
സ്വർണാഭരണം വാങ്ങുന്നവർക്ക് വൻ ആശ്വാസവുമായി ഇന്നു വിലയിൽ കനത്ത ഇടിവ്. ഗ്രാമിന് 85 രൂപ ഇടിഞ്ഞ് 8,985 രൂപയായി. 680 രൂപ താഴ്ന്ന് 71,880 രൂപയാണ് പവൻ വില. രണ്ടാഴ്ചയ്ക്കുശേഷമാണ് ഗ്രാം വില 9,000 രൂപയ്ക്കും പവൻ 72,000 രൂപയ്ക്കും താഴെയെത്തുന്നത്. ഈ മാസം 14ന് കേരളത്തിൽ വില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് 9,320 രൂപയിലും പവന് 74,560 രൂപയിലുമായിരുന്നു വ്യാപാരം. തുടർന്ന് ഇതിനകം പവന് ഇടിഞ്ഞ് 2,680 രൂപ; ഗ്രാമിന് 335 രൂപയും. വില കുറയുമ്പോൾ ആനുപാതികമായി നികുതി, പണിക്കൂലി എന്നിവയുടെ ബാധ്യതയും കുറയുമെന്നത് ഉപഭോക്താക്കൾ ആശ്വാസമാണ്.
എന്തുകൊണ്ട് വില ഇടിഞ്ഞു?
∙ ഇറാൻ-ഇസ്രയേൽ സംഘർഷം ശമിക്കുകയും ആഗോള സമ്പദ്വ്യവസ്ഥ, രാജ്യാന്തര വ്യാപാരം, ഓഹരി വിപണികൾ എന്നിവ സാധാരണനിലയിലാവുകയും ചെയ്തത് സ്വർണ നിക്ഷേപ പദ്ധതികളുടെ തിളക്കം മായ്ച്ചു. യുദ്ധം പോലെയുള്ള സാഹചര്യങ്ങളിൽ സാധാരണ സ്വർണ നിക്ഷേപ പദ്ധതികൾക്ക് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടാറുണ്ട്. ഇതു മങ്ങിയതാണ് തിരിച്ചടിയായത്.
∙ രാജ്യാന്തര വില ഔൺസിന് 40 ഡോളറിലേറെ ഇടിഞ്ഞ് 3,292 ഡോളറിനും താഴെയെത്തി. ഏറെ ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വില 3,300 ഡോളറിനു താഴെയാകുന്നത്.
∙ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിലെ പണപ്പെരുപ്പക്കണക്ക് ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് പുറത്തുവരും. സ്വർണ വിപണിയും ഉറ്റുനോക്കുന്ന നിർണായക കണക്കാണിത്.
∙ യുഎസിൽ റീട്ടെയ്ൽ പണപ്പെരുപ്പം ഏപ്രിലിൽ 2.1 ശതമാനമായിരുന്നു. മേയിൽ ഇതു 2.3 ശതമാനമായി കൂടിയേക്കാമെന്നാണ് വിലയിരുത്തൽ. പണപ്പെരുപ്പം കൂടിയാൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങും. ഇതും സ്വർണവിലയെ താഴ്ത്തുന്ന ഒരു ഘടകമാണ്.
∙ അടിസ്ഥാന പലിശനിരക്ക് കുറഞ്ഞാൽ ഡോളറും ബോണ്ട് യീൽഡും ബാങ്ക് നിക്ഷേപ പലിശയും താഴും. നിക്ഷേപകർ കൂടുതൽ നേട്ടം കിട്ടാനായി സ്വർണനിക്ഷേപ പദ്ധതികളിലേക്ക് പണം മാറ്റും, വില കൂടും. ഇതിനു വിപരീത ട്രെൻഡ് ഉണ്ടായേക്കാമെന്ന വിലയിരുത്തലാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.
കുതിച്ചുയർന്ന് ‘സഹായിച്ച്’ രൂപയും
സ്വർണത്തിന്റെ രാജ്യാന്തര വില, മുംബൈ വിപണിവില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക് (ബാങ്ക് റേറ്റ്), രൂപയും ഡോളറും തമ്മിലെ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ ദിവസവും രാവിലെ കേരളത്തിൽ സ്വർണവില നിർണയം.
രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. അതായത്, ഡോളർ തളർന്നാൽ സ്വർണത്തിന്റെ വാങ്ങൽച്ചെലവും കുറയും. ഇത് ആഭ്യന്തര വിലയിലും കുറവുണ്ടാക്കും. രൂപ ഇന്നും ഡോളറിനെതിരെ മികച്ച നേട്ടത്തിലേറിയിട്ടുണ്ട്. 21 പൈസ ഉയർന്ന് 85.50 എന്ന ശക്തമായ നിലയിലാണ് വ്യാപാരം ആരംഭിച്ചത്. സ്വർണത്തിന്റെ മുംബൈ റേറ്റ് ഗ്രാമിന് 102 രൂപയും ബാങ്ക് റേറ്റ് 148 രൂപയും ഇടിഞ്ഞതും കേരളത്തിൽ സ്വർണവില വൻതോതിൽ താഴാൻ സഹായകമായി.
പണിക്കൂലിയും ജിഎസ്ടിയും
സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ നൽകേണ്ടത് 77,792 രൂപയാണ്. രണ്ടാഴ്ച മുമ്പ് വില 85,000 രൂപയ്ക്കടുത്തായിരുന്നു. ഒരു ഗ്രാം സ്വർണാഭരണത്തിന്റെ വാങ്ങൽവില 9,725 രൂപ നിലവാരത്തിലേക്കും ഇന്നു താഴ്ന്നിട്ടുണ്ട്.
18 കാരറ്റും വെള്ളിയും
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണ വിലയും ഇന്നു കുറഞ്ഞു. ഗ്രാമിന് 70 രൂപ കുറഞ്ഞ് വില 7,405 രൂപ. വെള്ളി വില ഗ്രാമിന് 118 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. കനംകുറഞ്ഞ (ലൈറ്റ്വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. 22 കാരറ്റ് സ്വർണത്തെ അപേക്ഷിച്ച് വില കുറവാണെന്നത് സമീപകാലത്ത് കേരളത്തിൽ 18 കാരറ്റ് സ്വർണാഭരണങ്ങൾക്കും മികച്ച ഡിമാൻഡ് ലഭിക്കാൻ വഴിയൊരുക്കിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: