ന്യൂഡൽഹി∙ ദേശീയപാതകളിൽ ഗതാഗത തടസ്സങ്ങളും അപകടാവസ്ഥയും തൽസമയം അറിയിക്കാവുന്ന, ഇന്റർനെറ്റ് അധിഷ്ഠിത സംവിധാനം വികസിപ്പിക്കണമെന്ന് ഉപരിതല ഗതാഗത മന്ത്രാലയ സ്ഥിരം സമിതി റിപ്പോർട്ട്. റോഡുകളിലും വശങ്ങളിലും ഇതിനുള്ള ഉപകരണങ്ങൾ വയ്ക്കുകയും സാറ്റലൈറ്റ് വഴിയുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുകയും ചെയ്യണം.

റോഡിന്റെ ചെറിയ കേടുപാടുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനായി വേണ്ടി  എഐ അധിഷ്ഠിത പ്രത്യേക മൊബൈൽ യൂണിറ്റുകളുണ്ടാക്കണം. ചെറിയ കേടുപാടുകൾ വലുതാകുന്നതിനു മുൻപ് പരിഹരിക്കാൻ കഴിയണം. കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പു വിവരങ്ങൾ ചേർത്ത്, റോഡ് തകരാൻ ഇടയുള്ള സ്ഥലങ്ങൾ നേരത്തെ കണ്ടെത്തുകയും വേണം.

മഴവെള്ളം സംഭരിക്കാനും ഭൂമിയിലേക്കിറക്കാനുമുള്ള സംവിധാനങ്ങളുണ്ടാക്കണം. ദേശീയപാതകളിലും സംസ്ഥാനാന്തര പാതകളിലും സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം ഏർപ്പെടുത്തണം. – കമ്മിറ്റി നിർദേശിച്ചു.

English Summary:

A new intelligent transport system is proposed to improve road safety by providing real-time updates on road hazards and traffic disruptions on national highways using AI and satellite imagery. The system will also incorporate weather forecasts and improved drainage systems.