
കാഞ്ഞങ്ങാട്: സീറ്റ് ബുക്കിങ്ങിൽ തട്ടിപ്പ് നടത്തി സിനിമാ തിയേറ്റർ കാലിയാക്കുകയും അരലക്ഷം രൂപ നഷ്ടം വരുത്തുകയും ചെയ്തുവെന്ന പരാതിയിൽ മറ്റൊരു തിയേറ്റർ ഉടമയുടെ പേരിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.കാഞ്ഞങ്ങാട് വി.ജി.എം. തിയേറ്റർ ഉടമ പി.കെ. ഹരീഷിനെതിരേയാണ് കേസ്. കാഞ്ഞങ്ങാട് ദീപ്തി തിയേറ്റർ ഉടമ രാജ്കുമാറാണ് പരാതിക്കാരൻ.
ആഴ്ചകൾക്ക് മുൻപ് പ്രദർശനത്തിനെത്തിയ രേഖാചിത്രം എന്ന സിനിമയുടെ രണ്ടു ഷോ മുടങ്ങിയതിനെ തുടർന്നാണ് രാജ്കുമാർ പരാതി നൽകിയത്.സീറ്റ് ബുക്ക് ചെയ്തശേഷം ഒൻപത് മിനിറ്റിനുള്ളിലേ പണമടയ്ക്കേണ്ടതുള്ളൂ. ഒൻപതാം മിനിറ്റിന് തൊട്ട് മുൻപ് ബുക്ക് ചെയ്തത് മുഴുവൻ റദ്ദാക്കും.
ഉടൻ വീണ്ടും ബുക്ക് ചെയ്യും. ഇങ്ങനെ ഒരോ ഒൻപത് മിനിറ്റിലും സീറ്റുകൾ ബുക്ക് ചെയ്ത് കൊണ്ടേയിരുന്നു. ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർ ബുക്ക് മൈ ഷോ ആപ്ലിക്കേഷൻ തുറന്നാൽ എല്ലാ സീറ്റുകളും ബുക്ക് ചെയ്തതായി കാണും.
തിയേറ്ററിലെ കൗണ്ടറിൽനിന്ന് ടിക്കറ്റ് വിതരണം ചെയ്യാൻ നോക്കുമ്പോൾ, ഒരു സീറ്റ് പോലും ബാക്കിയില്ലാതെ എല്ലാം ബുക്ക് ചെയ്തിരിക്കും.സിനിമ തുടങ്ങിയപ്പോൾ ഒരാൾ പോലുമെത്തിയില്ല. ബുക്ക് മൈ ഷോ ആപ്പിൽ നോക്കിയപ്പോൾ മുഴുവൻ ടിക്കറ്റുകളും റദ്ദാക്കിയതായി കാണുകയും ചെയ്തു.
മോണിങ് ഷോയും മാറ്റ്നിയുമാണ് മുടങ്ങിയത്. ആപ്ലിക്കേഷനിൽ സാങ്കേതികത്തകരാർ സംഭവിച്ചതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംശയം ബലപ്പെട്ടതിനെതുടർന്ന് രാജ്കുമാർ പോലീസിൽ പരാതി നൽകി.
സൈബർ സെല്ലിന്റെ സഹായത്തോടെ, ആരാണ് ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യുകയും റദ്ദാക്കുകയും ചെയ്തതെന്ന് പോലീസ് കണ്ടെത്തി. വി.ജി.എം. തിയേറ്ററിൽ രേഖാചിത്രം നന്നായി ഓടുന്നതിനിടെയാണ് ദീപ്തി തിയേറ്ററിനും ഈ സിനിമ ലഭിച്ചത്. ഇതിലുള്ള പ്രതിഷേധമാണ് തട്ടിപ്പിലേക്ക് നയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]