
എഫ്&ഓ ക്ലോസിങ് ദിനത്തിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളുടെ പിൻബലത്തിൽ മുന്നേറി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ട്രംപ് വാഹന ചുങ്കം പ്രഖ്യാപിച്ചതോടെ കാർ കയറ്റുമതി വിപണികളായ കൊറിയൻ, ജാപ്പനീസ് വിപണികൾക്ക് ഇന്ന് നഷ്ടത്തിൽ നിന്നും തിരിച്ചു കയറാനായില്ല. ടാറ്റ മോട്ടോഴ്സിന്റെ നേതൃത്വത്തിൽ ഓട്ടോ ഓഹരികളുടെ വീഴ്ചയാണ് ഇന്ത്യൻ വിപണിക്ക് കെണിയായത്.
23433 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 23646 പോയിന്റ് വരെ മുന്നേറിയ ശേഷം 105 പോയിന്റ് നേട്ടത്തിൽ 23591 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 317 പോയിന്റ് നേട്ടത്തിൽ 77606 പോയിന്റിലും ഇന്ന് ക്ളോസ് ചെയ്തു.
ഫാർമ, ഓട്ടോ സെക്ടറുകൾ നഷ്ടം കുറിച്ചപ്പോൾ ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ സെക്ടറുകളും നേട്ടം കുറിച്ചു. എച്ച്ഡിഎഫ്സി ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിങ് ഓഹരികളും, ബജാജ് ഫിൻസെർവിന്റെ നേതൃത്വത്തിൽ ഫിനാൻഷ്യൽ ഓഹരി മുന്നേറിയതും ഐടി മുന്നേറ്റവും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. നിഫ്റ്റി നെക്സ്റ്റ്-50 1.6% മുന്നേറിയപ്പോൾ നിഫ്റ്റി സ്മോൾ ക്യാപ് സൂചിക 1% നേട്ടമുണ്ടാക്കി.
രൂപയുടെ മുന്നേറ്റം
അമേരിക്കൻ ഡോളറിനെതിരെ ഇന്ന് 85.87 ലേക്ക് വീണ ഇന്ത്യൻ രൂപ 85.55/- നിരക്കിലേക്ക് തിരിച്ചു മുന്നേറിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. വിദേശ ഫണ്ടുകൾക്ക് സഹായകമാകുന്ന തരത്തിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് റൂളുകളിൽ ആർബിഐ മാറ്റം കൊണ്ട് വന്നതും ഇന്ന് രൂപക്ക് ആനുകൂലമായി.
നാളെ അമേരിക്കയുടെ പിസിഇ ഡേറ്റ വരാനിരിക്കുന്നതും പിസിഇ ഡേറ്റ ക്രമപ്പെടുന്നത് ഫെഡ് നിരക്ക് കുറക്കാനുള്ള സാധ്യത ശക്തമാക്കുന്നതും രൂപക്കും മറ്റ് രാജ്യാന്തര നാണയങ്ങൾക്കും അനുകൂലമാണ്.
ട്രംപ് ഓട്ടോ താരിഫ്
അമേരിക്കയിലേക്കുള്ള കാറുകളുടെയും, കാർ ഘടകങ്ങളുടെയും ഇറക്കുമതിക്ക് 25% അധികതീരുവ പ്രഖ്യാപിച്ചത് അമേരിക്കയിലേക്ക് കാർ കയറ്റുമതി ചെയ്യുന്ന കാർ കമ്പനികൾക്കെല്ലാം തിരിച്ചടിയാണ്. ടാറ്റ മോട്ടോഴ്സ്, സംവർധന മതേഴ്സൺ, സോന ബിഎൽഡബ്ലിയു മുതലായ ഓഹരികൾ വലിയ തിരുത്തൽ നേരിട്ടു.
ടാറ്റയുടെ ജെഎൽആറിന്റെ പ്രമുഖ വിപണിയാണ് അമേരിക്ക. മതേഴ്സന്റെ 20% വരുമാനവും അമേരിക്കയിൽ നിന്നുമാണ്. ഏപ്രിൽ മൂന്നിനാണ് ഓട്ടോ താരിഫ് നിലവിൽ വരിക.
ഏപ്രിൽ രണ്ട് – ട്രംപ് താരിഫ് ഡേറ്റ്
മുൻപ് പ്രഖ്യാപിച്ചത് പോലെ ഏപ്രിൽ രണ്ടിന് തന്നെ റെസിപ്രോക്കൽ താരിഫ് നിലവിൽ വരുന്നത് അമേരിക്കൻ വിപണിക്കും, ഇന്ത്യയും, ചൈനയും, ജപ്പാനും, ജർമനിയും അടക്കമുള്ള വിപണികൾക്കും പ്രധാനമാണ്. ഇന്ത്യ ഇറക്കുമതിച്ചുങ്കത്തിൽ ഇളവുകൾ നൽകി അമേരിക്കയുമായി വ്യാപാരകരാറിൽ ഏർപ്പെടുന്നതിനുള്ള സാധ്യതയിലാണ് വിപണിയുടെ പ്രതീക്ഷകൾ.
