ന്യൂഡൽഹി∙ അടുത്തവർഷം ഏപ്രിൽ ഒന്നിനു ശേഷം വാങ്ങുന്ന പുതിയ എയർ കണ്ടീഷണറുകളുടെ (എസി) ഊർജക്ഷമത കൂടും. താരതമ്യേന കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലൂടെ മെച്ചപ്പെട്ട കൂളിങ് ഉറപ്പാക്കുന്നതു ലക്ഷ്യമിട്ട് കേന്ദ്ര ഊർജമന്ത്രാലയം പുതിയ വിജ്ഞാപനമിറക്കി. ഇതനുസരിച്ച് അടുത്ത വർഷം പുറത്തിറക്കുന്ന വൺ സ്റ്റാർ എസികൾ അടുത്ത വർഷം മുതൽ നിലവിലെ ടു സ്റ്റാർ എസികളെക്കാൾ ഊർജക്ഷമത കൈവരിക്കണം. അതുപോലെ മറ്റുള്ളവയും. നിലവിലെ 4 സ്റ്റാർ എസി അടുത്ത വർഷമിറങ്ങുന്ന 3 സ്റ്റാറിന് ഏകദേശം സമാനമായിരിക്കും.

വൈദ്യുതി ഉപഭോഗം കുറയുമെങ്കിലും സാങ്കേതികവിദ്യ മെച്ചപ്പെടുത്തേണ്ടി വരുമെന്നതിനാൽ വില കൂടും. രാജ്യത്തെ മൊത്തം ഊർജ ഉപഭോഗം കുറയ്ക്കുകയെന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. വരുന്ന ജൂലൈ 1 മുതൽ ഊർജ റേറ്റിങ് മാനദണ്ഡങ്ങൾ പരിഷ്കരിക്കേണ്ടതായിരുന്നു. എന്നാൽ നിലവിലെ മാനദണ്ഡം 2026 മാർച്ച് 31 വരെ തുടരാൻ കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകി.

2010ലാണ് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) എസികൾക്ക് സ്റ്റാർ റേറ്റിങ് നിർബന്ധമാക്കിയത്. കാലക്രമത്തിൽ ഈ മാനദണ്ഡം ഘട്ടം ഘട്ടമായി ഉയർത്തുന്ന തരത്തിലാണ് റേറ്റിങ് ക്രമീകരിച്ചത്. ഉദാഹരണത്തിന് 2010ലെ ‘5 സ്റ്റാർ’ റേറ്റിങ് 2015ൽ ‘3 സ്റ്റാർ’ ആയി മാറും, 2018ൽ ഇത് ‘വൺ സ്റ്റാറും’. ഇന്ത്യൻ സീസണൽ എനർജി എഫിഷ്യൻസി അനുപാതം (ഐഎസ്ഇഇആർ) ഉപയോഗിച്ചാണ് കാലാനുസൃതമായി റേറ്റിങ് പരിഷ്കരിക്കുന്നത്. ഈ അനുപാതം കൂടുന്നതനുസരിച്ച് ഊർജക്ഷമതയും കൂടും. മുൻപുള്ളതിനെക്കാൾ കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലൂടെ അതേ കൂളിങ് നൽകാൻ കഴിയണം.

മിനിമം താപനിലയിലും വൈകാതെ തീരുമാനം

പുതിയ എസി യൂണിറ്റുകളുടെ മിനിമം താപനില 20 ഡിഗ്രി സെൽഷ്യസായി നിശ്ചയിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര ഊർജമന്ത്രാലയം മുന്നോട്ടുപോവുകയയാണ്. ഇതിലും താഴെയുള്ള കൂളിങ് അനുവദിക്കില്ല. നിലവിലെ എസികളിൽ 16 ഡിഗ്രിയോ 18 ഡിഗ്രിയോ വരെ താഴ്ത്താനാകും. ഊർജ സംരക്ഷണത്തിന്റെ ഭാഗമാണ് നീക്കം. എസി യൂണിറ്റുകൾ ചൂടിനായി ഉപയോഗിക്കുമ്പോൾ 28 ഡിഗ്രി വരെയേ ഭാവിയിൽ ഉയർത്താനാകൂ. ഇതുസംബന്ധിച്ച ചട്ടം വിജ്ഞാപനം ചെയ്ത ശേഷം ഉൽപാദിപ്പിക്കുന്ന എസി യൂണിറ്റുകൾക്കാണ് ഇത് ബാധകമാവുക.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

AC energy ratings are being revised in India, effective April 1, 2026. These new standards aim to improve energy efficiency in air conditioners, potentially leading to lower electricity bills but possibly higher prices.