
അടുത്ത കാലത്തായി ഏറെ പ്രചാരം നേടിയ സാമ്പത്തിക സേവനമാണ് മെഡിക്കൽ പോളിസികളെങ്കിലും ഇത്രയധികം പരാതികൾ ഉയരുന്ന മറ്റൊരു സേവനവുമില്ലെന്നു പറയാം. ക്ലെയിമുകൾ നിരസിക്കുക, വെട്ടിക്കുറയ്ക്കുക, മുതിർന്ന പൗരൻമാർക്ക് പോളിസി പുതുക്കിക്കൊടുക്കാതിരിക്കുക എന്നിങ്ങനെ നീളുന്നു പരാതികൾ. പോളിസികളെ ഉടമ സൗഹൃദമാക്കുന്നതിന് ഉതകുന്ന പരിഷ്കാരങ്ങളാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഈ വർഷം നടപ്പാക്കിയിരിക്കുന്നത്. മെഡിക്കൽ പോളിസികളെക്കുറിച്ച് പൊതുവേ ഉയരുന്ന പ്രധാന പരാതികളും അവയ്ക്ക് പുതിയ സമഗ്ര മാർഗരേഖ നൽകുന്ന പ്രതിവിധികളും പരിശോധിക്കാം.
പരാതി-1: തിരിഞ്ഞുകടിക്കുന്ന നിബന്ധനകൾ ഒളിച്ചു വയ്ക്കും
വിൽക്കുന്ന ഘട്ടങ്ങളിൽ പോളിസിയുടെ മെച്ചങ്ങൾ പെരുപ്പിച്ചു കാണിക്കുകയും ക്ലെയിം വരുമ്പോൾ കുഞ്ഞക്ഷരങ്ങളിൽ നിരത്തിയിരിക്കുന്ന കരിനിയമങ്ങൾ ഉയർത്തിക്കാട്ടി പോളിസിയുടമകളെ വെട്ടിലാക്കുകയും ചെയ്യുന്ന പരിപാടി ഇനി നടക്കില്ല. പോളിസിയുടെ തരം, ഉപ പരിധികൾ ഉൾപ്പെടെ ആനുകൂല്യങ്ങൾ, ഒഴിവാക്കപ്പെട്ടിട്ടുള്ള അസുഖങ്ങൾ, ചെലവുകൾ, പോളിസി ഉടമ സ്വയം വഹിക്കേണ്ട ചെലവുകൾ, തട്ടിക്കിഴിക്കുന്ന ചെലവിനങ്ങൾ എന്നിങ്ങനെ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലഘു വിവരണം എല്ലാ പോളിസിയുടമകൾക്കും മുൻകൂറായി നൽകിയിരിക്കണമെന്നാണ് പുതിയ നിബന്ധന.
പരാതി-2: പ്രായം, നിലവിലുള്ള അസുഖങ്ങൾ, ആയുഷ് ചികിത്സകൾ, വീട്ടിൽ തന്നെ എടുക്കാവുന്ന ചികിത്സകൾ തുടങ്ങി അപേക്ഷകരെ വിവേചനപരമായി കാണുന്നു
പ്രായഭേദമില്ലാതെ എല്ലാ ആരോഗ്യസ്ഥിതിയിലുമുള്ളവർക്കും നിലവിലുള്ള രോഗങ്ങൾക്കും വരെ പരിരക്ഷ ലഭിക്കത്തക്ക രീതിയിൽ മെഡിക്കൽ പോളിസികൾ നൽകാൻ കമ്പനികൾ ബാധ്യസ്ഥരാകും. സമഗ്ര പോളിസികൾ, റൈഡറുകൾ, ആഡ് ഓൺ പോളിസികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങൾക്കും അനുയോജ്യമായ രീതിയിൽ പോളിസികൾ ചിട്ടപ്പെടുത്തി നൽകും. അലോപ്പതി, ആയുഷ് തുടങ്ങി എല്ലാ അംഗീകൃത ചികിത്സകളും പോളിസികളിൽ പരിരക്ഷയ്ക്ക് അർഹതയും ഉണ്ടാകും. ഔട്ട്പേഷ്യന്റ് ചികിത്സകൾ, വീട്ടിൽ തന്നെ എടുക്കാവുന്ന ചികിത്സകൾ എന്നിവയൊക്കെ പോളിസിയുടെ പരിരക്ഷാ പരിധിയിൽ ഉൾപ്പെടുത്തുകയും വേണം.
