
ഇറാനും ഇസ്രയേലും തമ്മിലെ വെടിനിർത്തലിന് ട്രംപ് അന്ത്യശാസനം നൽകിയതിന്റെ പശ്ചാത്തലത്തിലും സമ്മിശ്ര പ്രകടനവുമായി ഓഹരി വിപണികൾ. ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിച്ചുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇരു രാജ്യങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങൾക്കെതിരെ യുഎസ് നടത്തിയ ആക്രമണം പൂർണ വിജയമായില്ലെന്ന റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നത് ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുമായി. റിപ്പോർട്ട് അവാസ്തവമെന്ന് ആരോപിച്ച് ട്രംപ് തള്ളി. ആക്രമണം വിജയമായിരുന്നുവെന്ന് ട്രംപ് ഭരണകൂടത്തിന് കീഴിലെ സിഐഎ ഇന്റലിജൻസ് വിഭാഗം പ്രസ്താവനയുമിറക്കി.
ഇറാനുമായി വീണ്ടും ചർച്ചകൾക്ക് ഒരുങ്ങുകയാണ് യുഎസ്. അടുത്തയാഴ്ച ചർച്ച നടന്നേക്കും. അതേസമയം, ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധം വീണ്ടും തലപൊക്കുന്നതും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഓഹരി, കറൻസി, കടപ്പത്ര വിപണികൾക്കും ആശങ്കയാകുന്നു. ട്രംപ് നേരത്തേ പ്രഖ്യാപിച്ച പകരച്ചുങ്കം ചർച്ചകൾ ഉന്നമിട്ട് 3 മാസത്തേക്ക് അദ്ദേഹം മരവിപ്പിച്ചിരുന്നു.
ജൂലൈ 9നകം യുഎസുമായി കരാറിൽ എത്തണമെന്നായിരുന്നു ട്രംപിന്റെ നിർദേശം. ഇതിനകം യുകെയ്ക്ക് മാത്രമാണ് കരാർ സ്ഥാപിക്കാനായത്. ഇന്ത്യയുമായുള്ള ചർച്ചയും വിജയിച്ചിട്ടില്ല. ജൂലൈ 9ന് ശേഷം കനത്ത തീരുവ ഈടാക്കാനാണ് ട്രംപിന്റെ നീക്കമെങ്കിൽ അതേനാണയത്തിൽ തിരിച്ചടിക്കുമെന്നാണ് യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പ്.
ചർച്ചകൾക്കായി കൂടുതൽ സാവകാശം വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇതിനിടെ, താരിഫ് പോരിൽ ട്രംപിന്റെ അടുത്ത ഇരയായി സ്പെയിൻ. നാറ്റോ അംഗ രാജ്യങ്ങൾ പ്രതിരോധ ബജറ്റ് ജിഡിപിയുടെ 5 ശതമാനമായി ഉയർത്തണമെന്ന പൊതു നിർദേശം സ്പെയിൻ പാലിക്കാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സ്പെയിൻ 2% മാത്രമാണ് നീക്കിവയ്ക്കുന്നത്. നിർദേശം പാലിച്ചില്ലെങ്കിൽ സ്പെയിൻ കടുത്ത തീരുവ ആഘാതം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഓഹരികൾ സമ്മിശ്രം, ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവ്
യുഎസിൽ എസ് ആൻഡ് പി 500 ഫ്യൂച്ചേഴ്സ് സൂചിക കാര്യമായ മാറ്റമില്ലാതെ റെക്കോർഡിനരികെ തുടരുന്നു. നാസ്ഡാക് 100 ഫ്യൂച്ചേഴ്സ്, ഡൗ ജോൺസ് എന്നിവ നേരിയ നേട്ടം മാത്രം കുറിച്ചു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.98% ഉയർന്നെങ്കിലും ഹോങ്കോങ് വിപണി 0.57% ഇടിഞ്ഞുി. ഷാങ്ഹായ് 0.02 ശതമാനവും നഷ്ടത്തിലായി. യൂറോപ്പിൽ എഫ്ടിഎസ്ഇയും 0.46% നഷ്ടത്തിലേക്ക് വീണു.
ആഗോള ഓഹരി വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തിയതെങ്കിലും ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി 30 പോയിന്റ് (+0.12%) ഉയർന്നത് ഇന്നും സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ തുടർന്നേക്കുമെന്ന സൂചന നൽകുന്നു. ഇന്നലെ നിഫ്റ്റി 200 പോയിന്റ് (+0.80%) ഉയർന്ന് 25,244ലും സെൻസെക്സ് 700 പോയിന്റ് (+0.85%) നേട്ടവുമായി 82,755ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഇന്നലെയും വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) 2,427 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞുവെന്നത് ആശങ്കയായി തുടരുന്നു. രൂപ ഇന്നലെ ഒരുഘട്ടത്തിൽ ഡോളറിനെതിരെ 85.79 വരെ ഉയർന്നെങ്കിലും പിന്നീട് 3 പൈസ താഴ്ന്ന് 86.08ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വീഴുന്നു ഡോളറും ബോണ്ടും
യുഎസിൽ പണപ്പെരുപ്പം, പലിശനിരക്ക് എന്നിവ സംബന്ധിച്ച അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് ഡോളർ ഇൻഡക്സും ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) വൻതോതിൽ ഇടിഞ്ഞു. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.21% ഇടിഞ്ഞ് 97.47 ആയി. 10 വർഷ ട്രഷറി യീൽഡ് 0.017% കുറഞ്ഞ് 4.275 ശതമാനത്തിലുമെത്തി.
ട്രംപ് പലതവണ സമ്മർദം ചെലുത്തിയിട്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ തയാറാകാത്ത ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ നിലപാടുകളാണ് യുഎസിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്. ട്രംപിന്റെ താരിഫ് നയങ്ങൾ പണപ്പെരുപ്പം കൂടാനിടയാക്കുമെന്നും പലിശ കുറയാൻ കാത്തിരിക്കണമെന്നുമാണ് പവലിന്റെ നിലപാട്. യുഎസിന്റെ പണപ്പെരുപ്പക്കണക്ക് വൈകാതെ പുറത്തുവരും.
എണ്ണയും സ്വർണവും മുന്നോട്ട്
ഡോളറിന്റെ വീഴ്ച കരുത്താക്കി സ്വർണവില വീണ്ടും കൂടിത്തുടങ്ങി. രാജ്യാന്തര വില ഔൺസിന് നിലവിൽ 14 ഡോളർ ഉയർന്ന് 3,333 ഡോളറിലാണുള്ളത്. ഇത് ഇന്ന് കേരളത്തിലെ വിലയും കൂടാൻ ഇടയാക്കിയേക്കാം. ക്രൂഡ് ഓയിൽ വിലയും വീണ്ടും ഉയരുകയാണ്. ഇറാനും ഇസ്രയേലും വെടിനിർത്തലിലേക്ക് കടന്നെങ്കിലും അനിശ്ചിതത്വം ഒഴിയാത്തതും ഡോളറിന്റെ വീഴ്ചയും എണ്ണ വിലയുടെ കരകയറ്റത്തിന് വഴിതുറക്കുന്നു. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.42% ഉയർന്ന് 65.19 ഡോളറും ബ്രെന്റ് വില 0.30% മെച്ചപ്പെട്ട് 67.88 ഡോളറുമായി.
എൻവിഡിയ ഒന്നാമൻ
ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങൾ കമ്പനിയുടെ എഐ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന വിലയിരുത്തലിനെ തുടർന്ന് എൻവിഡിയ ഓഹരികൾ ഇന്നലെ 4% ഉയർന്ന് റെക്കോർഡ് തൊട്ടു. 149.43 ഡോളർ എന്ന റെക്കോർഡ് തിരുത്തി 154.31 ഡോളറിലേക്കാണ് ഓഹരിവില എത്തിയത്. ഇതോടെ മൊത്തം 3.77 ലക്ഷം കോടി ഡോളർ വിപണിമൂല്യവുമായി എൻവിഡിയ ലോകത്തെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയുമായി. മൈക്രോസോഫ്റ്റുമായി നേരിയ വ്യത്യാസത്തിലാണ് ഒന്നാംസ്ഥാനം എൻവിഡിയ പിടിച്ചെടുത്തത്. 3 ട്രില്യൻ മൂല്യവുമായി ആപ്പിൾ ആണ് മൂന്നാമത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)