
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബും നിരക്കിലെ മാറ്റങ്ങളും ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകർ 12 ലക്ഷം രൂപ വരുമാനം വരെ നികുതി അടയ്ക്കേണ്ട എന്നത് ആശ്വാസമാകും. എന്നാൽ, ആദായനികുതി നിയമത്തിൽ പ്രത്യേക നിരക്കുകൾ നൽകിയിട്ടുള്ള ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 12 ലക്ഷം രൂപ എന്ന നികുതിരഹിത പരിധി ബാധകമല്ല.
വായ്പ തിരിച്ചടവ് തുക കുറയും
ഫെബ്രുവരിയിൽ ആർബിഐ റിപ്പോ നിരക്ക് 0.25% കുറച്ചു. ഭവന വായ്പകൾ, വാഹന വായ്പകൾ തുടങ്ങിയ വായ്പകളുടെ പലിശ നിരക്ക് ഇതനുസരിച്ച് ബാങ്കുകൾ കുറച്ചത് വായ്പക്കാരുടെ തിരിച്ചടവ് തുക കുറയാനിടയാക്കിയിട്ടുണ്ട്. പണപ്പെരുപ്പം കുറഞ്ഞതിനാൽ ആർബിഐ റിപ്പോ നിരക്ക് ഇനിയും കുറച്ചേക്കും. 2025-26 സാമ്പത്തിക വർഷത്തിൽ ആർബിഐ റിപ്പോ നിരക്ക് വീണ്ടും 0.75% കുറക്കാൻ സാധ്യത ഉണ്ടെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതും ആളുകളുടെ പക്കൽ അധിക പണം കൈവരാനിടയാക്കുന്ന നീക്കമാണ്.
മുതിർന്ന പൗരന്മാർക്ക് ഇരട്ടിയാശ്വാസം
ഏപ്രിൽ 1 മുതൽ വാടക, നിക്ഷേപം തുടങ്ങിയ വിവിധ ഇടപാടുകൾക്കുള്ള പുതിയ ടിഡിഎസ് പരിധികൾ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് സാധാരണ പൗരന്മാർക്ക് 50,000 രൂപ പലിശ വരുമാനത്തിനും മുതിർന്ന പൗരന്മാർക്ക് 1 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്കും ടിഡിഎസ് പിടിക്കില്ല. നേരത്തെ ഈ പരിധികൾ സാധാരണ പൗരന്മാർക്ക് 40,000 വും മുതിർന്ന പൗരന്മാർക്ക് 50,000 വും ആയിരുന്നു.
∙വാടകയാകട്ടെ, വർഷത്തിൽ 6 ലക്ഷം വരെ ആണെങ്കിൽ ടി ഡി എസ് കുറയ്ക്കില്ല. നേരത്തെ ഈ പരിധി ഒരു വർഷം 2.4 ലക്ഷം രൂപ ആയിരുന്നു.
∙വിദേശത്തേക്ക് പോകുന്നവർക്ക്, ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരമുള്ള പണമടയ്ക്കലിൽ നിന്നുള്ള ടിഡിഎസ് 10 ലക്ഷം രൂപ വരെ കുറയ്ക്കില്ല. നേരത്തെ, ടിഡിഎസ് പരിധി 7 ലക്ഷം രൂപ ആയിരുന്നു.
പലിശ വരുമാനം ആശ്രയിച്ച് ജീവിക്കുന്നവർക്കും നേട്ടം
ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശക്ക് നികുതി കൊടുത്ത് കഴിയുമ്പോൾ പണപ്പെരുപ്പത്തെ തോൽപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള ആദായം ഇവയിൽ നിന്ന് ലഭിക്കില്ല എന്നത് സ്ഥിരനിക്ഷേപങ്ങളുടെ വലിയൊരു പോരായ്മയാണ്. എന്നാലും നമ്മുടെ സമൂഹത്തിൽ നല്ലൊരു പങ്ക് മുതിർന്ന പൗരന്മാരും സാമ്പത്തിക വിദ്യാഭ്യാസം കുറവുള്ളവരും ഇപ്പോഴും നിക്ഷേപങ്ങൾക്കും, സേവിങ്സിനുമായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത്തരക്കാർക്ക് ഏപ്രിൽ ഒന്ന് മുതൽ സന്തോഷിക്കാം.
2025-26 സാമ്പത്തിക വർഷം മുതൽ, സ്ഥിര നിക്ഷേപങ്ങളിൽ നിന്നും 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമായിരിക്കും. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. മറ്റ് സ്രോതസുകളിൽ നിന്നുള്ള വരുമാനം ഉണ്ടാകരുത്. സ്ഥിര നിക്ഷേപ പലിശ വരുമാനത്തിന് 12 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കുന്നതിന് ഈ നിബന്ധന പാലിക്കണം.
12 ലക്ഷം രൂപ വരെ നികുതി ബാധകമല്ലാത്ത വരുമാനത്തിൽ ശമ്പളം, പെൻഷൻ, സ്ഥിര നിക്ഷേപങ്ങൾ മുതലായവയിൽ നിന്നുള്ള വരുമാനത്തിന് 60,000 രൂപ റിബേറ്റിന് അർഹതയുണ്ടാകും. എന്നാൽ പ്രത്യേക നിരക്കിലുള്ള വരുമാനങ്ങളായ ഓഹരിയിൽ നിന്നുള്ള വരുമാനം, വീട് വിൽക്കുമ്പോൾ ലഭിക്കുന്ന തുക, സ്ഥല കച്ചവടത്തിൽ നിന്നുള്ള പണം, സ്വർണം വിൽക്കുമ്പോൾ ലഭിക്കുന്ന തുക തുടങ്ങിയവക്കൊന്നും ഇങ്ങനെ റിബേറ്റ് ലഭിക്കില്ല.
നികുതിയില്ലാതെ രണ്ടു വീടുകൾ
2025 ലെ ബജറ്റിൽ അവതരിപ്പിച്ച നിർദ്ദേശങ്ങൾ അനുസരിച്ച്, ഏപ്രിൽ ഒന്ന് മുതൽ നികുതിദായകന് രണ്ട് വീടുകൾ സ്വന്തമായി താമസിക്കുന്നതായി അവകാശപ്പെടാം. യാതൊരു നികുതിയും നൽകേണ്ടതില്ല എന്ന വലിയ സാമ്പത്തിക മെച്ചവും ഉണ്ട്. ഒരു വ്യക്തിക്ക് മൂന്ന് വീടുകളുണ്ടെങ്കിൽ ഏതെങ്കിലും രണ്ട് വീടുകൾ സ്വന്തമായി താമസിക്കുന്നതായി അവകാശപ്പെടാം. മൂന്നാമത്തെ വീടിന് ലഭിക്കുന്ന വരുമാനത്തിന് മാത്രമേ നികുതി ബാധ്യത ഉണ്ടാകൂ. ഈ നേട്ടത്തിനും ഏപ്രിൽ ഒന്ന് മുതൽ തുടക്കമാകും.
വാടക വരുമാനത്തിനുള്ള ആദായനികുതിയും സ്രോതസ്സിൽ തന്നെ നികുതി കിഴിവ് (TDS) ചെയ്യുന്നതിനുള്ള പരിധിയും നിലവിലുള്ള 2.40 ലക്ഷം രൂപയിൽ നിന്ന് പ്രതിവർഷം 6 ലക്ഷം രൂപയായി ഉയർത്തിയത് വീട്ടുടമസ്ഥർക്ക് പോക്കറ്റ് ചോർച്ച കുറയ്ക്കും.
എൻ.പി.എസ് വാത്സല്യ
പുതിയ സാമ്പത്തിക വർഷത്തിൽ ശമ്പളക്കാരായ ജീവനക്കാർക്കും മറ്റ് നികുതിദായകർക്കും കുട്ടികളുടെ എൻപിഎസ് വാത്സല്യ അക്കൗണ്ടിലേക്ക് സംഭാവന നൽകാനും പഴയ നികുതി വ്യവസ്ഥ പ്രകാരം 50,000 രൂപ അധിക കിഴിവ് അവകാശപ്പെടാനും കഴിയും.
യൂലിപ് വരുമാനം
2025 ലെ ബജറ്റ് അനുസരിച്ച്, 2.5 ലക്ഷം രൂപ പ്രീമിയം പരിധി കവിയുന്ന ULIP-കളിൽ നിന്നുള്ള വരുമാനത്തെ മൂലധന നേട്ടമായി തരംതിരിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 112A പ്രകാരം അവയ്ക്ക് നികുതി ചുമത്തും.
വ്യാപാരികൾക്ക് പോക്കറ്റ് ചോർച്ച കുറയും
50 ലക്ഷം രൂപയിൽ കൂടുതലുള്ള വിൽപ്പനയ്ക്കുള്ള ടിസിഎസ് നിർത്തലാക്കി. 2025 ഏപ്രിൽ 1 മുതൽ ഉയർന്ന മൂല്യമുള്ള വിൽപ്പനയ്ക്ക് ബിസിനസുകാർ ഇനി 0.1% ടിസിഎസ് കുറയ്ക്കേണ്ടതില്ല. ഈ മാറ്റം ബിസിനസുകളിലേക്കുള്ള പണമൊഴുക്ക് മെച്ചപ്പെടുത്തുകയും നികുതി പാലിക്കൽ ലളിതമാക്കുകയും ചെയ്യും.
നികുതി ഫയൽ ചെയ്യാത്തവർക്ക് ഇനി ഉയർന്ന ടിഡിഎസ്/ടിസിഎസ് ഇല്ല
മുമ്പ്, ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കാത്ത വ്യക്തികൾക്ക് ഉയർന്ന ടിഡിഎസ്/ടിസിഎസ് നൽകണമായിരുന്നു. സാധാരണ നികുതിദായകർക്കും ചെറുകിട ബിസിനസുകൾക്കും അമിത നികുതി നിരക്കുകളിൽ നിന്ന് ആശ്വാസം നൽകുന്നതിനായി 2025 ലെ ബജറ്റ് ഈ വ്യവസ്ഥ നീക്കം ചെയ്തു.