ന്യൂഡൽഹി ∙ 2 ലക്ഷം രൂപ വരെയുള്ള സ്വർണപ്പണയ വായ്പകൾക്കു റിസർവ് ബാങ്കിന്റെ പുതിയ കരടുമാർഗരേഖ ബാധകമാക്കരുതെന്നു കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ ചട്ടങ്ങൾ 2026 ജനുവരി 1 മുതലേ നടപ്പാക്കാവൂ എന്നും ധനമന്ത്രാലയം റിസർവ് ബാങ്കിനോട് അഭ്യർഥിച്ചു.

ഏപ്രിലിലാണു കരടുമാർഗരേഖ പുറത്തിറങ്ങിയത്. ഇതിനെതിരെ തമിഴ്നാട്ടിൽ രാഷ്ട്രീയവിവാദം ഉടലെടുത്തതോടെയാണ് കേന്ദ്രം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. സാധാരണഗതിയിൽ റിസർവ് ബാങ്കും കേന്ദ്രസർക്കാരും തമ്മിലുള്ള ആശയവിനിമയം പരസ്യമാക്കാറില്ല. സ്വർണപ്പണയ വായ്പയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ മാറ്റാനാണു പരിഷ്കരിച്ച മാർഗരേഖ.

Image: Shutterstock/nehaniks

പരിഷ്കാരം സാധാരണക്കാരെ ബാധിക്കരുതെന്ന് റിസർവ് ബാങ്കിനെ അറിയിച്ചിട്ടണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

എന്താണ് വിവാദം?

കൃഷിക്കും പെട്ടെന്നുള്ള ആവശ്യങ്ങൾക്കും സ്വർണവായ്പ ഉപയോഗിക്കുന്നവർക്കു തിരിച്ചടിയാണു പുതിയ നടപടിയെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ അറിയിച്ചിരുന്നു.

പണയം വച്ച സ്വർണത്തിന്റെ മൂല്യത്തിന്റെ 75% മാത്രമേ വായ്പയായി എടുക്കാവൂ. സ്വർണം സ്വന്തമാണെന്നു തെളിയിക്കണം, വാങ്ങിയതിന്റെ രസീതില്ലെങ്കിൽ പണയം വയ്ക്കുന്നയാൾ സത്യവാങ്മൂലം നൽകണം തുടങ്ങിയ വ്യവസ്ഥകൾ മാർഗരേഖയിലുണ്ടായിരുന്നു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

New RBI gold loan guidelines sparking controversy. Central government intervenes, requesting exclusion of loans under ₹200,000 and delayed implementation until 2026.