
പതിനാറാമത് രാജ്യാന്തര ഡോക്യുമെന്റെറി-ഹ്രസ്വചിത്ര മേളയിലെ മികച്ച ഡോക്യുമെന്റെറിയായി ആനന്ദ് പട്വര്‍ധന്റെ വസുധൈവ കുടുംബകം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ജാതിവ്യവസ്ഥയ്ക്കെതിരായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന വസുധൈവ കുടുംബകം മികച്ച ചിത്രസംയോജനത്തിനുള്ള കുമാര്‍ ടാക്കീസ് പുരസ്കാരവും നേടി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. പുരസ്ക്കാരത്തുക വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതായി പട്വര്ധന് അറിയിച്ചു.
രണജിത് റേ സംവിധാനം ചെയ്ത ഡോള്‍സ് ഡോണ്ട് ഡൈ (പുത്തുല്‍ നാമ)ക്കാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. മികച്ച ഛായാഗഹണത്തിനുള്ള പുരസ്കാരവും ഇതിനാണ്. നിഷ്ട ജയിന്, ആകാശ് ബസുമാതാരി എന്നിവര്‍ ഒരുക്കിയ ഫാമിംഗ് ദി റവല്യൂഷനാണ് ഈ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം . ഈ വിഭാഗത്തിലെ മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം ദിവ്യം ജയിന് നേടി (പികചറിംഗ് ലൈഫ്).
ജലക്ഷാമം പ്രമേയമാക്കി വിശ്വാസ് കെ. സംവിധാനം ചെയ്ത വാട്ടര്‍മാന്‍ ആണ് മികച്ച ഹ്രസ്വചിത്രം. ശിവം ശങ്കര്‍ സംവിധാനംചെയ്ത ഗോട്ട് ഗോട്ട് ഗോസ്റ്റ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. ജാല് എന്ന ചിത്രം ഈ വിഭാ?ഗത്തിലെ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ഫെബിന് മാര്ട്ടിന് ഒരുക്കിയ ഹിതം ആണ് മികച്ച ക്യാമ്പസ് ചിത്രം. ഐവിഎഫ് ചികിത്സകളിലൂടെ കടന്നുപോകുന്ന ദമ്പതിമാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഏകാന്തജീവിതം അതിജീവിക്കാന്‍ ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്ന യുവതിയുടെ ജീവിതം പ്രമേയമാക്കിയ പ്രമോദ് സച്ചിദാനന്ദന്റെ ചിത്രം മട്ടന്‍ കട്ടര്‍ ഈ വിഭാഗത്തില്‍ സ്പെഷ്യല്‍ ജൂറി പരാമര്‍ശം നേടി.
റിതം ചക്രവകര്‍ത്തി സംവിധാനം ചെയ്ത സാല്‍വേഷന്‍ ഡ്രീമാണ് മികച്ച ഷോര്‍ട്ട് ഡോക്യുമെന്റെറി. മികച്ച ഛായഗ്രാഹണം, ശബ്ദലേഖനം എന്നിവയ്ക്കുള്ള പുരസ്കാരവും ഈ ചിത്രത്തിനാണ്. പി ഫോര്‍ പാപ്പരാസി എന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രണവ് പാട്ടീല്‍ ഈ വിഭാഗത്തില്‍ പ്രത്യേക ജൂറി പരമാര്‍ശം നേടി. പ്രാചി ബജാനിയ സംവിധാനം ചെയ്ത ഉമ്പ്രോയ്ക്കാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. സൗമ്യജിത്ത് ഘോഷ് ദസ്തിദര്‍ സംവിധാനം ചെയ്ത ഫ്ലവറിങ് മാന്‍ സ്പെഷ്യല്‍ ജൂറി പരാമര്‍ശം നേടി. ജേതാക്കള്‍ക്ക് ജൂറി അംഗങ്ങള്‍ പുരസ്കാരങ്ങള്‍ സമാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]