ക്രിക്കറ്റ് താരം വിരാട് കോലി നിക്ഷേപരംഗത്ത് പുതിയ ഇന്നിങ്സിന് തുടക്കമിട്ടു. സ്പോർട്സ് ഉൽപന്ന നിർമാതാക്കളായ എജിലിറ്റാസിൽ കോലി 40 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്യൂമ ഇന്ത്യയുടെ മുൻ മേധാവിയായിരുന്ന അഭിഷേക് ഗാംഗുലി രണ്ടുവർഷം മുൻപ് ആരംഭിച്ച കമ്പനിയാണ് എജിലിറ്റാസ്. കമ്പനിയിൽ കോലി നടത്തുന്ന നിക്ഷേപത്തിന്റെ ആദ്യ ഗഡു മാത്രമാണിതെന്നും കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കാമെന്നുമാണ് റിപ്പോർട്ടുകൾ.

പ്യൂമയുമായുള്ള കരാർ വേണ്ടെന്നുവച്ചാണ് കോലി എജിലിറ്റാസുമായി കൈകോർക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. 2017ലാണ് പ്യൂമയുടെ ബ്രാൻഡ് അംബാസഡർ ആകാൻ 110 കോടി രൂപയുടെ കരാറിൽ കോലി ഒപ്പുവച്ചത്. 2025 വരെ സഹകരണം നീണ്ടു. ഈ വർഷം കരാർ 300 കോടി രൂപയായി പുതുക്കിയേക്കുമെന്ന് കരുതിയിരുന്നു. എന്നാൽ, ഇതൊഴിവാക്കി കോലി എജിലിറ്റാസിനൊപ്പം ചേരുകയായിരുന്നു.

ബെംഗളൂരു ആസ്ഥാനമായ എജിലിറ്റാസിന്റെ നിക്ഷേപകനും ബ്രാൻഡ് അംബാസഡറായും കോലി പ്രവർത്തിക്കും. സ്പോർട്സ് ഉൽപന്നങ്ങളുടെ നിർമാണവും വിൽപനയും ഉൾപ്പെടെ നിർവഹിക്കുന്ന കമ്പനിയാണിത്. മറ്റ് ബ്രാൻഡുകൾക്കായി ഉൽപന്നങ്ങൾ നിർമിച്ചുംനൽകുന്നുണ്ട്.

വിരാട് കോലി തുടക്കമിട്ട ലൈഫ്സ്റ്റൈൽ ബ്രാൻഡായ വൺ8മായും എജിലിറ്റാസ് സഹകരിക്കും. ഇതിനകം വിവിധ നിക്ഷേപ റൗണ്ടുകളിലായി 600 കോടി രൂപയോളം എജിലിറ്റാസ് സമാഹരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, എജിലിറ്റാസോ കോലിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Virat kohli Pads Up for Agilitas, Invests ₹40 Crore