
തിരുവനന്തപുരം: ’മുറിപ്പാടുകൾ നിറഞ്ഞ മുഖവും രണ്ടാൾ പൊക്കവും ചോരക്കണ്ണുകളുമുള്ള കീരിക്കാടൻ ജോസ്. മുറിച്ചിട്ടാൽ മുറികൂടുന്ന ഇനം’. ലോഹിതദാസ് കടലാസിൽ എഴുതിവെച്ച കീരിക്കാടൻ ജോസിനെ തേടി നിർമാതാവും സംഘവും പല ദിക്കിൽ അലഞ്ഞു. ഒടുവിൽ കലാധരൻ ഒരാളെ സംവിധായകൻ സിബി മലയിലിനും ലോഹിതദാസിനും മുന്നിലെത്തിച്ചു. ഏഴടി പൊക്കത്തിൽ തീക്കണ്ണുകളുമായി മോഹനരാജൻ എന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ. ഒറ്റ നോട്ടത്തിൽ ലോഹിതദാസ് പറഞ്ഞു-’ഇതുതന്നെ നമ്മുടെ കീരിക്കാടൻ ജോസ്.’
സിനിമയിൽ മോഹൻരാജ് എന്ന പേരിലറിയപ്പെട്ടെങ്കിലും കിരീടം എന്ന ചിത്രത്തിലെ വില്ലൻ വേഷമായിരുന്നു പിന്നീടങ്ങോട്ട് മോഹൻരാജിന്റെ പേരും വിലാസവുമെല്ലാം. തെരുവിൽ ജീവിതം വീണുടഞ്ഞുപോയ സേതുമാധവനൊപ്പം കീരിക്കാടനും പ്രേക്ഷകർക്ക് നീറുന്ന ഓർമ്മയായി.
തമിഴ്നടൻ പ്രദീപ് ഷെട്ടിയെയാണ് ഈ വേഷത്തിന് പരിഗണിച്ചിരുന്നതെങ്കിലും അവസാന നിമിഷം മാറ്റി. ’കീരിക്കാടനാണ് കിരീടത്തിന്റെ നട്ടെല്ല്. അഭിനയിക്കാൻ അറിയാത്ത ഒരാളാകണം ആ വേഷം ചെയ്യേണ്ടത്’ എന്നായിരുന്നു ലോഹിതദാസ് പറഞ്ഞതെന്ന് ചിത്രത്തിന്റെ നിർമാതാവ് ദിനേശ് പണിക്കർ ഓർക്കുന്നു. മുൻപ് ഒരു സിനിമയിൽ മാത്രം അഭിനയിച്ചിട്ടുള്ള മോഹനരാജ് അങ്ങനെ തിരുവനന്തപുരം ആര്യനാട് ചന്തയിലെ ചിത്രീകരണ സ്ഥലത്ത് കീരിക്കാടനായി വന്നിറങ്ങി. സിനിമയുടെ തുടക്കംമുതൽ പലരും ഭയത്തോടെ പറഞ്ഞുകേട്ട ആ വില്ലൻ അങ്ങനെ സ്ക്രീനിലേക്കെത്തി. മോഹൻലാൽ തന്നെയാണ് എങ്ങനെയടിക്കണം എങ്ങനെ തടുക്കണമെന്നുമൊക്കെ പറഞ്ഞുകൊടുത്തത്. സ്കൂൾ കാലത്ത് ദേശീയ അത്ലറ്റ് ആയിരുന്നതിന്റെ ഗുണവും തടിമിടുക്കും അവിടെ ഉപകരിച്ചു.
മോഹൻരാജ് എന്ന യഥാർഥപേര് ഒറ്റചിത്രത്തോടെ മാഞ്ഞുപോയി. കീരിക്കാടനായിട്ടായിരുന്നു പിന്നീടുള്ള ജീവിതം. സെറ്റുകളിലും ആൾക്കൂട്ടങ്ങൾക്കിടയിലും സ്വകാര്യ ചടങ്ങുകളിലുമൊക്കെ അവസാനംവരെയും ഇദ്ദേഹം കീരിക്കാടനായിരുന്നു. ഈ വേഷം കണ്ട് തെലുങ്കിൽനിന്നും തമിഴിൽനിന്നും കഠോര വില്ലൻവേഷങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. ഒപ്പം മലയാളത്തിലും ആസ്ഥാന വില്ലനായി തുടർന്നു. മോഹൻലാലിന്റെ മികച്ച ’വില്ലൻ കൂട്ടുകെട്ടാ’യി അത് മാറി. വർഷങ്ങൾ കഴിഞ്ഞും ആറാം തമ്പുരാനിലും നരസിംഹത്തിലും നരനിലുമെല്ലാം പഴയ കീരിക്കാടനെ തല്ലിത്തോൽപ്പിച്ചാണ് ലാൽ കഥാപാത്രങ്ങൾ കരുത്തുകാട്ടിയത്. വില്ലൻ വേഷങ്ങൾക്ക് അവധികൊടുത്ത് ഒരു സാധാരണ കഥാപാത്രമോ ക്യാരക്ടർവേഷമോ ചെയ്യണമെന്ന മോഹം അദ്ദേഹം പലരോടും പങ്കുവെച്ചിരുന്നു. പക്ഷേ രോഗം പടികയറിവന്നതോടെ സിനിമയിൽനിന്നു തന്നെ അദ്ദേഹത്തിന് അകലേണ്ടിവന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]