
യുക്രെയ്നുമായി സമാധാന ചർച്ചകൾക്ക് ഒരുക്കമാണെന്ന് വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. 2022ലാണ് യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചത്. തുടർന്ന് യുഎസും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ സമാധാന ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും റഷ്യ തള്ളുകയായിരുന്നു. വെടിനിർത്തൽ വേണമെന്ന ട്രംപിന്റെ ആവശ്യവും പുട്ടിൻ തള്ളിയിരുന്നു. എന്നാൽ, ഇപ്പോൾ റഷ്യ കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ പടിവാതിലിൽ എത്തിനിൽക്കേയാണ് പുട്ടിന്റെ നിലപാടുമാറ്റം.
റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികൾ സമാധാന ചർച്ചയ്ക്കുള്ള തീയതി ഉടൻ തീരുമാനിക്കുമെന്ന് പുട്ടിൻ വ്യക്തമാക്കി. യുക്രെയ്നുമായി ഈ മാസമാദ്യം സമാധാന ചർച്ചകൾ നടന്നെങ്കിലും ഫലംകണ്ടിരുന്നില്ല. അതേസമയം, യുഎസിനെതിരെ അദ്ദേഹം പുതിയ വിമർശനങ്ങളും ഉന്നയിച്ചു. നാറ്റോ അംഗരാജ്യങ്ങൾ പ്രതിരോധ ബജറ്റ് ജിഡിപിയുടെ 5 ശതമാനമായി ഉയർത്താൻ തീരുമാനിച്ചിരുന്നു. ഇതിനോട് പുട്ടിൻ പ്രതികരിച്ചത് ഇങ്ങനെ – ‘‘നാറ്റോ രാജ്യങ്ങൾ യുഎസിൽ നിന്ന് ആയുധങ്ങൾ വാങ്ങണമെന്നാകും യുഎസ് ഉദ്ദേശിക്കുന്നത്. അതുവഴി യുഎസിന്റെ ആയുധ വ്യവസായ സൂചിക വളരണമെന്നും. ആരാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്ന് വ്യക്തമല്ലേ’’.
:
റഷ്യ അടുത്ത മൂന്നുവർഷത്തേക്ക് പ്രതിരോധ ബജറ്റ് കുറയ്ക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിക്ക് ഇനി പദവിയിൽ തുടരാനോ ചർച്ചകളിൽ പങ്കെടുക്കാനോ ധാർമികാവകാശമില്ലെന്നും പുട്ടിൻ ആരോപിച്ചു. പ്രസിഡന്റ് പദവിയിൽ സെലൻസ്കിയുടെ കാലാവധി കഴിഞ്ഞവർഷം അവസാനിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാമർശം.
മാന്ദ്യത്തിലേക്ക് റഷ്യ
യുക്രെയ്നുമായുള്ള യുദ്ധത്തിന് പിന്നാലെ യൂറോപ്യൻ യൂണിയനും മറ്റ് യൂറോപ്യൻ രാജ്യങ്ങളും യുഎസും റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. റഷ്യയുടെ മുഖ്യ വരുമാന മാർഗങ്ങളിലൊന്നായ ക്രൂഡ് ഓയിൽ, എൽഎൻജി തുടങ്ങിയ വാങ്ങുന്നത് യൂറോപ് വെട്ടിക്കുറച്ചു. യുഎസ് റഷ്യയുടെ എണ്ണ ടാങ്കറുകൾക്കും ഉപരോധം ഏർപ്പെടുത്തിയിരുന്നു.
യുദ്ധ, ഉപരോധ പശ്ചാത്തലത്തിൽ ഇറക്കുമതിച്ചെലവുകൾ വർധിച്ചതോടെ റഷ്യയിൽ പണപ്പെരുപ്പം 10 ശതമാനത്തിനു മുകളിലേക്ക് കുതിച്ചുകയറി. അടിസ്ഥാന പലിശനിരക്ക് 20 ശതമാനത്തിന് മുകളിലെത്തി. 2025ന്റെ ആദ്യപാദമായ ജനുവരി-മാർച്ചിൽ ജിഡിപി വളർച്ച 4.5ൽ നിന്ന് 1.4 ശതമാനത്തിലേക്കും ഇടിഞ്ഞു.
റഷ്യ മാന്ദ്യത്തിലേക്ക് വീണേക്കുമെന്ന് സാമ്പത്തികകാര്യ മന്ത്രി മാക്സിം റെഷെട്നികോവ് തന്നെ ഇതിനിടെ സമ്മതിച്ചു. രാജ്യത്ത് വ്യവസായ മേഖലയിൽ തൊഴിലാളികളുടെ എണ്ണം കുറയുന്നതും റഷ്യയ്ക്ക് തിരിച്ചടിയാണ്. 2024ന്റെ അവസാനപാദ കണക്കുപ്രകാരം 26 ലക്ഷം പേരുടെ കുറവുണ്ടായെന്നാണ് റിപ്പോർട്ടുകൾ. തൊഴിലാളികളെ വൻതോതിൽ സൈനികസേവനത്തിലേക്ക് മാറ്റിയതാണ് വ്യവസായ മേഖലയ്ക്ക് തിരിച്ചടിയായത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: