
സ്വർണ വ്യാപാരികളെ സമൂഹത്തിന് മുന്നിൽ മോശക്കാരായി ചിത്രീകരിക്കാനും നിയമാനുസൃതം പ്രവർത്തിക്കുന്ന പരമ്പരാഗത സ്വർണമേഖലയെ തകർക്കാനുമുള്ള ലക്ഷ്യത്തോടെയാണ് തൃശൂരിൽ ജിഎസ്ടി വകുപ്പിന്റെ ‘ടോറെ ഡെൽ ഓറോ’ റെയ്ഡെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ).
സ്വർണ കള്ളക്കടത്തുകാർക്കെതിരെയോ സമാന്തര വിപണിക്കെതിരെയോ റെയ്ഡ് ഉൾപ്പെടെയുള്ള നടപടികൾ എടുക്കേണ്ടതിന് പകരം ജിഎസ്ടിയും ജിസ്എസ്ടി റിട്ടേണുകളും സമർപ്പിച്ച് നിയമാനുസൃതം പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലാണ് ഇപ്പോൾ റെയ്ഡ് നടത്തുന്നത്. ഇത് കണ്ണിൽപൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് എകെജിഎസ്എംഎ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു.
സ്വന്തം ഉദ്യോഗസ്ഥരെ പോലും വിശ്വാസത്തിലെടുക്കാതെ ടൂറിന് കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് തൃശൂരിൽ റെയ്ഡിനെത്തിച്ചത്. പ്രതിവർഷം 300 ടണ്ണിലധികം സ്വർണ വ്യാപാരം നടക്കുന്ന സംസ്ഥാനമാണ് കേരളം. 104 കിലോഗ്രാം സ്വർണം പിടിച്ചത് വലിയ തട്ടിപ്പ് കണ്ടെത്തിയെന്നോണം പർവതീകരിക്കുകയാണ്. സിസിടിവിയും മൊബൈൽഫോണും ഓഫ് ചെയ്തായിരുന്നു റെയ്ഡും തൂക്കംനോക്കലും. പിടിച്ചെടുത്തുവെന്ന് പറയുന്ന സ്വർണം എങ്ങനെയാണ് തൂക്കം നോക്കിയതെന്ന് ജിഎസ്ടി വകുപ്പ് വെളിപ്പെടുത്തണം. സ്വർണം ഒരുമിച്ച് തൂക്കേണ്ടതിന് പകരം ഓരോ കഷ്ണങ്ങളായാണ് തൂക്കിയതെന്നതും സംശയകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കള്ളക്കടത്തുകാരെയും സമാന്തര വിപണിയെയും തൊടുന്നില്ല
ഇന്ത്യയിലേക്ക് കള്ളക്കടത്തായി വരുന്ന സ്വർണത്തിന്റെ മുഖ്യപങ്കും എത്തുന്നത് കേരളത്തിലേക്കാണ്. 2021-22ൽ 1.04 ലക്ഷം കോടി രൂപയായിരുന്നു സംസ്ഥാനത്തെ നിയമാനുസൃതം വ്യാപാരം ചെയ്യുന്ന സ്വർണ വിപണിയുടെ വിറ്റുവരവെന്ന് സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഇരട്ടിയാണ് നികുതി വെട്ടിപ്പ് സംഘം നടത്തുന്ന സമാന്തര കച്ചവടം. ഇത്ര വിപുലമായ ഉദ്യോഗസ്ഥവൃന്ദവും സജ്ജീകരണങ്ങളുമുണ്ടായിട്ടും അവർക്കെതിരെ നടപടിയെടുക്കാൻ ജിഎസ്ടി വകുപ്പ് തയാറാകുന്നില്ലെന്ന് എസ്. അബ്ദുൽ നാസർ പറഞ്ഞു.
കണക്കില്ലാതെ ജിഎസ്ടി വകുപ്പ്; എന്നിട്ടും റെയ്ഡ്
സംസ്ഥാനത്ത് സ്വർണ വ്യാപാര മേഖലയിൽ നിന്ന് പിരിച്ചെടുക്കുന്ന ജിഎസ്ടി എത്രയെന്ന് ജിഎസ്ടി വകുപ്പിന് പോലും നിശ്ചയമില്ലെന്ന് എസ്. അബ്ദുൽ നാസർ പറഞ്ഞു. 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിലെ കണക്ക് വിവരാവകാശ പ്രകാരം ചോദിച്ചപ്പോൾ കണക്കില്ലെന്ന മറുപടിയാണ് കിട്ടിയത്. 2022 ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ 30 വരെ 383 കോടി രൂപ പിരിച്ചെടുത്തുവെന്നും വ്യക്തമാക്കി. ജിഎസ്ടി വരുമാനം എത്രയെന്ന് അറിയാതെ എങ്ങനെയാണ് നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന് ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതെന്നും എസ്. അബ്ദുൽ നാസർ ചോദിച്ചു.
Gold bars. REUTERS/Leonhard Foeger/File Photo
ജിഎസ്ടിക്ക് മുമ്പ് മൂല്യവർധിത നികുതി (വാറ്റ്) നിലനിന്നപ്പോൾ പ്രതിവർഷം ശരാശരി 700 കോടി രൂപയായിരുന്നു സംസ്ഥാന സ്വർണ വ്യാപാര മേഖലയിൽ നിന്ന് ലഭിച്ചിരുന്ന നികുതി വരുമാനം. ജിഎസ്ടി പ്രാബല്യത്തിൽ വന്നതും വിറ്റുവരവ് ഒരുലക്ഷം കോടി രൂപ കടന്നതും പരിഗണിക്കുമ്പോൾ 3,000 കോടി രൂപയെങ്കിലും നികുതിവരുമാനം കിട്ടണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ 1,000 കോടി രൂപയിൽ താഴെയാണ് ലഭിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് റെയ്ഡ്.
എന്നാൽ ജിഎസ്ടി റിട്ടേൺ സമർപ്പിക്കണമെങ്കിൽ വ്യാപാരിയുടെ നികുതിയടവ് കണക്കുമായി പൊരുത്തപ്പെടണമെന്നിരിക്കേ, നികുതിവെട്ടിപ്പുണ്ടെന്ന് എങ്ങനെ ആരോപിക്കാനാകുമെന്ന് എസ്. അബ്ദുൽ നാസർ ചോദിച്ചു. വ്യാപാര മേഖലയെ തകർക്കാനും മോശക്കാരാക്കാനും വേണ്ടി മാത്രമുള്ള റെയ്ഡാണിത്. ജിഎസ്ടി വകുപ്പിന്റെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ സമരവും നിയമപ്പോരാട്ടവും ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]