
ഇറക്കുമതിച്ചുങ്കത്തിൽ സമവായ ചർച്ചയുടെ ട്രാക്കിലേക്ക് യുഎസ് കടന്നതോടെ ആഗോള ഓഹരി വിപണികളിൽ ഉണർവിന്റെ ആവേശം. വ്യാപാര രംഗത്തെ ബദ്ധവൈരിയായ ചൈനയുമായി യുഎസ് തീരുവ സംബന്ധിച്ച് കരാറിലെത്തിയതും ഇന്ത്യയുമായി ‘വെരി ബിഗ് ഡീൽ’ ഉടനെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനവുമാണ് കരുത്താവുന്നത്. ഇന്ത്യ-യുഎസ് പ്രതിനിധികൾ തമ്മിലെ ചർച്ച തുടരുകയാണ്. പകരച്ചുങ്കം (റെസിപ്രോക്കൽ താരിഫ്) നടപ്പാക്കാനുള്ള അന്തിമതീയതി ജൂലൈ 9ൽ നിന്ന് നീട്ടിയേക്കുമെന്ന് ട്രംപ് പറഞ്ഞതും നേട്ടമായി.
ഇറാൻ-ഇസ്രയേൽ സംഘർഷം അയഞ്ഞതും ക്രൂഡ് ഓയിൽ വില താഴ്ന്നതും ആഗോള ഓഹരി വിപണികൾക്ക് ഉണർവായി. നിലവിൽ കാനഡയുമായാണ് യുഎസിന്റെ പ്രധാന താരിഫ് തർക്കം. കാനഡയിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് 25% ഇറക്കുമതി തീരുവ നിലവിലുണ്ട്. കാഡനയിൽ നിന്ന് യുഎസ് കൂടുതലായി വാങ്ങുന്ന ഊർജോൽപന്നങ്ങൾക്ക് തീരുവ 10 ശതമാനമാണ്. എന്നാൽ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് ട്രംപ് അടിച്ചേൽപ്പിച്ചത് 50 ശതമാനവുമാണ്.
കാനഡയിൽ നിന്നുള്ള പുതിയ കാറുകൾക്കും 25% തീരുവയുണ്ട്. അധികത്തീരുവ വഴിയുണ്ടാകുന്ന ബാധ്യത മറികടക്കാനായി യുഎസിനുമേലും കനത്ത തീരുവയും പുതിയ നികുതികളും അവതരിപ്പിച്ച് തിരിച്ചടിക്കുകയാണ് കാനഡ. ഇതിന്റെ ഭാഗമായി യുഎസ് ടെക് കമ്പനികൾക്കുമേൽ കാനഡ കൊണ്ടുവന്ന ‘ഡിജിറ്റൽ സർവീസസ് ടാക്സി’നെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. യൂറോപ്യൻ യൂണിയനെ കാനഡ കോപ്പിയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2022 മുതൽ മുൻകാലപ്രാബല്യം വരുന്ന വിധമാണ് ഡിജിറ്റൽ സർവീസസ് ടാക്സ്. ഇത് യുഎസ് കമ്പനികൾക്ക് 300 കോടി ഡോളറിന്റെ ബാധ്യത വരുത്തും; ഏകദേശം 25,000 കോടി രൂപ.
റെക്കോർഡ് തകർത്ത് യുഎസ് വിപണി
യുഎസിൽ എസ് ആൻഡ് പി500 സൂചിക, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് എന്നിവ 0.1% ഉയർന്ന് ഇന്നലെ റെക്കോർഡ് പഴങ്കഥയാക്കി. ഡൗ ജോൺസ് 0.3 ശതമാനവും ഉയർന്നു. എസ് ആൻഡ് പി 500 സൂചിക ജൂണിൽ ഇതുവരെ കുതിച്ചത് 4.4 ശതമാനമാണ്. ടെക് കമ്പനികൾക്ക് പ്രമുഖ്യമുള്ള നാസ്ഡാക് 6.1 ശതമാനവും ഡൗ ജോൺസ് 3.7 ശതമാനവും ഉയർന്നു.
കുതിപ്പിന്റെ കാരണങ്ങൾ നോക്കാം:
1) ട്രംപ് തുടങ്ങിവച്ച താരിഫ് പ്രശ്നങ്ങൾക്ക് അദ്ദേഹം തന്നെ സമവായ ചർച്ചകളിലൂടെയും വ്യാപാരക്കരാറുകളിലൂടെയും പരിഹാരം കണ്ടെത്തുന്നു. പ്രത്യേകിച്ച് ചൈനയുമായുള്ള ധാരണ.
2) ഇറാൻ-ഇസ്രയേൽ സംഘർഷത്തിനുണ്ടായ ശമനം.
3) ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലിലെ’ ചില നിർദേശങ്ങൾ അമേരിക്കൻ വ്യവസായമേഖലയെ താറുമാറാക്കുമെന്ന വിമർശനം ശക്തമാണ്. ട്രപിന്റെ പാർട്ടിയിൽ നിന്നുപോലും എതിർപ്പുണ്ട്. യുഎസ് സെനറ്റ് കഴിഞ്ഞദിവസം വോട്ടെടുപ്പിൽ നേരിയ വ്യത്യാസത്തിൽ ബിൽ പാസാക്കിയിരുന്നു. ഇനിയുള്ള ചർച്ചകളിൽ ഭേദഗതികളുണ്ടാകുമെന്നും കടുത്ത വ്യവസ്ഥകൾ ഒഴിവാകുമെന്നുമാണ് വിപണിയുടെ പ്രതീക്ഷ.
