
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) പ്രതികാരച്ചുങ്ക (Reciprocal Tariff) പിടിവാശിക്ക് കോടതിയിൽ കനത്ത തിരിച്ചടി. മറ്റു രാജ്യങ്ങൾക്കുമേൽ ഏകപക്ഷീയമായി പകരം തീരുവ (Reciprocal Tariffs) ചുമത്താൻ ട്രംപിന് ഒരു അധികാരവുമില്ലെന്നും ചുങ്കം (ഇറക്കുമതി തീരുവ/ Import Tariff) പിരിക്കുന്നത് നിർത്തിവയ്ക്കാനും യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് ഉത്തരവിട്ടു. ചുങ്ക നയത്തിൽ മാറ്റം വരുത്താൻ ട്രംപിന് 10 ദിവസത്തെ സമയവും കോടതി അനുവച്ചു. അതേസമയം, കോടതി ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകിയിട്ടുണ്ട്.
യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിന്റെ ഉത്തരവിന് പിന്നാലെ ഓഹരി വിപണികളിൽ കുതിച്ചുകയറ്റമുണ്ടായി. സ്വർണവില (gold rate) ഇടിഞ്ഞു. യുഎസിൽ ഡൗ ഫ്യൂച്ചേഴ്സ് (Dow Futures) സൂചിക 500 പോയിന്റ് കയറി. ഏഷ്യൻ ഓഹരി വിപണികളായ നിക്കേയ് (ജപ്പാൻ) 1.55%, എഎസ്എക്സ് 200 (ഓസ്ട്രേലിയ) 0.16%, ഷാങ്ഹായ് (ചൈന) 0.72%, ഹാങ്സെങ് (ഹോങ്കോങ്) 0.65% എന്നിവയും നേട്ടത്തിലേറി. യുഎസ് ഡോളർ ഇൻഡക്സ് 100ന് മുകളിലേക്കും യുഎസ് ഗവൺമെന്റിന്റെ 10-വർഷ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) 4.5 ശതമാനത്തിലേക്കും നില മെച്ചപ്പെടുത്തി. ഇന്ത്യയിൽ നിഫ്റ്റിയും സെൻസെക്സും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയിട്ടുള്ളത്.
താരിഫ് പ്രതിസന്ധിക്ക് യുഎസ് കോടതി തന്നെ വിലങ്ങിട്ടത് ആഗോളതലത്തിൽ കമ്പനികൾക്കും രാജ്യാന്തര വ്യാപാരമേഖലയ്ക്കും വലിയ ആശ്വാസമായി. ഇതോടെയാണ് ഓഹരികൾ തിളങ്ങിയതും സ്വർണവില മങ്ങിയതും. ഇന്നലെ ഔൺസിന് 3,300 ഡോളറിന് മുകളിലായിരുന്ന രാജ്യാന്തര സ്വർണവില ഇന്ന് 3,248 ഡോളറിലേക്ക് ഇടിഞ്ഞു. ഇത് കേരളത്തിലും വില കുറയാൻ സഹായിച്ചു.
കേരളത്തിലും പൊന്നിൻവില താഴേക്ക്
രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് സ്വർണവില താഴ്ന്നു. ഗ്രാമിന് 40 രൂപ കുറഞ്ഞ് വില 8,895 രൂപയും പവന് 320 രൂപ താഴ്ന്ന് 71,160 രൂപയുമായി. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 7,325 രൂപയിലെത്തി. വെള്ളിക്ക് മാറ്റമില്ല; ഗ്രാമിന് 110 രൂപ. അതേസമയം, എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്ന് 18 കാരറ്റ് സ്വർണത്തിന് നൽകിയിരിക്കുന്ന വില ഗ്രാമിന് 35 രൂപ കുറച്ച് 7,290 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കുറച്ച് 109 രൂപയും.
ഇന്നലെ കേരളത്തിൽ സ്വർണവില മാറിയിരുന്നില്ല. ഇന്നലെ രാവിലെ വില നിശ്ചയിക്കുമ്പോൾ ബോംബെ റേറ്റ് 9,794 രൂപയും ബാങ്ക് റേറ്റ് 9,860 രൂപയുമായിരുന്നു. ഇന്ന് ബോംബെ റേറ്റ് 9,751 രൂപയും ബാങ്ക് റേറ്റ് 9,790 രൂപയുമാണ്. ഇതാണ് ഇന്ന് കേരളത്തിൽ വില കുറയാൻ വഴിയൊരുക്കിയത്. രാജ്യാന്തര സ്വർണവില, ഡോളർ-രൂപ വിനിമയനിരക്ക്, സ്വർണത്തിന്റെ ബോംബെ റേറ്റ്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ റേറ്റ് എന്നിവ വിലയിരുത്തിയാണ് കേരളത്തിൽ ഓരോ ദിവസവും രാവിലെ സ്വർണവില നിർണയം. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം രാവിലെ വ്യാപാരത്തുടക്കത്തിൽ 16 പൈസ മെച്ചപ്പെട്ടതും സ്വർണവില കുറയാൻ സഹായിച്ചു.
പണിക്കൂലിയും ജിഎസ്ടിയും
ഇന്ന് കേരളത്തിൽ സ്വർണത്തിന് ഗ്രാം വില 8,895 രൂപയും പവന് 71,160 രൂപയുമാണ്. എന്നാൽ, ഈ വിലയ്ക്ക് സ്വർണാഭരണം കിട്ടില്ല. ഇതോടൊപ്പം 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം. ശരാശരി 10 ശതമാനം പണിക്കൂലിയാണ് മിക്ക ജ്വല്ലറികളും ഈടാക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: