
വ്യക്തിഗത നികുതിദായകരെയും ബാങ്ക് ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കുന്ന നിരവധി സാമ്പത്തിക മാറ്റങ്ങളാണ് ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. മാറ്റങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി പ്ലാൻ ചെയ്യുന്നത് കാര്യങ്ങൾ എളുപ്പമാക്കും. പാന്‍ അപേക്ഷകള്‍ക്കുള്ള ആധാര്‍ പരിശോധന, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള നീട്ടിയ സമയപരിധി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ബാങ്കിങ് സേവനങ്ങള്‍ക്കും വരുത്തിയ പുതുക്കിയ നിരക്കുകള്‍ ലഘുസമ്പാദ്യ പദ്ധതി പലിശ നിരക്ക് തുടങ്ങിയവയിലെല്ലാം ജൂലായ് മുതല്‍ മാറ്റങ്ങള്‍ വരും.
ആദായനികുതി റിട്ടേണ്‍ സമയപരിധി
നികുതിദായകര്‍ക്ക് വലിയ ആശ്വാസമായി 2025-26 അസസ്മെന്റ് വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി സെപ്റ്റംബര്‍ 15 വരെ സിബിഡിടി നീട്ടിയിട്ടുണ്ട്. ശമ്പളക്കാർക്ക് ജൂലൈ 31 ലെ യഥാര്‍ത്ഥ കട്ട്-ഓഫിനപ്പുറം 46 അധിക ദിവസങ്ങള്‍ കൂടി ലഭിക്കും. എന്നാല്‍ ആദായനികുതി പോര്‍ട്ടലിലെ അവസാന നിമിഷ സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെ നികുതി ഫയല്‍ ചെയ്യുന്നതാണ് ഉത്തമം.
എസ്ബിഐ കാര്‍ഡ്സ്
ജൂലൈ 15 മുതല്‍ തിരഞ്ഞെടുത്ത പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകളിലെ സൗജന്യ വിമാന അപകട ഇന്‍ഷുറന്‍സ് പിന്‍വലിക്കുമെന്ന് എസ്ബിഐ കാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ബിഐ കാര്‍ഡ് എലൈറ്റ്, മൈല്‍സ് എലൈറ്റ്, മൈല്‍സ് പ്രൈം തുടങ്ങിയ കാര്‍ഡുകള്‍ക്ക് ഇനി ഒരു കോടി രൂപയുടെ പരിരക്ഷ ലഭിക്കില്ല. ക്രെഡിറ്റ് കാര്‍ഡുകളിലെ മിനിമം തുക കുടിശിക കണക്കാക്കുന്ന രീതിയിലും എസ്ബിഐ കാര്‍ഡ് മാറ്റം വരുത്തുന്നുണ്ട്.
ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്
ജൂലൈ മുതല്‍ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് ഉയര്‍ത്തും. എന്നാല്‍ നിരക്ക് വര്‍ധന എല്ലാ യാത്രക്കാരെയും ബാധിക്കില്ല. കൂടാതെ, ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാകും. 2025 ജൂലൈ 1 മുതല്‍ ആധാര്‍ ഓതന്റിക്കേഷന് നടത്തി മാത്രമേ ഇതിലേക്ക് ആക്സസ് ചെയ്യാന്‍ കഴിയൂ. അതായത് യാത്രക്കാര്‍ അവരുടെ ആധാര്‍ നമ്പര്‍ അവരുടെ ഐആര്‍സിടിസിയിലെ പ്രൊഫൈലുമായി ലിങ്ക് ചെയ്യണം.
15 മുതല്‍ ഓണ്‍ലൈനായി നടത്തുന്ന തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങുകള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപിയും നിര്‍ബന്ധമാകും.
ഐസിഐസിഐ ബാങ്ക്
എടിഎം ഉപയോഗ നിരക്കുകള്‍ ബാങ്ക് പരിഷ്കരിച്ചു. ഐസിഐസിഐ ബാങ്ക് എടിഎമ്മുകളില്‍ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ തുടര്‍ന്നും ലഭിക്കും, അതിനുശേഷം ഓരോ ഇടപാടിനും 23 രൂപ ഈടാക്കും. ഐസിഐസിഐ ബാങ്കിതര എടിഎമ്മുകളില്‍, മെട്രോ നഗരങ്ങളിലെ ഉപയോക്താക്കള്‍ക്ക് പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകള്‍ ലഭിക്കും, അതേസമയം മെട്രോ നഗരങ്ങളല്ലാത്തവര്ക്ക് അഞ്ച് സൗജന്യ ഇടപാടുകള്‍ ലഭിക്കും.ഇതിനുപുറമെ, ഓരോ സാമ്പത്തിക ഇടപാടിനും 23 രൂപയും സാമ്പത്തികേതര ഇടപാടുകള്‍ക്ക് 8.50 രൂപയും ഈടാക്കും.
വിദേശത്ത് എടിഎം ഉപയോഗിക്കുന്നതിനും കൂടുതല്‍ ചിലവ് വരും. ഓരോ പിന്‍വലിക്കലിനും 125 രൂപയും, 3.5 ശതമാനം കറന്‍സി കണ്‍വേര്‍ഷന്‍ ഫീസും, സാമ്പത്തികേതര ഇടപാടുകള്‍ക്ക് 25 രൂപയും ഈടാക്കും.
എടിഎം നിരക്കുകള്‍
ജൂലൈ മുതല്‍ ആക്സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, എടിഎം ഇടപാടുകള്‍, ഐഎംപിഎസ്, ഡിമാന്‍ഡ് ഡ്രാഫ്റ്റ് തുടങ്ങിയ സേവനങ്ങള്‍ക്കായുള്ള നിരക്കുകളില്‍ മാറ്റം വരുത്തും.
എച്ച്ഡിഎഫ്സി ബാങ്ക്
ഓണ്‍ലൈന്‍ ഗെയിമിങ്, വാലറ്റ് ലോഡിങ്, യൂട്ടിലിറ്റി ബില്‍ പേയ്മെന്റ് എന്നിവയിലും മറ്റും ഏര്‍പ്പെടുന്ന ഉപയോക്താക്കളെ ബാധിക്കുന്ന മാറ്റങ്ങൾ വരും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇടപാട് ചാര്‍ജുകളിലാണ് ഈ മാറ്റങ്ങള്‍ വരിക. ഉയര്‍ന്ന മൂല്യമുള്ള ചില ഇടപാടുകളില്‍ പുതിയ നിരക്കുകള്‍ ഏര്‍പ്പെടുത്തല്‍, പുതുക്കിയ റിവാര്‍ഡ് പോയിന്റ് നയങ്ങള്‍, നിരവധി വിഭാഗങ്ങളിലുടനീളം ഫീസ് പരിധി നിശ്ചയിക്കല്‍ എന്നിവ ഈ പരിഷ്ക്കരണങ്ങളില്‍ ഉള്‍പ്പെടുന്നു.
ചെറുകിട സമ്പാദ്യ പദ്ധതികള്‍
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തിലേക്കുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് ജൂലൈയിലാണ്. സ്ഥിരനിക്ഷേപ പലിശ കുറച്ചതിനു പിന്നാലെ ഈ വിഭാഗത്തിലെ പലിശയും കുറയ്ക്കുമോ എന്ന ആശങ്ക നിക്ഷേപകർക്കുണ്ട്.