
കാലം മാറുന്നതിനനുസരിച്ച് സിനിമയും സിനിമാ തിയേറ്ററുകളും മാറി. സിനിമാ കൊട്ടകകളില്‍ നിന്ന് മള്‍ട്ടി പ്ലക്സിലേക്കുള്ള യാത്രയ്ക്ക് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. ഈ യാത്രയില്‍ പലരും കാലത്തെ അതിജീവിച്ച് മുന്നോട്ട് പോയി, പലരും പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ചു. തെന്നിന്ത്യയില്‍ ആദ്യമായി സിനിമാപ്രേമികളെ വെള്ളിത്തിര എന്തെന്ന് പരിചയപ്പെടുത്തിയ ഡിലൈറ്റ് തിയേറ്റര്‍ ഒരു നൂറ്റാണ്ട് പിന്നിട്ട പ്രതാപത്തില്‍ ഓര്‍മയായി മാറുന്നു.
1914 ല്‍ സാമിക്കണ്ണ് വിന്‍സന്റ് എന്നയാളാണ് ഡിലൈറ്റ് തിയേറ്റര്‍ സ്ഥാപിച്ചത്. ആദ്യകാലത്ത് വെറ്റൈറ്റി ഹാള്‍ എന്നായിരുന്നു പേര്. ചലച്ചിത്രത്തോട് വിന്‍സന്റിന് തോന്നിയ കൗതുകവും പ്രണയവുമാണ് തിയേറ്റര്‍ പണിയുന്നതിലെത്തിച്ചത്. അക്കാലത്ത് കൊയമ്പത്തൂരില് വൈദ്യുതിയുണ്ടായിരുന്നില്ല. വിദേശത്ത് നിന്ന് വരുത്തിയ ജനറേറ്ററുകള്‍ പ്രവര്‍ത്തിച്ചാണ് പ്രൊജക്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. അധികം വരുന്ന വൈദ്യുതി കോയമ്പത്തൂര്‍ മുനിസിപ്പാലിറ്റി തെരുവു വിളക്കുകള്‍ പ്രവര്‍ത്തിക്കാന്‍ വിലയ്ക്ക് എടുക്കുമായിരുന്നുവെന്ന് ചരിത്രകാരന് സി.ആര് ഇളങ്കോവന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
1960 കളുടെ തുടക്കത്തില്‍ കൊച്ചിയിലുള്ള ജോഹാര്‍സ് ഗ്രൂപ്പ് വെറ്റെറ്റി ഹാള്‍ വിലയ്ക്ക് വാങ്ങി. അതിന് ശേഷമാണ് ഡിലൈറ്റ് തിയേറ്റര്‍ എന്ന് പേരുമാറ്റുന്നത്. എം.ജി.ആര്, ശിവാജി ഗണേശന്, ജമിനി ഗണേശന് എന്നിവരുടെ ചിത്രങ്ങളും പില്കാലത്ത് കമല്ഹാസന്, രജിനികാന്ത് ചിത്രങ്ങളും തിയേറ്ററില്‍ സിനിമാപ്രേമികളുടെ ആരവം തീര്‍ത്തു. രമേഷ് സിപ്പിയുടെ കള്‍ട്ട് ക്ലാസിക് ഷോലൈ ഒരു വര്‍ഷത്തോളമാണ് ഡിലൈറ്റില്‍ പ്രദര്‍ശിപ്പിച്ചത്. ബ്രൂസ്ലിയുടെ എന്റര്‍ ദ ഡ്രാഗണും വലിയ തരംഗം സൃഷ്ടിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം സ്വരൂപ് എന്നൊരാള്‍ തിയേറ്റര്‍ ലീസിനെടുത്തു. കാലം മാറുന്നതിന് അനുസരിച്ച് സിനിമാ സ്കോപ്പ്, ഡോള്‍ബി സൗണ്ട് എന്നീ സാങ്കേതിക വിദ്യകളും തിയേറ്ററില്‍ അവതരിപ്പിച്ചു. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങളാണ് ഏറെയും പ്രദര്‍ശിപ്പിച്ചിരുന്നത്.
പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിലൈറ്റില്‍ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തി. ശിവാജി, എം.ജി.ആര്, രജിനി എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ദിവസം രണ്ട് ഷോകളായി പതിമിതപ്പെടുത്തി. രജിനിയുടെ മനിതന് ആണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു അത്.
തിയേറ്റര്‍ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]