വയോധികനെ ‘ഡിജിറ്റൽ അറസ്റ്റ്’ (Digital Arrest) ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമം മുളയിലേ പൊളിച്ചടുക്കി ഫെഡറൽ ബാങ്ക് (Federal Bank) ഉദ്യോഗസ്ഥർ. ഫെഡറൽ ബാങ്കിന്റെ തവനൂർ ശാഖയിലാണ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ട് 76കാരൻ എത്തിയത്. തന്റെ പേരിൽ തവനൂർ, മുംബൈ ശാഖകളിലായുള്ള 6 ലക്ഷം രൂപ ഉടൻ ട്രാൻസ്ഫർ ചെയ്യണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പരിഭ്രമം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ പണമയയ്ക്കാൻ വിസമ്മതിക്കുകയും മാനേജരെ കാണാൻ ആവശ്യപ്പെടുകയുമായിരുന്നു. 

പണം ആർക്ക്, എന്താവശ്യത്തിന് അയക്കുന്നു എന്ന് ചോദിക്കുന്നതിനിടെ വയോധികന് ഒരു വിഡിയോകോൾ വന്നു. വയോധികന്റെ ഭയ-പരിഭ്രമങ്ങൾ കണ്ട മാനേജർ പി.കെ. ശശികുമാർ ഫോണെടുത്ത് സംസാരിച്ചതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.

‘മുംബൈ പൊലീസ്’ ആണെന്നും 4 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയാണ് വയോധികനെന്നുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥനെന്ന് തോന്നുംവിധം യൂണിഫോം ധരിച്ച് മറുതലയ്ക്കൽ വിഡിയോയിലുള്ളയാളുടെ മറുപടി. കേസ് കഴിയുന്നതുവരെ ബാങ്ക് അക്കൗണ്ടിലെ പണം പൂർണമായും കേന്ദ്ര പൂളിലേക്ക് മാറ്റണമെന്നും അയാൾ ആവശ്യപ്പെട്ടു.  എന്നാൽ‌, കേസുണ്ടെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാണല്ലോ പൊലീസും കോടതിയും ആവശ്യപ്പെടാറുള്ളതെന്ന് മാനേജർ‌ ചോദിച്ചു.

അക്കൗണ്ടിലെ പണം ഉടൻ കൈമാറിയില്ലെങ്കിൽ ബാങ്ക് മാനേജർക്കെതിരെയും കേസ് എടുക്കുമെന്നായിരുന്നു വിഡിയോ കോളിൽ പ്രത്യക്ഷപ്പെട്ട തട്ടിപ്പുകാരന്റെ അടുത്ത ഭീഷണി. അതോടെ ബാങ്ക് മാനേജർ ഫെഡറൽ ബാങ്കിന്റെ മലപ്പുറം റീജണൽ ഹെഡ് അനൂപ് ലാലിനെ വിവരം ധരിപ്പിച്ചു.

ഫെഡറൽ ബാങ്ക് തവനൂർ ശാഖയിലെ ഉദ്യോഗസ്ഥർ

വിവരം പൊലീസിൽ അറിയിക്കാനും അക്കൗണ്ടുകൾ തൽകാലത്തേക്ക് മരവിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു. ഇക്കാര്യങ്ങൾ വയോധികനും സമ്മതിച്ചു. തുടർന്ന്, അക്കൗണ്ടുകൾ മരവിപ്പിച്ചശേഷം പൊലീസിൽ പരാതി നൽകി. തട്ടിപ്പുകാരുമായി ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണ്. ശാഖയിലെത്തി ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരോട് നന്ദിപറഞ്ഞാണ് വയോധികൻ മടങ്ങിയത്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Federal Bank Thavanur Branch Staff Foil ₹6 Lakh Digital Arrest Scam