
സ്വർണപ്പണയ (Gold loan) വായ്പാവിതരണത്തിന് റിസർവ് ബാങ്ക് (RBI) കൊണ്ടുവന്ന കടുത്ത ചട്ടങ്ങൾക്ക് (draft norms on gold loans) കേന്ദ്ര ധനമന്ത്രാലയത്തിന്റെ ‘തിരുത്ത്’. സാധാരണക്കാരെ വലയ്ക്കരുതെന്ന് നിർദേശിച്ച ധനമന്ത്രാലയം, പുതിയ ചട്ടങ്ങളിൽ നിന്ന് രണ്ടുലക്ഷം രൂപവരെ സ്വർണപ്പണയ വായ്പ എടുത്തവരെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു. പുതിയ ചട്ടങ്ങൾ പ്രവർത്തനതലത്തിലേക്ക് കൊണ്ടുവരാനായി 2026 ജനുവരി ഒന്നുമുതൽ നടപ്പാക്കിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.
ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസാണ് (DFS) എക്സിലൂടെ പുതിയ നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ റിസർവ് ബാങ്കിന്റെ പുതിയ നിർദേശങ്ങൾ വിലയിരുത്തിയ ശേഷമാണ് മാറ്റങ്ങൾ നിർദേശിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ നടപ്പാക്കാൻ സാവകാശം അനിവാര്യമായതിനാലാണ്, 2026 ജനുവരി ഒന്നുമുതൽ നടപ്പാക്കാനുള്ള നിർദേശം.
സമയബന്ധിതമായും തടസ്സങ്ങളില്ലാതെയും സ്വർണപ്പണയ വായ്പകളുടെ വിതരണം നടക്കുന്നെന്ന് ഉറപ്പാക്കാനാണ് രണ്ടുലക്ഷം രൂപവരെയുള്ള വായ്പകളെ പുതിയ ചട്ടത്തിൽ നിന്ന് ഒഴിവാക്കുന്നത്. വിവിധ മേഖലകളിൽ നിന്നുയർന്ന ആശങ്കകളും അഭിപ്രായങ്ങളും കൂടി വിലയിരുത്തിയുള്ള മാറ്റങ്ങളാണ് റിസർവ് ബാങ്കിന് കൈമാറിയത്. ഇക്കാര്യങ്ങൾ റിസർവ് ബാങ്ക് പരിഗണിക്കുന്നുണ്ടെന്നും മന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കി.
റിസർവ് ബാങ്ക് കൊണ്ടുവന്ന നിർദേശങ്ങൾ
കഴിഞ്ഞ ഏപ്രിലിലാണ് സ്വർണപ്പണയ വായ്പകൾ വിതരണം ചെയ്യുന്ന ബാങ്കുകൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ (NBFCs), സഹകരണ ബാങ്കുകൾ, ഗ്രാമീൺ ബാങ്കുകൾ (RRBs) എന്നിവയ്ക്കായി കരടുനിർദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കിയത്. നിലവിലെ സ്വർണ വായ്പാ വിതരണം സുതാര്യവും സുരക്ഷിതവുമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
സ്വർണപ്പണയ വായ്പകളും അതത് ധനകാര്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് റിസ്ക് നിയന്ത്രണ നയത്തിന് കീഴിലാക്കുക, പണയ സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുക, വായ്പാ ഇടപാടുകാരന്റെ ക്രെഡിറ്റ് സ്കോർ പരിഗണിച്ചുമാത്രം വായ്പ അനുവദിക്കുക, വായ്പ എടുക്കുന്നയാൾ ഏതാവശ്യത്തിനാണോ വായ്പ എടുത്തത് അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, സ്വർണപ്പണയ വായ്പയുടെ ലോൺ-ടു-വാല്യു (LTV) ചട്ടം പാലിക്കുക എന്നീ നിർദേശങ്ങളായിരുന്നു റിസർവ് ബാങ്ക് മുന്നോട്ടുവച്ചത്.
അവകാശ തർക്കമുള്ള സ്വർണം ഈടായി സ്വീകരിക്കരുത്, മൊത്ത പണയ സ്വർണത്തിന്റെ തൂക്കം ഒരുകിലോ കവിയരുത്, സ്വർണ നാണയത്തിന്റേത് 50 ഗ്രാമിന് മുകളിലാകരുത്, ബാങ്കുകൾ വിതരണം ചെയ്ത 22 കാരറ്റോ അതിനു മുകളിലോ പരിശുദ്ധിയുള്ള സ്വർണ നാണയം മാത്രമേ ഈടായി സ്വീകരിക്കാവൂ തുടങ്ങിയ നിർദേശങ്ങളുമുണ്ടായിരുന്നു. പണയ സ്വർണത്തിന്റെ വിപണിവിലയുടെ പരമാവധി 75% വരെ മാത്രമേ വായ്പയായി നൽകാവൂ എന്ന് നിർദേശിക്കുന്നതാണ് എൽടിവി ചട്ടം. ബുള്ളറ്റ് റീപേയ്മെന്റാണെങ്കിൽ സഹകരണ ബാങ്കുകളും ഗ്രാമീൺ ബാങ്കുകളും പരമാവധി 5 ലക്ഷം രൂപവരെയേ വായ്പ അനുവദിക്കാവൂ എന്നും നിർദേശിച്ചിരുന്നു. മുതലും പലിശയും വായ്പാ കാലാവധി തീരുമ്പോൾ ഒറ്റത്തവണയായി തിരിച്ചടയ്ക്കുന്നതാണ് ബുള്ളറ്റ് റീപേയ്മെന്റ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: