ഇറാനിലെ ചബഹാർ തുറമുഖത്തിന് യുഎസ് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വഴങ്ങി യുഎസ്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തുറമുഖമാണ് ചബഹാർ.
തുറമുഖത്തിന്റെ നിർമാണത്തിൽ ഉൾപ്പെടെ ഇന്ത്യ വലിയതോതിൽ നിക്ഷേപവും നടത്തിയിട്ടുണ്ട്.
നേരത്തേ ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ചബഹാറിനെ യുഎസ് അതിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞമാസം ഉപരോധം ചബഹാർ തുറമുഖത്തിനും ബാധകമാക്കിയത് ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായിരുന്നു.
തുറമുഖത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് മടങ്ങേണ്ട സാഹചര്യവുമാണ് ഉയർന്നത്.
എന്നാൽ, അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരബന്ധം ചൂണ്ടിക്കാട്ടിയും മരുന്നുകൾ ഉൾപ്പെടെ വിതരണം ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കിയും ഇന്ത്യ ഉപരോധ ഇളവ് തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
അടുത്തവർഷം ആദ്യംവരെയാണ് ഇപ്പോൾ യുഎസ് ഉപരോധ ഇളവ് അനുവദിച്ചിരിക്കുന്നത്. പാക്കിസ്ഥാനെ ആശ്രയിക്കാതെ, അഫ്ഗാനിലേക്ക് ഇന്ത്യയ്ക്ക് നേരിട്ടെത്താവുന്ന പ്രവേശനകവാടമാണ് ചബഹാർ.
ഇറാൻ, റഷ്യ, മധ്യേഷ്യൻ രാജ്യങ്ങളായ കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുമായും ഇന്ത്യയ്ക്ക് എളുപ്പത്തിൽ വ്യാപാരം നടത്താൻ ചബഹാർ സഹായകമാണ്. യൂറോപ്പിലേക്കുള്ള ചരക്കുനീക്കവും ഇതുവഴി ഇന്ത്യ നടത്തുന്നുണ്ട്.
ഇന്ത്യയുടെ ചബഹാർ
അമേരിക്ക ഇറാനുമേൽ 2018ൽ ഉപരോധം പ്രഖ്യാപിച്ചപ്പോൾ അതിൽനിന്ന് ചബഹാറിനെ ഒഴിവാക്കിയിരുന്നു; തുറമുഖത്ത് നിക്ഷേപമുള്ള ഇന്ത്യയ്ക്കത് വൻ ആശ്വാസവുമായിരുന്നു.
ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ആഴക്കടൽ തുറമുഖമാണ് ചബഹാർ.
രാജ്യാന്തര ഗതാഗത ഇടനാഴി (ചബഹാർ കരാർ) സ്ഥാപിക്കാനുള്ള ത്രികക്ഷി കരാറിൽ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും നേരത്തേ ഒപ്പുവച്ചതോടെയാണ്, ഇന്ത്യ ചബഹാറിൽ കൂടുതൽ ശ്രദ്ധയൂന്നിയത്. 2016 മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശന വേളയിലായിരുന്നു അത്.
ചബഹാറിലെ ഷാഹിദ് ബൈഹെഷ്തി ടെർമിനലിന്റെ ആദ്യഘട്ട വികസനത്തിൽ ഇന്ത്യ നിർണായക പങ്കാളിയുമായി.
2018 മുതൽ ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിനാണ് (ഐജിപിഎൽ) തുറമുഖത്തിന്റെ നിയന്ത്രണം.
2014ൽ തന്നെ ഇന്ത്യ ഇറാനുമായി ചബഹാറിന്റെ നിയന്ത്രണത്തിനുള്ള 10-വർഷ കരാറിൽ ഒപ്പുവച്ചിരുന്നു. തുറമുഖ വികസനത്തിന് 120 മില്യൻ ഡോളറിന്റെ നിക്ഷേപവും അടിസ്ഥാന സൗകര്യ പദ്ധതികൾ ഒരുക്കാൻ 250 മില്യൻ ഡോളറിന്റെ വായ്പയും ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ട്.
2024-25ൽ ഇന്ത്യ 100 കോടി രൂപ വായ്പയും ചബഹാറിന് അനുവദിച്ചിരുന്നു. തുറമുഖത്തിനും ഉപരോധം വന്നതിലൂടെ ഇന്ത്യയുടെ നിക്ഷേപങ്ങളും തുലാസിലായിരുന്നു.
ഇന്ത്യയുടെ ലക്ഷ്യങ്ങൾ
5ക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകുംവിധം ശേഷിയിലേക്ക് ഉയർത്തുകയാണ് ചബഹാറിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സജ്ജമാക്കുന്നതിലൂടെ ഇന്ത്യ.
നിലവിൽ ശേഷി ഒരുലക്ഷം ടിഇയു ആണ്. പുറമേ, ചബഹാറിൽ നിന്ന് ഇറാന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുംവിധം 700 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയും നിർമിക്കുന്നുണ്ട്.
ഇരു പദ്ധതികളും 2026 മധ്യത്തോടെ യാഥാർഥ്യമാക്കാനാണ് ശ്രമം.
പാക്കിസ്ഥാന്റെ തന്ത്രപ്രധാനമായ ഗ്വാദർ തുറമുഖത്തിന്റെ നിയന്ത്രണവുമായി അറബിക്കടലിൽ സ്വാധീനം ശക്തമാക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. ഗ്വാദറിൽ നിന്ന് 140 കിലോമീറ്റർ മാത്രം അകലെ, ഗൾഫ് ഓഫ് ഒമാന്റെ തീരത്തുള്ള ചബഹാറിന്റെ നിയന്ത്രണം ഇന്ത്യ നേടിയത്, ചൈനയ്ക്കും പാക്കിസ്ഥാനും വലിയ ക്ഷീണവുമായിരുന്നു.
അമേരിക്ക ചബഹാറിന് വീണ്ടും ഉപരോധം ഏർപ്പെടുത്തിയത് ഈ മേഖലയിൽ ഇന്ത്യയ്ക്കുള്ള മുൻതൂക്കത്തെ ബാധിച്ചിരുന്നു. ഉപരോധം തുടർന്നിരുന്നെങ്കിൽ ചരക്കുനീക്കത്തിൽ പാക്കിസ്ഥാന് അത് നേട്ടമാകുമായിരുന്നു.
പാക്കിസ്ഥാന്റെ സൈനിക മേധാവി ഇതിനിടെ സ്വന്തം സർക്കാരിനെ മറികടന്ന് ട്രംപുമായി നേരിട്ട് നടത്തുന്ന സാമ്പത്തിക ഇടപാടുകളും മേഖലയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.
പാക്കിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസ്നി എന്ന പ്രദേശത്ത് പുതിയ തുറമുഖം സംയുക്ത സംരംഭമായി ഒരുക്കാമെന്ന ആശയം അസിം മുനീർ അടുത്തിടെ യുഎസിന് മുന്നിൽവച്ചിരുന്നു.
പാസ്നിയിൽ നിന്ന് 150 കിലോമീറ്ററോളം മാത്രം അകലെയാണ് ചബഹാർ. അപൂർവ ധാതുക്കളുടെ വിൽപനയിൽ അമേരിക്കയെ പങ്കാളിയാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് മുനീറിന്റെ തുറമുഖ ഓഫർ.
എന്നാൽ, അമേരിക്ക ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

