
ഇക്കുറി മൺസൂൺ (Monsoon) പ്രതീക്ഷിച്ചതിലും നേരത്തേയെത്തിയെങ്കിൽ ഇന്ത്യൻ മൂലധന വിപണിയിൽ പക്ഷേ, ഐപിഒ (IPO) ‘പെരുമഴ’ എത്തുന്നത് അൽപം വൈകിയാണ്. എന്നാൽ, പുലി പതുങ്ങുന്നത് കുതിച്ചുചാടാനാണ് എന്നുപറയും പോലെ ഐപിഒയ്ക്കായി കാത്തുനിൽക്കുന്നതോ 150 മുതൽ 200 വരെ കമ്പനികളും. 2024ൽ 91 കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപന (Initial Public Offering) സംഘടിപ്പിച്ചത്. ഇവ സംയോജിതമായി റെക്കോർഡ് 1.60 ലക്ഷം കോടി രൂപയും സമാഹരിച്ചു. മുഖ്യധാര ഐപിഒകളുടെ (Mainboard IPO) മാത്രം കണക്കാണിത്.
ഈ വർഷം ഏപ്രിൽ വരെ 10 മെയിൻ ബോർഡ് ഐപിഒകൾ നടന്നു. സമാഹരിച്ചത് 18,704 കോടി രൂപയും. ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്ക് (SEBI) മുന്നിൽ ഇതിനകം 75 കമ്പനികൾ ഐപിഒയ്ക്കുള്ള അപേക്ഷ (DRHP) സമർപ്പിച്ച് അനുമതിക്കായി കാത്തിരിപ്പുണ്ട്. 2025ന്റെ രണ്ടാംപകുതിയോടെ ആകെ എണ്ണം 150 മുതൽ 200 വരെ ആകാമെന്നാണ് റിപ്പോർട്ടുകൾ. അതായത്, കഴിഞ്ഞവർഷത്തെ റെക്കോർഡ് മറികടന്നേക്കാം.
ആഗോള താരിഫ് പ്രതിസന്ധി അകലുന്നതും ഇന്ത്യയുടെ ആഭ്യന്തര സമ്പദ്വ്യവസ്ഥ ശക്തമായി തുടരുന്നതും കമ്പനികളുടെ പ്രവർത്തനമികവും സാമ്പത്തികഭദ്രതയും അനുകൂലമായ ഗവൺമെന്റ് നയങ്ങളുമാണ് കമ്പനികളെ വീണ്ടും ഐപിഒയിലേക്ക് എത്തിക്കുന്നത്. ഈ വർഷത്തെ തുടക്കത്തിൽ പക്ഷേ, താരിഫ് പ്രശ്നങ്ങൾ സൃഷ്ടിച്ച ആശങ്കകൾ മൂലം ഓഹരി വിപണികൾ നിറംമങ്ങിയത് ഐപിഒ വിപണിയെ തളർത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ 25 കമ്പനികൾ ഐപിഒയ്ക്കായി അപേക്ഷിച്ചിരുന്നു. മാർച്ച് ആയതോടെ അപേക്ഷകളുടെ എണ്ണം 10 ആയി ചുരുങ്ങിയിരുന്നു.
ഈ ആഴ്ച 9 കമ്പനികൾ, ‘ലീല’ തുടങ്ങി
കനേഡിയൻ ധനകാര്യസ്ഥാപനമായ ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്മെന്റിന് കീഴിലെ ഷ്ളോസ് ബാംഗ്ലൂരിന്റെ (Schloss Bangalore) ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടൽ ബ്രാൻഡായ ലീല ഹോട്ടൽസിന്റെ (Leela Hotels) ഐപിഒയ്ക്ക് ഇന്ന് തുടക്കമായി. മലയാളിയായ ക്യാപ്റ്റൻ കൃഷ്ണൻ നായർ 1986ൽ സ്ഥാപിച്ച ഹോട്ടൽ ശൃംഖലയാണ് ലീല. 3,500 കോടി രൂപയാണ് ഐപിഒയിലൂടെ ലീല സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്.
മേയ് 28 വരെ നീളുന്ന ലീല ഐപിഒയിൽ ഇഷ്യൂവില (price band) നിശ്ചയിച്ചിരിക്കുന്നത് 413-435 രൂപ നിരക്കിലാണ്. നിലവിൽ, ലിസ്റ്റിങ്ങിനു മുമ്പ് അനൗദ്യോഗിക ഓഹരി വ്യാപാരം നടക്കുന്ന ഗ്രേ മാർക്കറ്റിൽ (Grey Market) ഓഹരിക്ക് 13 രൂപ അധിക വിലയുണ്ട് (Grey Market Premium /GMP). ഇത് ഇനിയും മെച്ചപ്പെട്ടേക്കാമെന്നാണ് വിലയിരുത്തലുകൾ. മികച്ച വിലയിൽ ലിസ്റ്റ് ചെയ്യാൻ ലീല ഹോട്ടൽസ് ഓഹരികൾക്ക് കഴിഞ്ഞേക്കുമെന്നും കരുതുന്നു.
ലീലയുടേത് ഉൾപ്പെടെ 9 കമ്പനികളുടെ ഐപിഒയ്ക്കാണ് ഈയാഴ്ച സാക്ഷിയാകുന്നത്. ഏജിസ് വൊപാക് ടെർമിനൽസ് ഐപിഒയും ഇന്നു തുടങ്ങി. പ്രോസ്റ്റാം ഇൻഫോ സിസ്റ്റംസ്, സ്കോഡ ട്യൂബ്സ് എന്നിവയാണ് ഈയാഴ്ചയിലെ മറ്റ് മെയിൻബോർഡ് ഐപിഒകൾ. എസ്എംഇ ശ്രേണിയിൽ ബ്ലൂവാട്ടർ ലോജിസ്റ്റിക്സ്, ആസ്റ്റോണി ലാബ്സ്, നികിത പേപ്പേഴ്സ്, എൻആർ വന്ദന ടെക്സ്റ്റൈൽസ്, നെപ്ട്യൂൺ പെട്രോകെമിക്കൽസ് എന്നിവയും ഐപിഒ സംഘടിപ്പിക്കുന്നു.
അപേക്ഷ ‘രഹസ്യമാക്കി’ ഗ്രോ; എന്തിന്?
സ്റ്റോക്ക് ബ്രോക്കിങ് പ്ലാറ്റ്ഫോമായ ഗ്രോ (Groww) കാത്തിരിപ്പിന് വിരാമമിട്ട് ഐപിഒയ്ക്കുള്ള അപേക്ഷ സെബിക്ക് സമർപ്പിച്ചു. എന്നാൽ, ഡിആർഎച്ച്പി സമർപ്പിക്കാൻ ‘രഹസ്യ’ (Confidential) വഴിയാണ് കമ്പനിയുടെ മാതൃകമ്പനിയായ ബില്യൻബ്രെയിൻസ് ഗ്യാരിജ് വെഞ്ച്വേഴ്സ് (Billionbrains Garage Venture) തിരഞ്ഞെടുത്തത്. മേയ് 24ന് സെബിയുടെ പ്രീ-ഫയലിങ് മെക്കാനിസം വഴിയാണ് (pre-filing route) അപേക്ഷിച്ചത്. രേഖകൾ പരസ്യമാക്കാതെ ഐപിഒ അപേക്ഷയിന്മേൽ സെബിയുടെ പ്രതികരണം നേടാമെന്നതാണ് ഈ വഴി തിരഞ്ഞെടുത്താലുള്ള ഗുണം.
മാത്രമല്ല, സാധാരണ മാർഗത്തിലൂടെ അപേക്ഷിച്ച് അനുമതി ലഭിച്ചാൽ 12 മാസത്തിനകം ഐപിഒ നടത്തണം. പ്രീ-ഫയലിങ് വഴിയാകുമ്പോൾ 18 മാസം സാവകാശം ലഭിക്കും. ഐപിഒയ്ക്കായി അപ്ഡേറ്റഡ് അപേക്ഷ (updated DRHP) സമർപ്പിക്കുമ്പോൾ മുൻനിശ്ചയിച്ച സമാഹരണലക്ഷ്യത്തിന്റെ 50% വരെ മാറ്റംവരുത്താനും കഴിയും. നേരത്തേ ടാറ്റ ക്യാപിറ്റൽ, ഫിസിക്സ്വാലാ, ഷിപ്റോക്കറ്റ് തുടങ്ങിയ കമ്പനികൾ നേരത്തേ ഈ മാർഗം സ്വീകരിച്ചിട്ടുണ്ട്.
60,000 കോടി മുതൽ 68,800 കോടി രൂപവരെ മൂല്യം (Valuation) വിലയിരുത്തി 2,150 കോടി മുതൽ 2,600 കോടി രൂപവരെ ഐപിഒയിലൂടെ സമാഹരിക്കാനാണ് ഗ്രോ ലക്ഷ്യമിടുന്നതെന്ന് കരുതുന്നു. ഇന്ത്യയിലെ അതിവേഗം വളരുന്ന റീട്ടെയ്ൽ സ്റ്റോക്ക് ബ്രോക്കിങ് പ്ലാറ്റ്ഫോമായ ഗ്രോയുടെ നിക്ഷേപകരായി നിലവിൽ തന്നെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ടൈഗർ ക്യാപിറ്റൽ തുടങ്ങിയവരുണ്ട്.
ഗ്രോയുടെ ഐപിഒയിൽ പുതിയ ഓഹരികൾക്ക് (Fresh Issue) പുറമെ നിലവിലെ ഓഹരി ഉടമകൾ നിശ്ചിത ഓഹരികൾ വിൽക്കുന്ന ഓഫർ-ഫോർ-സെയിലും (OFS) ഉണ്ടാകും. 2023-24 സാമ്പത്തികവർഷം 805 കോടി രൂപയുടെ നഷ്ടം (net loss) നേരിട്ട കമ്പനിയാണ് ഗ്രോ. 1,340 കോടി രൂപയുടെ ഒറ്റത്തവണ നികുതി (one-time tax) അടയ്ക്കേണ്ടി വന്നതാണ് തിരിച്ചടിയായത്. എന്നാൽ, 17% വളർച്ചയോടെ 535 കോടി രൂപയുടെ പ്രവർത്തനലാഭം (Operating Profit) നേടാനായെന്നത് മികവായി. വരുമാനം (Revenue) 1,435 കോടി രൂപയിൽ നിന്ന് 119% ഉയർന്ന് 3,145 കോടി രൂപയിലുമെത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)