4) യുഎസിൽ രണ്ടാംപാദത്തിൽ (ഏപ്രിൽ-ജൂൺ) മികച്ച ലാഭപ്രതീക്ഷയാണുള്ളതെന്ന് (ഇപിഎസ് ഗൈഡൻസ്) വ്യക്തമാക്കിയത് 110ൽ 51 കമ്പനികളാണ്. കഴിഞ്ഞ 5 വർഷത്തെ ശരാശരി എടുത്താൽ 42 കമ്പനികളാണ് പൊതുവേ മികച്ച പ്രതീക്ഷ മുന്നോട്ടുവയ്ക്കാറുള്ളത്. 10 വർഷത്തെ ശരാശരി 39. കൂടുതൽ കമ്പനികൾ ശുഭാപ്തിവിശ്വാസത്തിലെത്തിയും വിപണിക്ക് ഉന്മേഷമായി.
ഏഷ്യൻ വിപണികളും ഗിഫ്റ്റ് നിഫ്റ്റിയും
യുഎസ് വിപണിയുടെ ചുവടുപിടിച്ച് ഏഷ്യൻ വിപണികളും നേട്ടത്തിന്റെ ട്രാക്കിലായി. ചൈനയുടെ പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ് കണക്കുകൾ വൈകാതെ പുറത്തുവരുമെന്നതിന്റെ ആശങ്കയും നിഴലിക്കുന്നു. ചൈനീസ് വ്യവസായ മേഖലയുടെ ജൂണിലെ പ്രകടനനിലവാരമാണ് സൂചിക വ്യക്തമാക്കുക.
ജാപ്പനീസ് നിക്കേയ് 1.54%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.18%, ഷാങ്ഹായ് 0.01% എന്നിങ്ങനെ നേട്ടത്തിലാണ്. ഹോങ്കോങ് വിപണി 0.72% വീണു. യൂറോപ്പിൽ എഫ്ടിഎസ്ഇ 0.72% കയറി.
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 35.50 പോയിന്റ് (+0.14%) ഉയർന്നത് സെൻസെക്സും നിഫ്റ്റിയും ഇന്നും നേട്ടത്തിലേറുമെന്ന പ്രതീക്ഷ നൽകുന്നു. കഴിഞ്ഞയാഴ്ചയിലെ അവസാന സെഷനിൽ നിഫ്റ്റി 0.35% ഉയർന്ന് 25,637ലും സെൻസെക്സ് 0.36% മുന്നേറി 84,058ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2024 സെപ്റ്റംബറിൽ കുറിച്ച 85,978 പോയിന്റാണ് സെൻസെക്സിന്റെ റെക്കോർഡ്. ഇതു സമീപഭാവിയിൽ മറികടക്കുമോ എന്നാണ് ഏവരുടെയും ഉറ്റുനോട്ടം. നിഫ്റ്റി 26,000 ഭേദിക്കുമോയെന്നും. നിഫിറ്റിക്ക് നിലവിലെ ‘കുതിപ്പിന്റെ ട്രെൻഡ്’ (ബുള്ളിഷ് ട്രെൻഡ്) നിലനിർത്താനായാൽ 26,000-26,200 റേഞ്ചിലെത്താനാകുമെന്നാണ് നിരീക്ഷക പ്രവചനങ്ങൾ.
സ്വർണവും ക്രൂഡ് ഓയിലും
റഷ്യയും സൗദിയും ഉൾപ്പെടുന്ന ക്രൂഡ് ഓയിൽ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിന്റെ യോഗം ജൂലൈ ആദ്യവാരം ചേരും. ഉൽപാദനം കൂട്ടാനുള്ള തീരുമാനത്തിലേക്ക് കൂട്ടായ്മ എത്തിയേക്കും. ഇത് ക്രൂഡ് വിലയെ കൂടുതൽ താഴേക്ക് വീഴ്ത്താം. ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ ബാരലിന് 77 ഡോളറിലേക്ക് വരെ കയറിയ ബ്രെന്റ് വില നിലവിൽ 67 ഡോളറിലേക്ക് ഇടിഞ്ഞിട്ടുണ്ട്.
ആഗോളതലത്തിൽ സാമ്പത്തികരംഗത്ത് പ്രതിസന്ധികൾ അകലുന്നതിന്റെ സൂചനകളും ഓഹരി വിപണിയുടെ കരകയറ്റവും സ്വർണത്തിന്റെ കുതിപ്പാവേശം കെടുത്തി.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിന്റെ പകരക്കാരെ നേരത്തേ പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കം സ്വർണത്തിനു കരുത്താകും. പലിശ കുറയ്ക്കുന്നരാളെ ചെയർമാനാക്കുമെന്നാണ് ട്രംപ് പറഞ്ഞത്. പലിശ കുറയുന്നത് സ്വർണത്തിനാണ് നേട്ടമാകുക. ഇന്നു രാവിലെ ഔൺസിന് 8 ഡോളർ ഉയർന്ന് വില 3,282 ഡോളർ ആയിട്ടുണ്ട്. 3,252 വരെ ഒരുഘട്ടത്തിൽ താഴ്ന്നിരുന്നു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)