
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് ‘5 രൂപയുടെ’ കുറവ്. ഇറാനെ ഇസ്രയേലിനൊപ്പം കൂടി യുഎസും ആക്രമിച്ച പശ്ചാത്തലത്തിൽ രാജ്യാന്തര കുതിച്ചു കയറേണ്ടതായിരുന്നെങ്കിലും നിലവിൽ നേരിയ ഇടിവിൽ തുടരുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. സംസ്ഥാനത്ത് ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 9,230 രൂപയും പവന് 40 രൂപ താഴ്ന്ന് 73,840 രൂപയുമായി.
ഔൺസിന് 6.88 ഡോളർ നഷ്ടവുമായി 3,361.87 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.35% ഉയർന്ന് 99.05ൽ എത്തിയത് സ്വർണത്തിന് കുതിക്കാനുള്ള ആവേശം കെടുത്തി. യുഎസ് ഗവൺമെന്റിന്റെ 10-വർഷ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) 0.016% മെച്ചപ്പെട്ട് 4.399 ശതമാനത്തിലെത്തിയതും സ്വർണത്തിന് തിരിച്ചടിയായി.
രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളർ കരുത്താർജ്ജിക്കുമ്പോൾ സ്വർണം വാങ്ങാനുള്ള സാമ്പത്തികച്ചെലവ് ഏറും. ഇത് ഡിമാൻഡിനെ ബാധിക്കുകയും വില താഴുകയും ചെയ്യും. ഇതാണ് നിലവിൽ സംഭവിക്കുന്നത്. പുറമെ, ഡോളറും ബോണ്ട് യീൽഡും മെച്ചപ്പെട്ടത് സ്വർണ നിക്ഷേപങ്ങളുടെ തിളക്കം കെടുത്തുന്നതും സ്വർണവിലയുടെ കുതിപ്പിന് തടയിടുന്നു.
ഇറാൻ-യുഎസ്, ഇറാൻ-ഇസ്രയേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലഭിക്കേണ്ട ‘സുരക്ഷിത നിക്ഷേപം’ എന്ന െപരുമ ഇക്കുറി സ്വർണത്തിന് ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ, സംഘർഷം കനക്കുകയാണെങ്കിൽ സ്വർണവില കുതിച്ചുകയറിയേക്കാമെന്ന വിലയിരുത്തലും ശക്തം.
കേരളത്തിലെ ട്രെൻഡ്
കേരളത്തിലെ സ്വർണവില നിർണയഘടകങ്ങളായ മുംബൈ വിപണിവില ഗ്രാമിന് 7 രൂപ കുറഞ്ഞതും ബാങ്ക് റേറ്റ് 3 രൂപ കൂടിയതും കേരളത്തിൽ നേരിയതോതിൽ വിലകുറയ്ക്കാൻ വ്യാപാരികളെ പ്രേരിപ്പിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഇടിഞ്ഞത് സ്വർണവിലയിൽ ഇന്നു വലിയ കുറവുണ്ടാകുന്നതിന് തടസ്സമായി.
18 കാരറ്റ് സ്വർണവില ഇന്നു ചില കടകളിൽ മാറിയില്ല; ഗ്രാമിന് 7,600 രൂപ. മറ്റു ചിലകടകളിൽ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 7,570 രൂപയാണ്. വെള്ളി വിലയും ചില കടകളിൽ ഗ്രാമിന് ഒരു രൂപ വര്ധിച്ച് 119 രൂപയായപ്പോൾ മറ്റ് ചില ജ്വല്ലറികൾ 118 രൂപയിൽ നിലനിർത്തി. അസോസിയേഷനുകൾക്കിടയിലെ ഭിന്നതയാണ് വ്യത്യസ്ത വിലകൾക്കു കാരണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: