
രണ്ടാംവട്ടവും യുഎസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റ ഡോണൾഡ് ട്രംപ് (Donald Trump) ലോക രാജ്യങ്ങൾക്കുമേൽ തൊടുത്തുവിട്ട പകരച്ചുങ്ക (reciprocal tariff) ആയുധത്തിന് ഒടുവിൽ സ്വന്തം രാജ്യത്തെ കോടതിയിൽ നിന്നുതന്നെ കനത്ത തിരിച്ചടി. ട്രംപ് ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പകരച്ചുങ്കം നിർത്തലാക്കിയെന്ന് മാത്രമല്ല, നയം പരിഷ്കരിക്കാൻ ട്രംപിന് 10 ദിവസം നൽകുകയും ചെയ്തു. കോടതി പകരച്ചുങ്കം അപ്പാടെ അസാധുവാക്കിയത് ട്രംപിന് വൻ ക്ഷീണമായിട്ടുണ്ട്.
യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലെ (U.S. Court of International Trade) മൂന്നംഗ ജഡ്ജിമാരുടെ പാനലാണ് പകരച്ചുങ്കം അസാധുവാക്കിയത്. ട്രംപ് പകരച്ചുങ്കം ഏർപ്പെടുത്താൻ ഉപയോഗിച്ച ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് – 1977 (IEEPA) പ്രസിഡന്റിന് മറ്റ് രാജ്യങ്ങൾക്കുമേൽ ഏകപക്ഷീയമായി പകരച്ചുങ്കം പ്രഖ്യാപിക്കാനുള്ള അധികാരം നൽകുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ചില രാജ്യങ്ങൾക്കുമേൽ 50 ശതമാനത്തിലധികവും മറ്റ് രാഷ്ട്രങ്ങൾക്കുമേൽ 10 ശതമാനവും ഇറക്കുമതി തീരുവയായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്.
ട്രംപിന്റെ വാദങ്ങളെല്ലാം തള്ളി കോടതി
യുഎസിന്റെ കനത്ത വ്യാപാരക്കമ്മി (trade deficit) തടയുകയാണ് പകരച്ചുങ്കത്തിന്റെ ലക്ഷ്യമെന്നായിരുന്നു ട്രംപിന്റെ വാദം. പകരച്ചുങ്കം യുഎസും മറ്റ് രാജ്യങ്ങളും തമ്മിലെ വ്യാപാരം താറുമാറാക്കിയെന്ന് മാത്രമല്ല, ചൈനയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ പല രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധവും മോശമായിരുന്നു. രാജ്യാന്തര വ്യാപാരം, ധനകാര്യ മേഖല, ഓഹരി വിപണികൾ എന്നിവയെയും അസ്ഥിരപ്പെടുത്തിയ നടപടി യുഎസിലും മറ്റ് രാജ്യങ്ങളിലും പണപ്പെരുപ്പം കൂടിയേക്കുമെന്ന ആശങ്കയ്ക്കും വഴിവച്ചു. യുഎസ് മറ്റൊരു സാമ്പത്തികമാന്ദ്യത്തിന്റെ പടിവാതിലിലുമാണെന്ന് (Recession) റിപ്പോർട്ടുകളുണ്ടായിരുന്നു.
ട്രംപിന്റെ താരിഫ് നയങ്ങൾ മൂലം യുഎസിലേക്കുള്ള ഇറക്കുമതിച്ചെലവ് വർധിക്കുകയും കമ്പനികളുടെ പ്രവർത്തനച്ചെലവ് കൂടുകയും ചെയ്ത പശ്ചാത്തലത്തിൽ 5 ചെറുകിട കമ്പനികളും യുഎസിലെ വിവിധ സംസ്ഥാന ഭരണകൂടങ്ങളുമാണ് കോടതിയെ സമീപിച്ചത്. അമേരിക്കയുടെ വ്യാപാരക്കമ്മി (കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരം) ദീർഘകാലമായി ഉള്ളതാണെന്നും അടിയന്തര അധികാരം (emergency powers) ഉപയോഗിച്ച് പകരച്ചുങ്കം നടപ്പാക്കേണ്ട സാഹചര്യമില്ലായിരുന്നെന്നുമാണ് അവർ വാദിച്ചത്.