താരിഫ് ഭയത്തിൽ ഇന്ന് നഷ്ടം കുറിച്ച ഓട്ടോ, ഫാർമ സെക്ടറുകൾ തുടർന്നും സമ്മർദ്ദം പ്രതീക്ഷിക്കുന്നു. ഐടി സെക്ടറും ഏപ്രിൽ രണ്ട് വരെ താരിഫ് ആശങ്കയുടെ നിഴലിൽ തുടർന്നേക്കാം.
അമേരിക്കൻ പിസിഇ ഡേറ്റ
ഇന്നലെ ട്രംപിന്റെ ഓട്ടോ താരിഫ് പ്രഖ്യാപനങ്ങളും, എഐ ബബിൾ ആശങ്കയും അമേരിക്കൻ ടെക്ക് സൂചികയായ നാസ്ഡാകിന് രണ്ട് ശതമാനത്തിലേറെ നഷ്ടം നൽകിയിരുന്നു. നാസ്ഡാകിന്റെ വീഴ്ചയും, അമേരിക്കൻ ഓട്ടോ താരിഫും ജാപ്പനീസ്, കൊറിയൻ വിപണികൾക്കും തിരുത്തൽ നൽകി. കൊറിയയുടെ കോസ്പി സൂചിക 1.39% വീണു. ജർമനി അടക്കമുള്ള യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ട്രംപ് താരിഫിനൊപ്പം നാളെ വരാനിരിക്കുന്ന അമേരിക്കൻ പിസിഇ ഡേറ്റയും വിപണി ചാഞ്ചാട്ടങ്ങളെ സ്വാധീനിക്കും.
സ്വർണം
രാജ്യാന്തര സ്വർണ വില വീണ്ടും റെക്കോർഡ് നിരക്കിനടുത്തേക്ക് കുതിച്ചു. രാജ്യാന്തര വിപണിയിൽ ഇന്ന് 3088 ഡോളർ വരെ മുന്നേറിയ സ്വർണ അവധി മുന്നേറ്റം തുടരുകയാണ്. നിലവിൽ 3092 ഡോളറാണ് സ്വർണത്തിന്റെ റെക്കോർഡ് ഉയരം.
എച്ച്എഎൽ
എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് എച്ച്എഎലിനെതിരെ പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ചതിന് പിന്നാലെ കമ്പനി കാര്യങ്ങൾ കൃത്യമായി ക്രമീകരിച്ചു തുടങ്ങിയത് ഓഹരിക്ക് അനുകൂലമാണ്. ജനറൽ ഇലക്ട്രിക്കുമായുള്ള കരാർ പ്രകാരം ലഭിക്കേണ്ട 99 എഞ്ചിനുകളിൽ ആദ്യത്തേത് ലഭിച്ചതും തുടർന്ന് ജെപി മോർഗനും, മോർഗൻ സ്റാൻലിയും ഓഹരിയുടെ വില ലക്ഷ്യം ഉയർത്തിയതും ഓഹരിക്ക് മുന്നേറ്റം നൽകി.
അടുത്ത ദശകത്തിനുള്ളിൽ 6000 കോടി അമേരിക്കൻ ഡോളറിനുള്ള യുദ്ധവിമാന ഓർഡറുകളാണ് എച്ച്എഎലിന് വരാനിരിക്കുന്നത് എന്ന കണക്കുകൂട്ടലിൽ മോർഗൻ സ്റ്റാൻലി ഓഹരിയെ ഓവർ വെയ്റ്റ് വിഭാഗത്തിൽപ്പെടുത്തി 5292 രൂപ ലക്ഷ്യവിലയിട്ടപ്പോൾ ജെപി മോർഗൻ ഓഹരിക്ക് 20% മുന്നേറ്റമാണ് പ്രവചിച്ചിട്ടുള്ളത്.
ബിഎസ്ഇ
ബിഎസ്ഇയുടെ ബോണസ് ഇഷ്യു സംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുന്നതിനായുള്ള യോഗം മാർച്ച് മുപ്പതിന് നടക്കാനിരിക്കുന്നത് ഇന്ന് ഓഹരിക്ക് മുന്നേറ്റവും നൽകി. ഐപിഓക്ക് മുന്നോടിയായി എൻഎസ്ഇയുടെ അൺലിസ്റ്റഡ് ഓഹരി കൈമാറ്റത്തിനുള്ള നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയത് എൻഎസ്ഇ ഓഹരി കൈമാറ്റങ്ങളുടെ എണ്ണത്തിലും വർദ്ധന വന്നത് ബിഎസ്ഇയുടെ വിലയെ സ്വാധീനിക്കും.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക