
ആടുജീവിതം സിനിമയാക്കുമ്പോൾ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് നോവലിസ്റ്റ് ബെന്യാമിൻ. ബ്ലെസിയുടെ നിശ്ചയദാർഢ്യം ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ നടക്കുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ”തളർന്നു പോകേണ്ട നിമിഷങ്ങൾ. ഉപേക്ഷിച്ചു പോകേണ്ട സന്ദർഭങ്ങൾ. ഇതൊന്നും നടക്കാൻ പോകുന്നില്ല എന്ന പരിഹാസങ്ങൾ. എങ്ങനെയും മുടക്കും എന്ന ചിലരുടെ വെല്ലുവിളികൾ. ഒന്നിനെയും അയാൾ കൂസിയില്ല”- ബെന്യാമിൻ കുറിച്ചു.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ബെന്യാമിന്റെ കുറിപ്പ്
പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പതറാതെ ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്നവനാണ് നായകൻ. ഈ മനുഷ്യന്റെ നിശ്ചയദാർഢ്യം ഇല്ലായിരുന്നുവെങ്കിൽ വഴിയിലെവിടെയെങ്കിലും വീണു പോകാമായിരുന്ന ഒരു സിനിമയാണ് ആടുജീവിതം. പതിനാറ് വർഷം നീണ്ട സപര്യ. അതിനിടയിൽ ഒന്നിന് പുറകെ ഒന്നായി വന്നുകൂടിയ ഒരായിരം കടമ്പകൾ. തളർന്നു പോകേണ്ട നിമിഷങ്ങൾ. ഉപേക്ഷിച്ചു പോകേണ്ട സന്ദർഭങ്ങൾ. ഇതൊന്നും നടക്കാൻ പോകുന്നില്ല എന്ന പരിഹാസങ്ങൾ. എങ്ങനെയും മുടക്കും എന്ന ചിലരുടെ വെല്ലുവിളികൾ. ഒന്നിനെയും അയാൾ കൂസിയില്ല. ഒന്നിനോടും അയാൾ പ്രതികരിച്ചില്ല. എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിട്ടു. നിശ്ശബ്ദനായി മുന്നോട്ട് മാത്രം നടന്നു. ‘നജീബേ, തീക്കാറ്റും വെയിൽ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നിൽ കീഴടങ്ങരുത്. തളരുകയുമരുത്’ എന്ന വാക്കുകൾ ഹൃദയത്തിൽ വഹിച്ച് അയാൾ മുന്നോട്ട് തന്നെ നടന്നു. ആ നിശ്ചയദാർഢ്യം കണ്ട് പിന്തിരിഞ്ഞു നടക്കാൻ തീരുമാനിച്ചിരുന്നവർ പോലും കൂടെ കൂടി. നാളെ അയാളുടെ സപര്യ പരിപൂർണ്ണതയിൽ എത്തുകയാണ്. ബ്ലെസി പ്രിയപ്പെട്ട സഹോദരാ. നിങ്ങൾ ഈ സമൂഹത്തിനു ഒരു പാഠപ്പുസ്തകമാണ്. എങ്ങനെയാണ് തന്റെ ലക്ഷ്യത്തിലേക്ക് പതറാതെ നടക്കേണ്ടത് എന്ന പാഠപ്പുസ്തകം. നിങ്ങൾക്ക് എന്റെ ഹൃദയത്തിൽ നിന്ന് ഒരു കണ്ണീരുമ്മ.
പ്രിയപെട്ടവരേ, എന്താണ് ഈ മനുഷ്യൻ ഇത്ര കാലം നടത്തിയ തീക്ഷ്ണ യാത്രയുടെ അന്തിമ ഫലം എന്നറിയാൻ നമുക്ക് തിയേറ്ററിൽ പോയി ആ ചിത്രം കാണാം. അത് മാത്രമാണ് നമുക്ക് തിരിച്ചു കൊടുക്കാവുന്ന സ്നേഹം.
നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]