ഓഹരി നിക്ഷേപകരെ ആവേശത്തിലാക്കി ഇൻഫോസിസ് പ്രഖ്യാപിച്ച 18,000 കോടി രൂപയുടെ ‘ബൈബാക്കിൽ’ നിന്ന് വിട്ടുനിൽക്കാൻ സുധ മൂർത്തിയുടെയും നന്ദൻ നിലേക്കനിയുടെയും തീരുമാനം. ഇവരുൾപ്പെടെ കമ്പനിയുടെ പ്രമോട്ടർമാർ ബൈബാക്കിൽ പങ്കെടുക്കില്ലെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇൻഫോസിസ് വ്യക്തമാക്കി.
പ്രമോട്ടർമാർക്ക് കമ്പനിയിൽ സംയോജിതമായി 13.05% ഓഹരി പങ്കാളിത്തമാണുള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇൻഫോസിസ് പ്രഖ്യാപിച്ച ‘ഓഹരി ബൈബാക്ക്’ നിക്ഷേപകർക്ക് വൻ ആവേശമായിരുന്നു. സെപ്റ്റംബറിന്റെ തുടക്കത്തിലായിരുന്നു പ്രഖ്യാപനം.
ഓഹരിക്ക് വില 1,509 രൂപയിൽ നിൽക്കേയായിരുന്നു പ്രഖ്യാപനം. ഒന്നിന് 1,800 രൂപയ്ക്കായിരിക്കും ബൈബാക്ക് എന്ന് കമ്പനി പ്രഖ്യാപിച്ചതോടെ, ഓഹരി വാങ്ങാൻ നിക്ഷേപകർ ഇരച്ചെത്തിയിരുന്നു.
നിലവിൽ 1,510 രൂപ നിരക്കിലാണ് ഓഹരിവിലയുള്ളത്. അതായത്, കൈവശമുള്ള ഓഹരി കമ്പനിക്ക് തിരികെക്കൊടുത്താൽ ഒന്നിന് 1,800 രൂപവച്ച് നിക്ഷേകന് കിട്ടും.
ബൈബാക്കിന്റെ റെക്കോർഡ് തീയതി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കമ്പനി വൈകാതെ പ്രഖ്യാപിക്കും.
ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി, ഭാര്യ സുധ മൂർത്തി, മകൾ അക്ഷതാ മൂർത്തി, മകൻ രോഹൻ മൂർത്തി, മറ്റൊരു സഹസ്ഥാപകൻ നന്ദൻ നിലേക്കനി, ഭാര്യ രോഹിണി നിലേക്കനി, മക്കളായ നിഹാർ, ജാൻവി തുടങ്ങിയവരും പ്രമോട്ടർമാരാണ്.
10 കോടി ഓഹരികളാണ് ഇൻഫോസിസ് നിക്ഷേപകരിൽ നിന്ന് തിരികെവാങ്ങുന്നത്.
കമ്പനിയുടെ മൊത്തം ഓഹരികളുടെ 2.41% വരുമിത്. കമ്പനിയുടെ ഭാവിയിൽ വലിയ ശുഭാപ്തി വിശ്വാസം പ്രമോട്ടർമാർക്ക് തന്നെയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഓഹരി ബൈബാക്കിൽ നിന്ന് വിട്ടുനിൽക്കാനുള്ള അവരുടെ തീരുമാനം.
മികച്ച പ്രകടനം ഉണ്ടാകുമെന്നും ഓഹരിവില കൂടുതൽ മെച്ചപ്പെടുമെന്നും അവർ കരുതുന്നതായാണ് ഇതിനെ നിരീക്ഷകർ കാണുന്നത്.
ബൈബാക്കിൽ പങ്കെടുത്താൽ എന്താണ് നേട്ടം?
നിലവിലെ വില പ്രകാരം കൈവശമുള്ള ഓഹരി, ഇൻഫോസിസിന് മടക്കിക്കൊടുത്ത് വലിയ നേട്ടം സ്വന്തമാക്കാൻ നിക്ഷേപകർക്ക് കഴിയും. ഏറെക്കാലംകൊണ്ട് കിട്ടേണ്ട
നേട്ടം ഒറ്റയടിക്ക് ലഭിക്കും.
എന്താണ് ഷെയർ ബൈബാക്ക്?
പൊതുവിപണിയിൽ നിന്ന് മൂലധനം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനികൾ പ്രാരംഭ ഓഹരി വിൽപന (ഐപിഒ), ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) തുടങ്ങിയ മാർഗങ്ങളിലൂടെ ഓഹരികൾ വിറ്റഴിക്കുന്നത്. വീണ്ടും മൂലധന ആവശ്യം വരുമ്പോൾ തുടർന്നും ഓഹരികൾ വിൽക്കും.
ഇവിടെ പ്രമോട്ടർമാരുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം കുറയുകയും പൊതു നിക്ഷേപകരുടെ കൈവശമുള്ളത് കൂടുകയുമാണ് ചെയ്യുന്നത്.
പ്രമോട്ടർമാർ തുടർച്ചയായി ഓഹരികൾ വിൽക്കുന്നത് കമ്പനിയുടെ സാമ്പത്തികസ്ഥിതി അത്രഭദ്രമല്ലെന്നും കൈവശം ക്യാഷ് റിസർവ് കാര്യമായില്ലെന്നുമാണ് സൂചിപ്പിക്കുക. അതേസമയം, കൈവശം വലിയതോതിൽ ക്യാഷ് റിസർവ് ഉണ്ടാവുകയും സാമ്പത്തികസ്ഥിതി ഭദ്രമാവുകയും ചെയ്യുമ്പോൾ പ്രമോട്ടർമാർ ഓഹരി പങ്കാളിത്തം കൂട്ടുകയും പൊതുവിപണിയിലെ ഓഹരികളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും.
