സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ വൻ കുതിച്ചുചാട്ടമാണ് ഇപ്പോഴുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കഴിഞ്ഞ 30 വർഷത്തെ വിവിധ സർക്കാരുകളുടെ കാലത്തെ വികസന പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 9 വർഷത്തെ പദ്ധതികൾ ഇരട്ടിയിലുമേറെയാണ്. ആശുപത്രികൾ, സ്കൂളുകൾ, റോഡുകൾ തുടങ്ങിയവയുടെ നിർമാണത്തിലെല്ലാം കാണാം മുന്നേറ്റമെന്നും മന്ത്രി പറഞ്ഞു.

പശ്ചാത്തല വികസനരംഗത്ത് ഈ കുതിച്ചുചാട്ടം സാധ്യമായത് കിഫ്ബി ഫണ്ടിന്റെ പിന്തുണയോടെയാണെന്ന് മന്ത്രി പറഞ്ഞു. തന്റെ മണ്ഡലമായ നെടുമങ്ങാട് മാത്രം 1,500 കോടിയിലേറെ രൂപയുടെ വികസനപദ്ധതികളാണ് കിഫ്ബി ഫണ്ടിന്റെ കരുത്തിൽ പുരോഗമിക്കുന്നത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ വികസനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ചെലവിടുന്നത്. നെടുമങ്ങാട് മാർക്കറ്റ് നിർമാണ പ്രവൃത്തികൾക്ക് 27 കോടി. മണ്ഡലത്തിലെ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിലും കിഫ്ബിയുടെ വലിയ പിന്തുണയുണ്ട്.

നെടുമങ്ങാട്-മംഗലപുരം റോഡിന് 300 കോടി രൂപയാണ് ചെലവ്. നെടുമങ്ങാടു നിന്ന് തിരുവനന്തപുരത്തേക്കുള്ള വഴയില-പഴകുറ്റി റോഡ് 1,000 കോടി രൂപയുടെ പദ്ധതിയാണ്. 25-ാം വാർഷിക നിറവിലെത്തിയ കിഫ്ബി അഭിമാനകരമായ പിന്തുണയാണ് സംസ്ഥാനത്തിന്റെ വികസനത്തിൽ വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

English Summary:

KIIFB: Minister G.R. Anil Highlights ₹1500 Crore+ Nedumangad Development Projects