
രാജ്യാന്തര കുറഞ്ഞിട്ടും കേരളത്തിൽ ഇന്നു സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 8,980 രൂപയിലും പവന് 71,840 രൂപയിലുമാണ് വ്യാപാരം. രാജ്യാന്തരവില ഔൺസിന് 3,325 ഡോളറിൽ നിന്ന് 3,304 ഡോളറിലേക്ക് കുറഞ്ഞിട്ടുണ്ട്. ഡോളറിനെതിരെ ഇന്ത്യൻ രൂപയും ഇന്ന് 10 പൈസയുടെ നേട്ടത്തോടെ 85.15ലാണ് വ്യാപാരം തുടങ്ങിയത്. ഇതും കേരളത്തിൽ സ്വർണവില കുറയാനുള്ള അനുകൂലഘടകമാണെങ്കിലും വില മാറിയില്ല. ഗ്രാമിന് 10-20 രൂപയും പവന് 80-160 രൂപയും കുറയേണ്ടതായിരുന്നു.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 7,435 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. തുടർച്ചയായ മൂന്നാംദിവസവും വെള്ളിക്ക് ഗ്രാമിന് 109 രൂപ തന്നെ. 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേരുമ്പോൾ ഇന്നൊരു പവൻ ആഭരണം വാങ്ങാൻ 77,750 രൂപയാണ് നൽകേണ്ടത്. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,718 രൂപ. ചില കടകളിൽ 18 കാരറ്റ് സ്വർണത്തിനു 7,395 രൂപയാണ് ഇന്നു വില.
താരിഫ് പ്രശ്നം അകലുന്നതും യുഎസ് ഡോളർ ഇൻഡക്സ് കരുത്താർജ്ജിക്കുന്നതും മൂലമാണ് രാജ്യാന്തര സ്വർണവില താഴേക്ക് നീങ്ങുന്നത്. കഴിഞ്ഞവാരം വില റെക്കോർഡ് 3,500 ഡോളറിൽ എത്തിയിരുന്നു. യുഎസ് ഓഹരി വിപണികൾ നേട്ടത്തിന്റെ ട്രാക്കിലായതും സ്വർണത്തിന് തിരിച്ചടിയാണ്. വൈകാതെ പുറത്തുവരുന്ന യുഎസിന്റെ പണപ്പെരുപ്പക്കണക്കിലേക്ക് ഇപ്പോൾ ഏവരുടെയും ഉറ്റുനോട്ടം.
പണപ്പെരുപ്പം കുറഞ്ഞാൽ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കും. ഇതു സ്വർണവിലയ്ക്ക് തിരിച്ചുകയറാനുള്ള പിടിവള്ളിയാകും. പലിശനിരക്ക് കുറഞ്ഞാൽ ആനുപാതികമായി ഡോളറിന്റെ മൂല്യം, കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) എന്നിവ താഴുമെന്നതാണ് കാരണം.
കടകളിൽ അക്ഷയ തൃതീയ ആവേശം
വില കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വൻതോതിൽ കൂടിനിൽക്കുകയാണെങ്കിലും ഇന്നു കടകളിൽ തിരക്കേറി തുടങ്ങിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. നിരവധി ഉപഭോക്താക്കൾ വില കുറഞ്ഞുനിന്ന സമയത്ത് അഡ്വാൻസ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു. ബുക്കിങ്ങിനു ശേഷം വില കൂടിയാലും അത് ഇവരെ ബാധിക്കില്ലെന്നതാണ് നേട്ടം. ഇക്കുറിയും അക്ഷയതൃതീയയ്ക്ക് 1,500 കോടി രൂപയിൽ കുറയാത്ത വിൽപന നടക്കുമെന്നാണ് കേരളത്തിലെ വ്യാപാരികളുടെ വിലയിരുത്തലുകൾ.
English Summary:
Kerala Gold Rate: Gold price remains unchanged in Kerala on Akshaya Tritiya day, silver also remains steady