∙ കമ്പനി സമീപഭാവിയിൽ വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ഓഹരികൾ കൂടുതൽ നേട്ടം കൈവരിച്ചേക്കുമെന്നും പണമൊഴുക്ക് കൂടുമെന്നുമുള്ള വലിയ ആത്മവിശ്വാസം മാനേജ്മെന്റിനുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു.
∙ പൊതുവിപണിയിൽ ഓഹരികളുടെ എണ്ണം കുറയുന്നത്, ഓഹരിവിലയും പ്രതി ഓഹരി ലാഭവും (ഏർണിങ്സ് പെർ ഷെയർ/ഇപിഎസ്) കൂടാൻ സഹായിക്കും.
∙ ഇൻഫോസിസിന്റെ കൈവശം ഏകദേശം 40,000 കോടി രൂപയുടെ ക്യാഷ് റിസർവുണ്ട്.
∙ ഓഹരി ബൈബാക്ക് തീരുമാനം കമ്പനിയുടെ 26 ലക്ഷത്തോളം വരുന്ന നിക്ഷേപകർക്ക് ഗുണം ചെയ്യും.
ബൈബാക്ക് 5-ാം തവണ
ഇതിനുമുൻപ് 4 തവണ ഇൻഫോസിസ് ഓഹരി ബൈബാക്ക് നടത്തി.
2022ൽ 9,300 കോടി, 2021ൽ 9,200 കോടി, 2019ൽ 8,260 കോടി, 2017ൽ 13,000 കോടി രൂപ എന്നിങ്ങനെയായിരുന്നു അത്. നടപ്പുവർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 8.7% വളർച്ചയോടെ 6,921 കോടി രൂപയുടെ ലാഭം ഇൻഫോസിസ് നേടിയിരുന്നു.
വരുമാനം 7.5% ഉയർന്ന് 42,279 കോടി രൂപയിലുമെത്തി. 2025-26ൽ പ്രതീക്ഷിക്കുന്ന വരുമാനവളർച്ച കമ്പനി നേരത്തേ വിലയിരുത്തിയ 0-3 ശതമാനത്തിൽ നിന്ന് 1-3 ശതമാനമായി ഉയർത്തിയിരുന്നു.
പ്രതീക്ഷിക്കുന്ന പ്രവർത്തന മാർജിൻ 20-22 ശതമാനവുമാണ്.
∙ കഴിഞ്ഞ ഡിസംബർ 13ന് രേഖപ്പെടുത്തിയ 2,006.45 രൂപയാണ് ഇൻഫോസിസ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. അതിനുശേഷം വലിയ നഷ്ടമാണ് ഓഹരികൾ നേരിട്ടത്.
∙ ഈ വർഷം ഏപ്രിൽ 7ന് കുറിച്ച 1,307 രൂപയാണ് 52-ആഴ്ചത്തെ താഴ്ച.
∙ ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ ഇൻഫോസിസ് 13% വളർച്ചയോടെ 7,364 കോടി രൂപയുടെ ലാഭം നേടിയിരുന്നു.
പ്രവർത്തന വരുമാനം 9% ഉയർന്ന് 44,490 കോടി രൂപ. ഒക്ടോബർ 27 റെക്കോർഡ് തീയതിയായി നിശ്ചയിച്ച് 23 രൂപവീതം ലാഭവിഹിതവും പ്രഖ്യാപിച്ചിരുന്നു.
∙ അതായത്, ഒക്ടോബർ 27നകം ഇൻഫോസിസ് ഓഹരി കൈവശമുള്ളവർക്ക് ലാഭവിഹിതം കിട്ടും.
∙ 2025-26ലെ വരുമാന വളർച്ചാപ്രതീക്ഷ കമ്പനി 1-3 ശതമാനത്തിൽ നിന്ന് 2-3 ശതമാനമായി പരിഷ്കരിച്ചിരുന്നു.
എന്തുകൊണ്ട് ഇപ്പോൾ ബൈബാക്ക്?
ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികൾ പൊതുവേ നഷ്ടത്തിന്റെ ട്രാക്കിൽ.
വിദേശ ധനകാര്യ സ്ഥാപനങ്ങളാകട്ടെ (എഫ്ഐഐ) തുടർച്ചയായി ഐടി ഓഹരികൾ വിറ്റൊഴിയുന്നു. ജൂലൈയിൽ 19,901 കോടി രൂപയും ഓഗസ്റ്റിൽ 11,285 കോടി രൂപയുമാണ് അവർ പിൻവലിച്ചത്.
എന്നിട്ടും ഇൻഫോസിസ് ഇപ്പോൾ ഓഹരി ബൈബാക്ക് പ്രഖ്യാപിച്ചത് എന്തുകൊണ്ട്?
1) നിക്ഷേപകരിൽ ആത്മവിശ്വാസം സൃഷ്ടിക്കുകയാണ് പ്രധാനലക്ഷ്യം.
2) കമ്പനിയുടെ ഭാവി ഭദ്രവും ശോഭനവുമായിരിക്കുമെന്ന ‘കോൺഫിഡൻസ്’ മാനേജ്മെന്റിനുണ്ടെന്ന് നിക്ഷേപകരെ ബോധിപ്പിക്കുകയും ലക്ഷ്യമാണ്.
3) ഐടി രംഗത്ത് പൊതുവേ വിലയിരുത്തുന്നതുപോലെ വലിയ പ്രതിസന്ധിയൊന്നുമില്ലെന്ന് വ്യക്തമാക്കാനും ഇതുവഴി കമ്പനി ഉദ്ദേശിക്കുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് PTI Photo/Shailendra Bhojak, X/Captain Brijesh Chowta എന്നിവയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

