
ന്യൂഡൽഹി ∙ കറൻസി അച്ചടിക്കാനുള്ള ചെലവിൽ ഒരു വർഷത്തിനിടെ 25% വർധനയുണ്ടായി എന്ന് റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2023–24ൽ 5,101 കോടി രൂപയായിരുന്ന ചെലവ് കഴിഞ്ഞ വർഷം 6,373 കോടിയായി.
വിനിമയത്തിലുള്ള കറൻസികളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 6 ശതമാനവും മൂല്യത്തിൽ 5.6 ശതമാനവും വർധനയുണ്ടായി. 15,507 കോടി കറൻസി നോട്ടുകളും 13,712 കോടി നാണയങ്ങളുമാണ് രാജ്യത്തുള്ളത്. ഇവയുടെ മൂല്യം യഥാക്രമം 36.88 ലക്ഷം കോടി രൂപയും 36,589 കോടി രൂപയുമാണ്.
എണ്ണത്തിൽ ഏറ്റവും കൂടുതൽ 500 രൂപ കറൻസിയാണ് (6,344 കോടി). രണ്ടാമത് 10 രൂപ കറൻസി (2,535 കോടി). കറൻസിയുടെ മൊത്തം മൂല്യത്തിന്റെ 86 ശതമാനവും 500 രൂപ നോട്ടുകളാണ്. നിലവിൽ 2, 5, 200 രൂപയുടെ കറൻസികൾ ആർബിഐ അച്ചടിക്കുന്നില്ല.
ബാങ്കിങ് സംവിധാനത്തിൽ ഇക്കൊല്ലം കണ്ടെത്തിയത് 2.17 ലക്ഷം കള്ളനോട്ടാണ്. ഇതിൽ 500 രൂപയായിരുന്നു ഏറ്റവുമധികം (1.17 ലക്ഷം).റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റ് 76.25 ലക്ഷം കോടി രൂപയായി; മുൻ വർഷത്തെക്കാൾ 8.2% വർധന.
റിസർവ് ബാങ്കിന്റെ കരുതൽ സ്വർണ ശേഖരത്തിന്റെ മൂല്യത്തിൽ 57.12% വർധനയുണ്ടായി. നിലവിലെ മൂല്യം 4.31 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ഏകദേശം 54.13 മെട്രിക് ടൺ സ്വർണമാണ് കരുതൽ ശേഖരത്തിൽ ചേർത്തത്. നിലവിൽ ആർബിഐയുടെ പക്കലുള്ളത് 879.58 മെട്രിക് ടൺ സ്വർണം. നടപ്പു സാമ്പത്തികവർഷം 6.5% വളർച്ചയാണ് ആർബിഐ പ്രവചിച്ചിരിക്കുന്നത്. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരുമെന്നും ആർബിഐ വ്യക്തമാക്കി.
ഇ–റുപ്പി മൂല്യം 1,000 കോടി കടന്നു
റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ (സിബിഡിസി) ഇ–റുപ്പിയുടെ മൂല്യം 1,000 കോടി രൂപ കടന്നു. 2023–24ൽ ഇത് 234 കോടി മാത്രമായിരുന്നു. 4.94 കോടി ഡിജിറ്റൽ കറൻസിയാണ് നിലവിലുള്ളത്. തലേവർഷം ഇത് 2.37 കോടി മാത്രമായിരുന്നു.
രാജ്യത്തിനു പുറത്ത് ഇ–റുപ്പി ഇടപാടുകൾ ഉടൻ ആരംഭിക്കുമെന്ന് ആർബിഐ അറിയിച്ചു. ആർബിഐ പരീക്ഷണ അടിസ്ഥാനത്തിൽ ഡിജിറ്റൽ കറൻസി ആരംഭിച്ചത് 2022 നവംബറിലാണ്. ബാങ്കുകളുടെ സിബിഡിസി വോലറ്റുകൾ ഉപയോഗിച്ച് മാത്രമേ ഇ–റുപ്പി ഉപയോഗിക്കാനാവൂ.
തട്ടിപ്പിൽ ഉൾപ്പെട്ട തുകയിൽ വർധന
സുപ്രീം കോടതിയുടെ നിർദേശപ്രകാരം പഴയകാല കേസുകൾ കൂടി ഉൾപ്പെടുത്തിയതിനാൽ ബാങ്ക് തട്ടിപ്പുകളിൽ ഉൾപ്പെട്ട തുകയിൽ ഇക്കുറി ഗണ്യമായ വർധന. മുൻവർഷങ്ങളിലെ 122 കേസുകളാണ് (ആകെ മൂല്യം: 18,674 കോടി രൂപ) സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തെ കണക്കിൽ ഉൾപ്പെടുത്തിയത്.
2023–24ൽ 12,230 കോടി രൂപയായിരുന്ന മൂല്യം ഇത്തവണ 36,014 കോടിയായി ഉയർന്നു. അതേസമയം, തട്ടിപ്പുകേസുകളുടെ എണ്ണം 36,060 ആയിരുന്നത് 23,953 ആയി കുറയുകയും ചെയ്തു. ഏറ്റവും കൂടുതൽ കേസുകൾ ഡിജിറ്റൽ പേമെന്റുകളുമായി ബന്ധപ്പെട്ടതാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: