ലോക വ്യാപാരരംഗത്ത് നിർണായക സ്ഥാനമുള്ള പാനമ കാനലിന്റെ നടത്തിപ്പ് ചുമതലയിൽ നിന്ന് ഹോങ്കോങ് കമ്പനിയെ പുറത്താക്കി. പാനമ സർക്കാരാണ് സികെ ഹച്ചിസൺ എന്ന ഹോങ്കോങ് ആസ്ഥാനമായ കമ്പനിയെ പുറത്താക്കി പകരം ഇടക്കാല നിയന്ത്രണച്ചുമതല ഡെന്മാർക്ക് കമ്പനി എപി മുള്ളർ മേഴ്സ്ക്, സ്വിറ്റ്സർലൻഡ് ആസ്ഥാനമായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്സി) എന്നിവയ്ക്ക് നൽകിയത്.
പാനമയുടെ നടപടി യുഎസിനും പ്രസിഡന്റ് ഡോണൾഡ് ട്രംപിനും വൻ വിജയമായപ്പോൾ ചൈനയ്ക്ക് കനത്ത അടിയുമായി.
മേഖലയിൽ ചൈനയുടെ അപ്രമാദിത്തമാണെന്നും ഇതു യുഎസിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. പാനമ കനാലിന്റെ നിയന്ത്രണം യുഎസ് തിരിച്ചെടുക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു.
പാനമ കനാലിലെ ബാൽബോവ, ക്രിസ്റ്റോബൽ ടെർമിനലുകളുടെ നടത്തിപ്പ് ചുമതലയാണ് സികെ ഹച്ചിസൺ കമ്പനിക്കുണ്ടായിരുന്നത്.
ഉപകമ്പനിയായ പാനമ പോർട്ട് കമ്പനി വഴിയായിരുന്നു ഇത്. കഴിഞ്ഞ 2 ദശാബ്ദത്തോളമായി ഈ കമ്പനിയാണ് രണ്ട് ടെർമിനലുകളും നിയന്ത്രിച്ചിരുന്നതും.
എന്നാൽ, ഇതിന്റെ ഭാഗമായി പാനമ സർക്കാരിൽ നിന്ന് പാനമ പോർട്ട് കമ്പനി നേടിയിരുന്ന ഇളവുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് പാനമയുടെ സുപ്രീം കോടതി വിധിച്ചിരുന്നു.
ഇതോടെ ടെർമിനലുകളുടെ നടത്തിപ്പ് പാനമ സർക്കാർതന്നെ ഏറ്റെടുത്തു. തുടർന്നാണ് തൽക്കാലത്തേക്ക് നടത്തിപ്പ് ചുമതല ഡാനിഷ്, സ്വിസ് കമ്പനികൾക്ക് കൈമാറിയത്.
ഇതിൽ ബാൽബോവ തുറമുഖം മേഴ്സ്കും ക്രിസ്റ്റോബൽ തുറമുഖം എംഎസ്സിയും കൈകാര്യം ചെയ്യും. പാനമയുടെ പസഫിക് സമുദ്രഭാഗത്താണ് ബാൽബോവ.
അറ്റ്ലാന്റിക് ഭാഗത്ത് ക്രിസ്റ്റോബലും.
നേരത്തേ പാനമ കനാലിലെ ബിസിനസ് പ്രവർത്തനങ്ങൾ 23 ബില്യൻ ഡോളറിന് (ഏകദേശം 2 ലക്ഷം കോടി രൂപ) യുഎസ് നിക്ഷേപസ്ഥാപനമായ ബ്ലാക്ക്റോക്കിന് നൽകാനുള്ള നീക്കം സികെ ഹച്ചിസൺ നടത്തിയിരുന്നു. ഇതിനെ പക്ഷേ, ചൈനീസ് സർക്കാർ എതിർത്തു.
യുഎസിന്റെ സമ്മർദത്തിന് വഴങ്ങിയുള്ള ഡീൽ ആണിതെന്നും അനുവദിക്കില്ലെന്നുമായിരുന്നു വാദം.
അതേസമയം, നടത്തിപ്പ് ചുമതലയിൽ നിന്ന് പുറത്താക്കിയ പാനമയുടെ തീരുമാനത്തെ സികെ ഹച്ചിസൺ കോടതിയിൽ ചോദ്യം ചെയ്തേക്കും. പാനമയ്ക്കെതിരെ ചൈനീസ് ഭരണകൂടവും രംഗത്തുവന്നിട്ടുണ്ട്.
ഹോങ്കോങ് കമ്പനിയെ പുറത്താക്കിയത് അംഗീകരിക്കില്ലെന്ന് പറഞ്ഞ ചൈന, പാനമ ഇതിന് രാഷ്ട്രീയമായും സാമ്പത്തികമായും കനത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി.
ആഗോള കപ്പൽ ചരക്കുനീക്ക രംഗത്ത് 5% പങ്കാളിത്തം വഹിക്കുന്ന പാനമ കനാലാണ്. അതേസമയം, അമേരിക്കയുടെ ചരക്കുനീക്കത്തിൽ കനാലിന്റെ പങ്കാകട്ടെ 40 ശതമാനവുമാണ്.
ഇത് ചൈനയുടെ നിയന്ത്രണത്തിലാകുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. അനുമതിയില്ലാതെ ടെർമിനലുകളുടെ പ്രവർത്തന നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചാൽ നിയമനടപടിയെടുക്കുമെന്ന് എപി മുള്ളർ മേഴ്സ്ക്, മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി എന്നിവയ്ക്ക് സികെ ഹച്ചിസണും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

