കീഴ്ക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റുവാങ്ങിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് (Donald Trump) അപ്പീൽ കോടതിയിൽ നിന്ന് ‘താൽകാലിക’ ആശ്വാസം. ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരംതീരുവ (Reciprocal Tariffs) നിയമവിരുദ്ധമാണെന്ന് കാട്ടി കഴിഞ്ഞദിവസം യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് അത് അസാധുവാക്കുകയും ഭേദഗതി വരുത്താനും ട്രംപിന് അവകാശമില്ലെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു (). ഉത്തരവ് നടപ്പാക്കാനായി 10 ദിവസത്തെ സമയവും അനുവദിച്ചിരുന്നു.

ഇതിനെതിരെ ട്രംപ് ഭരണകൂടം സമർപ്പിച്ച അപ്പീൽ‌ പരിഗണിച്ച യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ് ഫെഡറൽ സർക്യൂട്ടാണ് തൽകാലത്തേക്ക് കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. കീഴ്ക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ ഉടൻ സമീപിക്കുമെന്നും അതുവരെ ഉത്തരവ് മരവിപ്പിക്കണമെന്നുമുള്ള ട്രംപിന്റെ അപേക്ഷ പരിഗണിച്ചാണ് താൽകാലിക സ്റ്റേ.

സുപ്രീംകോടതിയിൽ തോറ്റാലും വേറെ വഴിയുണ്ട്!

പകരച്ചുങ്കം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചാലും (അതായത് കേസ് ട്രംപ് തോറ്റാലും) ചുങ്കം ഈടാക്കുന്നത് തുടരാൻ വേറെ മാർഗങ്ങൾ ആലോചനയിലുണ്ടെന്ന് ട്രംപ് ഭരണകൂട വക്താക്കൾ വ്യക്തമാക്കി. യുഎസിലെ ചില സംസ്ഥാന ഗവൺമെന്റുകളും ഒരുവിഭാഗം ട്രംപിന്റെ പകരച്ചുങ്കം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജൂൺ 9നകം യുഎസ് ഗവൺമെന്റ് സുപ്രീംകോടതിയെ സമീപിച്ചേക്കും.

അതേസമയം, കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത അപ്പീൽ കോടതിയുടെ നടപടി താൽകാലികമാണെന്നും ഗവൺമെന്റ് അപേക്ഷിക്കുമ്പോൾ അപ്പീൽ കോടതി ഇങ്ങനെ ചെയ്യുന്നത് നടപടിക്രമമാണെന്നും ചെറുകിട ബിസിനസുകളുടെ അഭിഭാഷകർ പ്രതികരിച്ചു. സുപ്രീംകോടതിയിലും ട്രംപിനെ കാത്തിരിക്കുന്നത് തോൽവിയായിരിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

അമേരിക്കയുടെ വിശ്വാസ്യത തകർക്കുന്നു

ട്രംപ് ഭരണകൂടം കടുത്ത വിമർശനങ്ങളാണ് തൊടുക്കുന്നത്. യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിന്റേത് ‘ജുഡിഷ്യൽ അട്ടിമറി’യാണെന്നും ലോക രാജ്യങ്ങൾക്കിടയിൽ യുഎസിന്റെ വിശ്വാസ്യത തകർക്കാനാണ് ജഡ്ജിമാർ ശ്രമിച്ചതെന്നും ഇത്തരം നിയമ സ്വേച്ഛാധിപത്യത്തിന് സുപ്രീംകോടതി തടയിടണമെന്നും വൈറ്റ് ഹൗസ് ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ പ്രതികരിച്ചു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

US court temporarily pauses ruling that blocked Trump’s tariff; White House vows Supreme Court fight.