പരാതി-3: പുത്തൻ ചികിത്സാരീതികളായതിനാൽ ക്ലെയിം നൽകാനാകില്ല
റോബട്ടിക് ശസ്ത്രക്രിയ, ഉള്ളിൽ കഴിക്കുന്ന കീമോ തെറപ്പി, ഇമ്യൂണോ തെറപ്പി തുടങ്ങി നൂതന സാങ്കേതികവിദ്യ പ്രയോഗിക്കപ്പെടുന്ന ചികിത്സകളെല്ലാം തന്നെ പോളിസികളുടെ പരിരക്ഷാ പരിധിയിൽ ഉൾപ്പെടുത്തും.
Representative image. Photo Credit: yacobchuk-istockphoto.com
പരാതി-4: മാനസിക വെല്ലുവിളി നേരിടുന്നവർ, എയ്ഡ്സ് ബാധിച്ചവർ, ട്രാൻസ്ജെൻഡേഴ്സ്, ശാരീരിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്ക് പോളിസിയും ക്ലെയിമും നൽകാൻ വൈമുഖ്യം
മാനസികാരോഗ്യ ചികിത്സാ നിയമം, ട്രാൻസ്ജെൻഡേഴ്സ് അവകാശ സംരക്ഷണ നിയമം, എയ്ഡ്സ് രോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം, ശാരീരിക വൈകല്യമുള്ളവരുടെ അവകാശങ്ങളെ സംബന്ധിച്ച നിയമം, വാടക ഗർഭധാരണ നിയമം എന്നിങ്ങനെ വെല്ലുവിളികൾ നേരിടുന്നവരെ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ വിഭാഗക്കാർക്കുമുള്ള പോളിസികളായിരിക്കണം കമ്പനികൾ മുന്നോട്ടു വയ്ക്കേണ്ടത്.
പരാതി-5: പോളിസി പുതുക്കാൻ വൈമനസ്യം
നിലവിലുള്ള പോളിസികളിൽ ക്ലെയിം ഉണ്ടായി എന്ന കാരണത്താൽ പലരുടെയും പോളിസികൾ പുതുക്കുന്നതിൽ കമ്പനികൾ വൈമുഖ്യം കാട്ടാറുണ്ട്. പോളിസികളിൽ കൃത്രിമം, യഥാർഥ വിവരങ്ങൾ മറച്ചു വയ്ക്കുക തുടങ്ങിയ ഘട്ടങ്ങളിലല്ലാതെ പോളിസി പുതുക്കാനുള്ള ഉടമകളുടെ അവകാശം കമ്പനികൾക്ക് നിരസ്സിക്കാനാകില്ല.
നിലവിലുള്ള പോളിസികൾ പിൻവലിക്കുന്ന ഘട്ടങ്ങളിൽ പോലും മറ്റ് പോളിസികളിലേക്ക് മൈഗ്രേറ്റ് ചെയ്യാനുള്ള അവസരം നൽകിയിരിക്കണം. മറ്റൊരു ഇൻഷുറൻസ് കമ്പനിയിലേക്ക് മൈഗ്രേറ്റ് ചെയ്യുമ്പോൾ പോലും നിലവിലുള്ള പരിരക്ഷാ പരിധി വരെ കാത്തിരിപ്പ് കാലാവധി ക്ലെയിം ഇല്ലാത്തതിനാൽ ലഭിക്കുന്ന ബോണസ്, മൊറട്ടോറിയം തുടങ്ങിയ ആനുകൂല്യങ്ങൾ പുതിയ പോളിസികളിലേക്ക് മാറ്റി നൽകണമെന്നും ഇൻഷുറൻസ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
(തുടരും)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]