
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump) കൊണ്ടുവന്ന പകരച്ചുങ്കം (reciprocal tariffs) നിർത്തലാക്കിയ സ്വർണവിലയിൽ വീണ്ടും കയറ്റം. ഇന്നലെ യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് ആയിരുന്നു ട്രംപിന്റേത് ഇല്ലാത്ത അധികാര പ്രയോഗമാണെന്ന് കാട്ടി പകരച്ചുങ്കം അസാധുവാക്കിയത്. തൊട്ടുപിന്നാലെ അപ്പീൽ പരിഗണിച്ച യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ് ഫെഡറൽ സർക്യൂട്ട് വിധി സ്റ്റേ ചെയ്തു.
പകരച്ചുങ്കം നിർത്തലാക്കിയ പശ്ചാത്തലത്തിൽ ഇന്നലെ ഔൺസിന് 3,250 ഡോളറിന് താഴേക്കുനീങ്ങിയ രാജ്യാന്തര സ്വർണവില (gold rate) ഇന്നൊരുഘട്ടത്തിൽ 3,324 ഡോളർ വരെ ഉയർന്നു. നിലവിൽ വ്യാപാരം ചെയ്യുന്നത് 3,295 ഡോളറിൽ. ഇതോടെ കേരളത്തിലും സ്വർണവില കൂടുകയായിരുന്നു. രാജ്യാന്തരവില നേട്ടം നിജപ്പെടുത്തിയതും രൂപ ഇന്ന് ഡോളറിനെതിരെ വ്യാപാരത്തുടക്കത്തിൽ 19 പൈസ നേട്ടത്തിലായതും കേരളത്തിൽ സ്വർണവില വർധനയുടെ ആക്കംകുറച്ചു. അല്ലായിരുന്നെങ്കിൽ ഗ്രാമിന് 100 രൂപയിലധികവും പവന് 800 രൂപയിലധികവും കൂടുമായിരുന്നു.
കേരളത്തിലെ വില ഇങ്ങനെ
സംസ്ഥാനത്ത് സ്വർണവില (22 കാരറ്റ്) ഗ്രാമിന് ഇന്ന് 25 രൂപ വർധിച്ച് 8,920 രൂപയും പവന് 200 രൂപ ഉയർന്ന് 71,360 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. ഇന്നലെ സ്വർണവില നിർണയിക്കുമ്പോൾ ബോംബെ റേറ്റ് 9,751 രൂപയും ബാങ്ക് റേറ്റ് 9,790 രൂപയുമായിരുന്നു ഗ്രാമിന് വില. ഇന്ന് ഇവ യഥാക്രമം 9,779 രൂപയും 9,821 രൂപയുമാണ്. അതോടെ, കേരളത്തിലും വില കൂടുകയായിരുന്നു.
ബോംബെ റേറ്റും ബാങ്ക് റേറ്റും എങ്ങനെയാണ് കേരളത്തിലെ സ്വർണവിലയെ ബാധിക്കുന്നത്? . കേരളത്തിൽ ചില കടകളിൽ 18 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് 7,345 രൂപയായപ്പോൾ മറ്റു ചില കടകളിൽ വില 25 രൂപ ഉയർന്ന് 7,315 രൂപയാണ്. വെള്ളിവില ചില കടകളിൽ ഗ്രാമിന് 110 രൂപ, മറ്റു കടകളിൽ 109 രൂപ. ഇന്ന് വെള്ളിവില മാറിയിട്ടില്ല. അസോസിയേഷനുകൾക്കിടയിൽ വില നിർണയത്തിലുള്ള ഭിന്നതയാണ് 18 കാരറ്റ്, വെള്ളിവിലകൾ വ്യത്യാസപ്പെട്ടിരിക്കാൻ കാരണം. സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (3-35%) എന്നിവയും ബാധകമാണ്.
അമേരിക്കൻ തൊഴിലും സ്വർണക്കുതിപ്പും
സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഉണ്ടാകുമ്പോൾ സ്വർണവില ‘സുരക്ഷിത നിക്ഷേപ’ (safe-haven) പെരുമയുമായി മുന്നേറാറുണ്ട്. യുഎസിൽ കഴിഞ്ഞയാഴ്ച തൊഴിലില്ലായ്മ നിരക്ക് (Weekly jobless claims) 14,000 ഉയർന്ന് 2.40 ലക്ഷത്തിലെത്തി. തൊഴിലില്ലായ്മ ആനുകൂല്യം (unemployment checks) പറ്റുന്നവരുടെ എണ്ണം മൂന്നര വർഷത്തെ ഉയരത്തിലും. പുറമെ, ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ യുഎസിന്റെ ജിഡിപി (US GDP growth) വളർച്ച നെഗറ്റീവ് 0.2 ശതമാനമാണെന്ന പരിഷ്കരിച്ച കണക്കും പുറത്തുവന്നതോടെ, യുഎസിൽ സാമ്പത്തികസ്ഥിതി (US economy) ഭദ്രമല്ലെന്ന വിലയിരുത്തലുകൾ ഉയർന്നു. ഇതും സ്വർണവില കൂടാൻ വഴിയൊരുക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: