
ധോബി ഘാട്ട്, ലാപട്ടാ ലേഡീസ് എന്നി ചിത്രങ്ങൾ മാത്രം മതി കിരൺ റാവു എന്ന സംവിധായികയെ തിരിച്ചറിയാൻ. ഈയിടെ ബോളിവുഡ്, ദക്ഷിണേന്ത്യൻ ചിത്രങ്ങളേക്കുറിച്ച് കിരൺ റാവു പറഞ്ഞകാര്യം വാർത്തകളിൽ ഇടംപിടിക്കുകയാണ്. വാർത്താ ഏജൻസിയായ ANI-ക്ക് നൽകിയ അഭിമുഖത്തിലാണ് രണ്ട് ചലച്ചിത്ര മേഖലകളും തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങൾ അവർ പരാമർശിച്ചത്.
ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിലെ വ്യത്യസ്തതയെക്കുറിച്ച് സംസാരിക്കുമ്പോൾ മമ്മൂട്ടി നായകനായ ഭ്രമയുഗമാണ് കിരൺ റാവു ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. താൻ ധാരാളം മലയാളസിനിമകൾ കാണാറുണ്ടെന്ന് അവർ പറഞ്ഞു. സിനിമകൾക്കായി അവർ തിരഞ്ഞെടുക്കുന്ന കഥകൾ വളരെ ബോൾഡായി തോന്നുന്നത് എങ്ങനെയെന്നത് തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് കിരൺ റാവു പറഞ്ഞു. മലയാളത്തിലിറങ്ങുന്ന ഹൊറർ സിനിമകളിൽപ്പോലും ഇക്കാര്യം പ്രകടമാണെന്നും അവർ ചൂണ്ടിക്കാട്ടി.
“മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന ചിത്രം കണ്ടിരുന്നു. കേരളത്തിലെ ഐതിഹ്യങ്ങളും നാടോടിക്കഥകളും ഉപയോഗിച്ച് അവിശ്വസനീയമാംവിധം കലാപാരമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ ആശയമാണിത്. വ്യത്യസ്തമായ കഥകൾ പറയുന്നതിൽ അവർക്ക് ഒരുതരം ബോധ്യമുണ്ട്. അതാണ് മലയാളസിനിമയെ വലിയ സ്ഥാനത്ത് നിർത്തുന്നതെന്ന് ഞാൻ കരുതുന്നു.” കിരൺ റാവുവിന്റെ വാക്കുകൾ.
ചെറിയ വ്യവസായ മേഖലയാണെങ്കിലും ദക്ഷിണേന്ത്യൻ സിനിമയിലെ നിർമാതാക്കൾ ഭാഗ്യം പരീക്ഷിക്കാൻ തയ്യാറുള്ളവരാണ്. അവർക്ക് സ്വന്തം പ്രേക്ഷകരെ അറിയാം. സ്വന്തം സംസ്കാരം, ഭാഷ, സമൂഹം എന്നിവയെ മാത്രം പരിപാലിക്കുന്ന ചെറിയ വ്യവസായ മേഖലയാണ് എന്ന വസ്തുതയിൽനിന്നാണ് അവർക്കീ ധൈര്യം കിട്ടുന്നത്. നിർമ്മാതാക്കൾ അവരുടെ പ്രേക്ഷകരുമായി വളരെയധികം സമ്പർക്കം പുലർത്തുന്നു, നിർമാതാക്കൾ പ്രേക്ഷകരെ നന്നായി മനസ്സിലാക്കുന്നു എന്നതാണ് അവിശ്വസനീയമായ കാര്യമെന്നും കിരൺ റാവു വ്യക്തമാക്കി.
ബോളിവുഡ് വളരെ വലിയ ഇൻഡസ്ട്രിയാണെന്ന് കിരൺ റാവു പറഞ്ഞു. വിശാലമായ പ്രേക്ഷകരിലേക്കാണ് തങ്ങളുടെ സിനിമ എത്തിക്കേണ്ടതെന്ന് ഇവിടത്തെ ചലച്ചിത്രകാരന്മാർ ഓർക്കണം. വിജയിക്കുമെന്ന് ഉറപ്പുള്ള എന്തെങ്കിലും ചെയ്യണമെന്ന് നിർമാതാക്കൾ ആഗ്രഹിക്കുമ്പോഴാണ് അതിനോടകം വിജയിച്ച മറ്റുഭാഷാ ചിത്രങ്ങളുടെ റീമേക്കുകളിലേക്ക് അവർ പോകുന്നതെന്നും കിരൺ റാവു കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]