അതേസമയം, ട്രംപ് അലൂമിനിയം, വാഹനം, വാഹനഘടകങ്ങൾ, സ്റ്റീൽ എന്നിവയ്ക്കുമേൽ ഏർപ്പെടുത്തിയ അധിക ചുങ്കത്തിന് നിലവിലെ കോടതി ഉത്തരവ് ബാധകമല്ല. ഇവയ്ക്കുമേൽ ട്രംപ് മറ്റൊരു നിയമപ്രകാരമാണ് ചുങ്കം ഏർപ്പെടുത്തിയതെന്നതാണ് കാരണം.
കാനഡ, മെക്സിക്കോ എന്നിവയ്ക്കുമേൽ 25 ശതമാനവും ചൈനയ്ക്ക് 10 ശതമാനവും തീരുവ ഏർപ്പെടുത്തിയത് ഈ രാജ്യങ്ങൾ യുഎസിലേക്കുള്ള മയക്കുമരുന്ന് കടത്തിന് (drug trafficking) തടയിടുന്നതിൽ പരാജയപ്പെട്ടതിനാലാണെന്നും ട്രംപ് കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, നിയമപ്രകാരം യുഎസിൽ എത്തിയ ചരക്കിന് ഇറക്കുമതി തീരുവയും ഈടാക്കിയിട്ടുണ്ടെന്നിരിക്കെ, കുറ്റം മറ്റു രാജ്യങ്ങൾക്കുമേൽ എങ്ങനെ ആരോപിക്കുമെന്ന് കോടതി ചോദിച്ചു. വിവിധ രാജ്യങ്ങളുമായി വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലായതിനാൽ, പകരംതീരുവ ഏർപ്പെടുത്തിയ അധികാരം സാധൂകരിക്കണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
ട്രംപിന്റെ തീരുവനയം ഇനി എന്താകും?
താരിഫ് നയങ്ങൾ പരിഷ്കരിക്കാനുള്ള അധികാരം നിയമപ്രകാരം യുഎസ് കോൺഗ്രസിനും ഉദ്യോഗസ്ഥർക്കുമാണ്. അടിയന്തര അധികാരം ഉപയോഗിച്ച് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത് നിയമലംഘനമാണെന്നുമാണ് കോടതി വ്യക്തമാക്കിയത്. നേരത്തേ 1970ൽ പ്രസിഡന്റ് റിച്ചാർഡ് നിക്സണും സമാന അധികാരം പ്രയോഗിച്ചിട്ടുണ്ടെന്ന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടിയെങ്കിലും സാഹചര്യം വ്യത്യസ്തമായിരുന്നെന്ന് കാട്ടി വാദം കോടതി തള്ളി.
പകരച്ചുങ്കം നടപ്പാക്കുന്നത് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. മറ്റ് രാജ്യങ്ങളുമായി അമേരിക്കയ്ക്ക് അനുകൂലമായ തരം വ്യാപാര കരാറുകൾ സാധ്യമാക്കാനുള്ള ചർച്ചകൾ കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാൽ, പകരംതീരുവ തന്നെ നിയമവിരുദ്ധമാണെന്ന് കോടതി ഉത്തരവിട്ടതോടെ ട്രംപിന് മുന്നിൽ ചർച്ചകൾക്കുള്ള മേൽക്കൈയും നഷ്ടമായി. അതേസമയം, ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ് ഫെഡറൽ സർക്യൂട്ടിനെ (U.S. Court of Appeals for the Federal Circuit) സമീപിച്ചിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: