![](https://newskerala.net/wp-content/uploads/2024/11/nivin20pauly.jpg)
കൊച്ചി : ‘ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ’… വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ നിതിൻ മോളി എന്ന കഥാപാത്രം പറയുന്ന ഈ സംഭാഷണത്തോടൊപ്പമാണ് പീഡന പരാതിയിൽ നടൻ നിവിൻ പോളിക്ക് പോലീസ് ക്ലീൻ ചിറ്റ് നൽകിയത് ആരാധകർ ആഘോഷമാക്കുന്നത്.
ആരോപണം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ, കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാൽ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ഡിവൈഎസ്പി ടി.എം.വർഗീസാണ് നിവിന് ക്ലീൻ ചിറ്റ് കൊടുത്ത് റിപ്പോർട്ട് നൽകിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയെ പിടിച്ചുലച്ച് കൊണ്ടാണ് നിവിനുൾപ്പടെയുള്ള പ്രമുഖ നടന്മാർക്കെതിരേ പീഡന പരാതികളുമായി പലരും രംഗത്ത് വരുന്നത്. പരാതികൾ വന്നതിന് പിന്നാലെ മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ വിസമ്മതിച്ചപ്പോൾ പത്രസമ്മേളനം വിളിച്ചുവരുത്തി തനിക്കെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും അത് തെളിയിക്കാൻ നിയമത്തിന്റെ ഏതറ്റം വരെയും പേകുമെന്നും വ്യക്തമാക്കുകയാണ് നിവിൻ ചെയ്തത്.
“നിയമപരമായി പോരാടും. എന്നെക്കൊണ്ടാവുന്ന രീതിയിൽ നിരപരാധിത്വം തെളിയിക്കും. എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും ആരോപണം വരാം. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഞാനിത് സംസാരിക്കുന്നത്. ഏതന്വേഷണവുമായും സഹകരിക്കും. എനിക്കെതിരെയുള്ളത് മനഃപൂർവമായ ആരോപണമാണ്. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ട്. ബ്ലാക്ക്മെയിൽ ആണോ എന്ന് സംശയമുണ്ട്. ഞാൻ പോരാടും. എനിക്കുവേണ്ടി മാത്രമല്ല, ഇതേപോലെ വ്യക്തിത്വത്തെ നശിപ്പിക്കാൻ തരത്തിൽ പരാതികളുയരാൻ സാധ്യതയുള്ളതിനെതിരേയാണ് പോരാട്ടം. ഈ യാത്ര തുടർന്നേ പറ്റൂ”വെന്നും അന്ന് നിവിൻ വ്യക്തമാക്കി.
സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനംചെയ്ത് കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽവെച്ച് പീഡിപ്പിച്ചെന്നായിരുന്നു നിവിനുൾപ്പടെ ആറുപേർക്കെതിരേ നേര്യമംഗലം സ്വദേശിനിയായ യുവതി പരാതി നൽകിയത്. ഇതേത്തുടർന്ന് ഊന്നുകൽ പോലീസ് എടുത്ത കേസിൽ ആറാംപ്രതിയായിരുന്നു നിവിൻ. യുവതിയെ ദുബായിൽ ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിൻ പോളിയുടെ സുഹൃത്ത് തൃശ്ശൂർ സ്വദേശി സുനിൽ, ബഷീർ, കുട്ടൻ, ബിനു തുടങ്ങിയവരാണ് മറ്റു പ്രതികൾ.
ഈ പരാതിയിൽ നിവിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയും യുവതിയുടെ ആരോപണത്തിനു പിന്നിൽ സിനിമയിൽനിന്നുള്ളവർ തന്നെയാണെന്നും ഗൂഢാലോചനയുണ്ടെന്നുമുള്ള നിവിന്റെ പരാതിയിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ട്വിസ്റ്റ് എന്നോണമാണ് താൻ നിരപരാധിയാണെന്ന നിവിന്റെ വാദം ശരിവയ്ക്കുന്ന രീതിയിൽ പരാതി വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകളുമായി സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ രംഗത്ത് വരുന്നത്.ക്രൗൺ പ്ലാസയിൽ നിവിൻ താമസിച്ചതിന്റെ ഹോട്ടൽ ബിൽ നടനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പുറത്തുവിടുകയും ചെയ്തു. പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും വിനീത് വ്യക്തമാക്കി. 2023 ഡിസംബർ 14ന് നിവിൻ ഉണ്ടായിരുന്നത് താൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലാണെന്നും 15 ന് പുലർച്ചെ മൂന്നുമണിവരെ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.
