
ഡിജിറ്റൽ സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിനും ആഗോള സാങ്കേതിക നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള വിശാല ദേശീയ തന്ത്രത്തിന്റെ ആദ്യ ഘട്ടമായി പാകിസ്ഥാൻ ഡിജിറ്റൽ, എഐ സൗകര്യങ്ങൾ വിപുലമാക്കുന്നു.
പുനരുപയോഗ ഊർജ്ജം സംയോജിപ്പിക്കുന്നതിനും പാകിസ്ഥാനെ ഒരു പ്രാദേശിക ക്രിപ്റ്റോ, എഐ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഒരു നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികൾ ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.
ഏതാനും വർഷങ്ങൾക്ക് മുമ്പ്, ക്രിപ്റ്റോകറൻസിക്ക് പൂർണമായ നിരോധനം നടപ്പിലാക്കിയ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായിരുന്നു പാകിസ്ഥാൻ. ഇപ്പോൾ, നേതൃത്വത്തിലെ മാറ്റത്തെത്തുടർന്ന്, സർക്കാർ ക്രിപ്റ്റോ കറൻസികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ്.
തുടക്കം മാത്രം
സർക്കാരിന്റെ ഡിജിറ്റൽ തന്ത്രത്തെ ഉപദേശിക്കുന്ന മുൻ ബിനാൻസ് സിഇഒ ചാങ്പെങ് ഷാവോയുടെ പിന്തുണയോടെ പുതുതായി രൂപീകരിച്ച പാകിസ്ഥാൻ ക്രിപ്റ്റോ കൗൺസിൽ (പിസിസി) ആണ് രാജ്യത്തെ ക്രിപ്റ്റോ പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്.
നിയമ പരിഷ്കാരങ്ങൾ, വിദേശ നിക്ഷേപ പ്രോത്സാഹനങ്ങൾ, ക്രിപ്റ്റോ മൈനിങ് എന്നിവ വഴി വരുമാനം കൂട്ടുകയാണ് ലക്ഷ്യം.
രാജ്യത്തെ വളർന്നുവരുന്ന ക്രിപ്റ്റോ, എഐ മേഖലകളിലെ അവസരങ്ങൾ വിലയിരുത്താൻ നിരവധി വിദേശ പ്രതിനിധികൾ പാകിസ്ഥാൻ സന്ദർശിക്കുന്നുണ്ട്. ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നികുതി ഇളവുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ക്രിപ്റ്റോ ഖനനത്തിനായി നീക്കിവച്ചിരിക്കുന്ന വൈദ്യുതി തുടക്കം മാത്രമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഡിജിറ്റൽ വിപണി
ഏകദേശം 15 മുതൽ 20 ദശലക്ഷം വരെ ക്രിപ്റ്റോ ഉപയോക്താക്കളുള്ള പാകിസ്ഥാൻ, ഇതുവരെ ഉപയോഗിക്കാത്ത ഡിജിറ്റൽ വിപണി മുതലെടുക്കാനാണ് ശ്രമിക്കുന്നത്.
ഹൈടെക് തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ദേശീയ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വികസിപ്പിക്കൽ, വിദേശ മൂലധന ഒഴുക്ക് സുരക്ഷിതമാക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വഴിയായാണ് പാകിസ്ഥാൻ സർക്കാർ ബിറ്റ്കോയിൻ ഖനനത്തെ കാണുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൈ എടുത്തുള്ള ക്രിപ്റ്റോ പദ്ധതികളും പാകിസ്ഥാനിൽ പച്ചപിടിക്കുന്നുണ്ട്.