രണ്ടാംപകുതിയിൽ പ്രേക്ഷകന്റെ ആകാംക്ഷ നിലനിർത്തിക്കൊണ്ടുപോകുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. നർമവും സംഘട്ടനവുമെല്ലാം കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നതിനും ശ്രീരാജിന് സാധിച്ചു. അഭിനേതാക്കളുടെ പ്രകടനമാണ് രണ്ടാംപകുതിയെ മികച്ചതാക്കുന്നത്. കള്ളുഷാപ്പിലെ പതിവുകാരോരുത്തരും തങ്ങൾക്ക് ലഭിച്ച അവസരം ഗംഭീരമാക്കി.
സാങ്കേതികമായി പുലർത്തുന്ന മികവാണ് പ്രാവിൻകൂടെ ഷാപ്പിനെ ഇതേ ഴോണറിൽ വന്നിട്ടുള്ള മറ്റ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള സിനിമയിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ ഛായാഗ്രാഹകനാണ് ഷൈജു ഖാലിദ്. രാത്രിയോ പകലോ ആകട്ടെ. സംഭാഷണമോ സംഘട്ടനമോ ആകട്ടെ. വെള്ളിത്തിരയിൽ നിന്ന് ഒരുനിമിഷം കണ്ണിമവെട്ടാൻ തോന്നാത്തവിധം മനോഹരമാണ് ഷൈജുവിന്റെ ഫ്രെയിംസ്. വിഷ്ണു വിജയുടെ സംഗീതമാണ് ചിത്രത്തിന് മാറ്റേകുന്ന മറ്റൊരു പ്രധാന ഘടകം. മുഹ്സിൻ പരാരി, വിനായക് ശശികുമാർ, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് വിഷ്ണു ഈണം നൽകിയ ഗാനങ്ങൾക്കെല്ലാം തിയേറ്ററിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ, എഡിറ്റിങും പശ്ചാത്തലസംഗീതവും ആസ്വാദനത്തെ മികച്ചതാക്കുന്നു.
ഗംഭീര ട്വിസ്റ്റോടെയാണ് ചിത്രം അവസാനിക്കുന്നത്. നർമരംഗങ്ങളും ഗാനവും സംഘട്ടനവുമെല്ലാം കോർത്തിണക്കി കൃത്യമായി അവതരിപ്പിച്ചിരിക്കുന്ന പ്രാവിൻകൂട് ഷാപ്പ് ഒരു കംപ്ലീറ്റ് കോമേഴ്സ്യൽ പാക്കേജാണ്. ചിത്രം കുടുംബപ്രേക്ഷകരേയും യുവാക്കളേയും ഒരുപോലെ തിയേറ്ററുകളിലേക്കെത്തുമെന്നത് തീർച്ചയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]