
യുഎസ് പൗരരല്ലാത്തവർ യുഎസിന് പുറത്തേക്ക് അയക്കുന്ന പണത്തിന് ഈടാക്കാൻ ശുപാർശ ചെയ്തിരുന്ന നികുതി വീണ്ടും കുത്തനെ വെട്ടിക്കുറച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിന്റെ’ പരിഷ്കരിച്ച പതിപ്പ്. 5% നികുതി (റെമിറ്റൻസ് എക്സൈസ് ടാക്സ്) ഈടാക്കണമെന്നായിരുന്നു ബില്ലിലെ ആദ്യ ശുപാർശ. പിന്നീടിന് 3.5 ശതമാനമാക്കി. ഇപ്പോൾ വീണ്ടും ഭേദഗതി ചെയ്ത് ഒരു ശതമാനമാക്കിയിട്ടുണ്ട്.
നികുതിവിധേയമായ പണത്തിന് പരിധിയില്ലെന്നതും നേരത്തെ വൻ ആശങ്ക ഉയർത്തിയിരുന്നു. അതായത്, എത്ര ചെറിയ തുക അയച്ചാലും 5% നികുതി ബാധകമാകുമായിരുന്നു. ഉദാഹരണത്തിന് 1,000 ഡോളർ നാട്ടിലേക്ക് അയച്ചാൽ 50 ഡോളർ നികുതിയായി പിടിക്കുമായിരുന്നു. എന്നാൽ, പുതിയ നിർദേശം വന്നതോടെ ഇനി 10 ഡോളർ കൊടുത്താൽ മതി.
ഭേദഗതിയിൽ കൂടുതൽ ആശ്വാസനടപടികളുമുണ്ട്. കറൻസി, മണി ഓർഡർ, ചെക്ക് തുടങ്ങിയ രീതികളിൽ പണം അയച്ചാൽ മാത്രമേ നികുതിയുള്ളൂ. ബാങ്ക് അക്കൗണ്ടുകൾ തമ്മിലോ യുഎസിൽ നിന്ന് കരസ്ഥമാക്കിയ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയോ അയച്ചാൽ നികുതിയില്ല. ഈ വർഷം ഡിസംബർ 31ന് ശേഷമുള്ള പണമയക്കലുകൾക്കാണ് നികുതി ബാധകമാവുകയെന്നും യുഎസ് സെനറ്റിന്റെ പുതിയ നിർദേശം വ്യക്തമാക്കുന്നു.
ഏറ്റവുമധികം ബാധിക്കുമായിരുന്നത് ഇന്ത്യയെ
ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമാണ് ഇന്ത്യ. യുഎസിൽ നിന്നാണ് കൂടുതൽ പ്രവാസിപ്പണം എത്തുന്നതും. ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണമൊഴുക്കിന്റെ വർധന ഇങ്ങനെ: (തുക കോടി ഡോളറിൽ)
∙ 2022 : 10,750
∙ 2023 : 11,030
∙ 2024 : 12,940
വിഹിതം കൂട്ടി യുഎസ്, രണ്ടാമതായി യുഎഇ
ഗൾഫ് രാഷ്ട്രങ്ങളെ മറികടന്ന്, ഇപ്പോൾ യുഎസിൽ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതൽ പ്രവാസിപ്പണം എത്തുന്നത്. വിഹിതക്കണക്ക് (2023-24 പ്രകാരം):
∙ യുഎസ് : 27.7%
∙ യുഎഇ : 19.2%
∙ യുകെ : 10.8%
∙ സൗദി അറേബ്യ : 6.7%
∙ സിംഗപ്പുർ : 6.6%
യുഎസിലെ ഇന്ത്യക്കാർ
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഏകദേശം 45 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലുള്ളത്. 2023-24 സാമ്പത്തിക വർഷം മാത്രം ഇവർ ഇന്ത്യയിലേക്ക് അയച്ചത് ഏകദേശം 3,200 കോടി ഡോളർ (2.7 ലക്ഷം കോടി രൂപയോളം).
യുഎസ് പൗരന്മാർ അല്ലാത്തവർക്കാണ് റെമിറ്റൻസ് എക്സൈസ് ടാക്സ് ബാധകം. പ്രഫഷണലുകൾ, വിദ്യാർഥികൾ, ഗ്രീൻ കാർഡ് ഉടമകൾ എന്നിവരെയാണ് നികുതി പ്രധാനമായും ബാധിക്കുക. വിദ്യാർഥികൾ പാർട്-ടൈം ജോലി വഴി നേടുന്ന പണം നാട്ടിലേക്ക് അയച്ചാലും നികുതി ബാധകമാണ്.
കേരളത്തിനും തിരിച്ചടിയോ?
നികുതി 5 ശതമാനത്തിൽ നിന്ന് ഒരു ശതമാനമാക്കാൻ തീരുമാനിച്ചെങ്കിലും ഇന്ത്യയിലേക്ക് യുഎസിൽ നിന്നുള്ള പ്രവാസിപണമൊഴുക്കിനെ അതു ബാധിക്കും. ഇന്ത്യയിലെത്തുന്ന മൊത്തം പ്രവാസിപ്പണത്തിൽ ഇപ്പോൾ ഏറ്റവുമധികം നേടുന്നത് മഹാരാഷ്ട്രയാണെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പറയുന്നു (20.5%). കേരളത്തിൽ നിന്നാണ് ഒന്നാംസ്ഥാനം മഹാരാഷ്ട്ര പിടിച്ചെടുത്തത്.
രണ്ടാമതായ കേരളത്തിലേക്ക് എത്തുന്നത് 2023-24ലെ കണക്കുപ്രകാരം 19.7 ശതമാനം. തമിഴ്നാട് (10.4%), തെലങ്കാന (8.1%), കർണാടക (7.7%), ആന്ധ്രാപ്രദേശ് (4.4%), ഡൽഹി (4.3%) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണമൊഴുക്ക്. എന്നിരുന്നാലും, യുഎസിന്റെ നികുതി നിർദേശം അമേരിക്കൻ മലയാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തെയും ബാധിക്കും. ഇത് കേരളത്തിനു തിരിച്ചടിയാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: