
പ്രതീക്ഷിച്ചതുപോലെ സ്വർണവില ആഭ്യന്തര-രാജ്യാന്തരതലത്തിൽ നേരിടുന്നത് ചാഞ്ചാട്ടം. കേരളത്തിൽ ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ച് വില 7,295 രൂപയായി. പവന് 80 രൂപ ഉയർന്ന് വില 58,360 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 5 രൂപ വർധിച്ച് 6,015 രൂപയിലെത്തി. അതേസമയം, വെള്ളിവില താഴ്ന്നു. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 104 രൂപ.
രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. ബുധനാഴ്ച ഔൺസിന് 2,758 ഡോളർ എന്ന റെക്കോർഡ് ഉയരം തൊട്ട രാജ്യാന്തരവില ഇന്നലെ 2,726 ഡോളർ വരെയും ഇന്ന് 2,725 ഡോളറിലേക്കും താഴ്ന്നിരുന്നു. ഇപ്പോൾ വില 2,727 ഡോളർ. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതാണ് സ്വർണവിലയെ ചാഞ്ചാട്ടത്തിലേക്ക് നയിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വിജയസാധ്യതയേറിയതും സ്വർണത്തിന് പ്രതികൂലമാണ്.
എന്നാൽ, ഇസ്രയേൽ-ഹമാസ് പോര് തുടരുന്നതും സ്വർണാഭരണങ്ങൾക്കും ഡോളറിന് പകരം കരുതൽ വിദേശനാണയ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടുന്നതിന് പ്രിയമേറുന്നതും സ്വർണവിലയെ വൈകാതെ മുന്നോട്ട് നയിക്കുമെന്ന വിലയിരുത്തലുകളും ശക്തമാണ്. അടുത്ത മൂന്ന് മാസത്തിനകം രാജ്യാന്തര വില 2,800 ഡോളർ ഭേദിച്ചേക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
2025ന്റെ തുടക്കത്തോടെ വില 3,000 ഡോളറും മറികടന്നേക്കും. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 65,000 രൂപയും കടന്ന് കുതിക്കും. കേരളത്തിൽ മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേരുമ്പോൾ 63,170 രൂപ കൊടുത്താലേ ഇന്നൊരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,896 രൂപ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]