
ഷാരൂഖ് ഖാനെ നായകനാക്കി രാജ്കുമാര് ഹിറാനിയുടെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡങ്കി’. ഡിസംബര്‍ 22 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ തപ്സി പന്നുവാണ് നായിക. ഷാരൂഖിന്റെ ജന്മദിനത്തിൽ പുറത്തിറക്കിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
‘പഠാന്’, ‘ജവാന്’ എന്നീ ചിത്രങ്ങളുടെ ഗംഭീര വിജയത്തിന് ശേഷം റിലീസ് ചെയ്യുന്ന ഷാരൂഖ് ചിത്രമാണ് ‘ഡങ്കി’. ഇരു ചിത്രങ്ങളും 1000 കോടി ക്ലബില്‍ ഇടം നേടിയതിനാല്‍ ഷാരൂഖ് ഖാന്റെ പ്രതിഫലത്തില്‍ വലിയ വര്‍ധനവ് ഉണ്ടായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം സിനിമയില്‍ രണ്ടു വര്‍ഷത്തെ ഇടവേളയെടുത്താണ് ഷാരൂഖ് ‘പഠാനി’ലൂടെ തിരിച്ചുവന്നത്. അതിനിടെ ഏതാനും സിനിമകളില്‍ അതിഥി വേഷത്തിലെത്തിയെങ്കിലും മുഖ്യകഥാപാത്രമായെത്തുന്ന സിനിമകളില്‍ നിന്ന് ഷാരൂഖ് ഇടവേളയെടുക്കുകയായിരുന്നു.
‘ഡങ്കി’യില്‍ 100 കോടിയിലേറെ ഷാരൂഖ് പ്രതിഫലം പറ്റുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ഷാരൂഖ് എത്തിയെങ്കിലും ‘ഡങ്കി’യിലെ പ്രതിഫലത്തെക്കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്ന് കോയിമോയി റിപ്പോര്‍ട്ട് ചെയ്യുന്നു.
28 കോടിയാണ് ഡങ്കിയിലെ ഷാരൂഖിന്റെ പ്രതിഫലം. ഷാരൂഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ളറെഡ് ചില്ലീസ് ഇന്റര്‍നാഷ്ണലാണ് ഡങ്കിയുടെ നിര്‍മാണ പങ്കാളിലൊന്ന്. രാജ്കുമാര് ഹിറാനി, ജ്യോതി ദേശ് പാണ്ഡെ എന്നിവരാണ് മറ്റു നിര്‍മാതാക്കള്‍. 28 കോടി കൂടാതെ സിനിമയുടെ വരുമാനത്തിന് അനുസൃതമായി ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഷാരൂഖിന് ഒരു വിഹിതം ലഭിക്കും.
നായിക തപ്സി പന്നുവിന്റെ പ്രതിഫലം 11 കോടിയാണ്. വിക്കി കൗശലിന്റെ പ്രതിഫലം 12 കോടിയോളം വരും. മറ്റു താരങ്ങളായ ബൊമന്‍ ഇറാനിക്കും സതീഷ് ഷായ്ക്കും യഥാക്രമം 15 കോടിയും 7 കോടിയുമാണ് പ്രതിഫലം.