“പതിനാലാം തിയ്യതി രാവിലെ തൊട്ടാണ് നിവിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. രാവിലെ 7 മണിയോടെ ഞങ്ങൾഎല്ലാവരും ഒത്തുകൂടി. 8 30 ആയപ്പോൾ തിയേറ്ററിനകത്തെ ഭാഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങി. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. അതിന് ശേഷം ഒരു ഉദ്ഘാടന രംഗമാണ് ചിത്രീകരിച്ചത്. ഏതാണ്ട് 300 ഓളം ജൂനിയർ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. ആ രംഗങ്ങൾ ഉച്ച മൂന്ന് മണിയോടെ തീർന്നു. പിന്നീട് ക്രൗൺ പ്ലാസയിലാണ് ചിത്രീകരിച്ചത്. അവിടെ ഇൻട്രോ സീൻ അടക്കം അവിടെയാണ് ചിത്രീകരിച്ചത്. പതിനഞ്ചിന് രാവിലെ 3 മണിവരെ ഷൂട്ട് നീണ്ടു. പിന്നെ കുറേ നേരം ഞങ്ങളോട് സംസാരിച്ചതിന് ശേഷമാണ് നിവിൻ പോയത്. അത് എളുപ്പം തെളിയിക്കാൻ സാധിക്കും. കാരണം ഇത്രയേറെ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. അതിന് ശേഷം ഫാർമ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിൻ പോയത്. അതും കേരളത്തിൽ തന്നെയായിരുന്നു”- വിനീത് കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യനും ഇക്കാര്യം സ്ഥിരീകരിച്ചു. കൂടാതെ പീഡനം നടന്നുവെന്ന് യുവതി പറഞ്ഞ ദിവസം നിവിനൊപ്പം വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിന്റെ സെറ്റിൽ താനുമുണ്ടായിരുന്നെന്ന് വ്യക്തമാക്കി നടിയും അവതാരകയുമായ പാർവതി കൃഷ്ണയും രംഗത്തെത്തി. അതും തെളിവുകൾ ഉൾപ്പടെ തന്നെ.
പിന്നാലെ പരാതിക്കാരി പീഡനം നടന്നതായി ആരോപിച്ചദിവസങ്ങളിൽ താൻ കേരളത്തിൽ സിനിമാ ഷൂട്ടിങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നും
ഇതിന്റെ വിശദാംശങ്ങളും പാസ്പോർട്ടിന്റെ പകർപ്പുകളും ഉൾപ്പടെ ചേർത്ത് മുഖ്യമന്ത്രി, സാംസ്കാരികമന്ത്രി, ഡി.ജി.പി. എന്നിവർക്കും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനും നിവിൻ പരാതി നൽകി.
അതോടെ പീഡനം നടന്നുവെന്ന് പറഞ്ഞ തിയതികൾ ഉറക്കപ്പിച്ചിലാണെന്ന വാദവുമായി പരാതിക്കാരി വീണ്ടും രംഗത്തെത്തി. അതിക്രമം നടന്ന തിയതി ഇതുവരെ പൊതുസമൂഹത്തോട് വെളിപ്പെടുത്തിട്ടിയില്ലെന്നും പോലീസ് സത്യം അന്വേഷിച്ച് കണ്ടെത്തട്ടെയെന്നുമായിരുന്നു ഇവരുടെ നിലപാട്.
കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളുമായി സഹകരിച്ച് തന്റെ നിരപരാധിത്വം തെളിയിക്കാൻ നിവിൻ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ നടന് ലഭിച്ചിരിക്കുന്ന ഈ ക്ലീൻ ചിറ്റ്. പരാതികളെല്ലാം വ്യാജമാണെന്നല്ല, എങ്കിലും വ്യാജ പരാതികളിൽ കൂടി ഉത്തരം ലഭിക്കുമ്പോഴല്ലേ യഥാർഥത്തിൽ ‘ഇര’കൾക്ക് നീതി ലഭിക്കുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]