കൊച്ചി ∙ വ്യവസായ കുതിപ്പിന്റെ ‘ഇടനാഴി’യിൽ നിന്നു കേന്ദ്ര സർക്കാർ ഒഴിവാക്കിയ നിർദിഷ്ട അയ്യമ്പുഴ ഗ്ലോബൽ സിറ്റി പദ്ധതിയുടെ ഭാവി സംബന്ധിച്ച് അവ്യക്തത. കേന്ദ്രം പിൻവാങ്ങിയെങ്കിലും ഗ്ലോബൽ സിറ്റി പദ്ധതിയുമായി മുന്നോട്ടുപോകാനാണു സംസ്ഥാന സർക്കാർ തത്വത്തിൽ തീരുമാനിച്ചതെന്ന മന്ത്രി പി.രാജീവിന്റെ പ്രഖ്യാപനത്തിലാണു പ്രതീക്ഷ. സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതും പ്രതീക്ഷ നൽകുന്നു.

എന്നാൽ, പ്രഖ്യാപിച്ച് ഒരു മാസത്തോളമായിട്ടും ‘ഇനി എന്ത്’ എന്ന കാര്യത്തി‍ൽ വ്യക്തതയില്ല. ‘തൽക്കാലം പറയാൻ പുതുതായി ഒന്നുമില്ല’ എന്നാണു ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതികരണം. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ (കെബിഐസി) ഭാഗമായാണ് അയ്യമ്പുഴയിൽ ഗ്ലോബൽ സിറ്റി സ്ഥാപിക്കാൻ വിഭാവനം ചെയ്തതെങ്കിലും കേന്ദ്ര സർക്കാർ ചുവപ്പുകൊടി കാണിച്ചതോടെയാണു പദ്ധതി വഴി മുട്ടിയത്.

പേരു മാറി, രൂപവും മാറുമോ?

പദ്ധതി ആരംഭിച്ച് 10 വർഷത്തിനുള്ളിൽ 18,000 കോടി രൂപയുടെ നിക്ഷേപമെത്തുമെന്നു കരുതപ്പെട്ട പദ്ധതി പതിനായിരക്കണക്കിനു തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ആഗോള ബാങ്കിങ് – അസറ്റ് മാനേജ്മെന്റ് – ഇൻഷുറൻസ് കമ്പനികൾ, ഐടി – ഐടിഇഎസ് കമ്പനികൾ, നിയമം – അക്കൗണ്ടിങ്– ഓഡിറ്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ, ഹോസ്പിറ്റാലിറ്റി – കൺവൻഷൻ – വിനോദ വ്യവസായ സ്ഥാപനങ്ങൾ, വിജ്ഞാനാധിഷ്ഠിത സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഹബ് ആയി മാറുകയായിരുന്നു പ്രഖ്യാപിത ലക്ഷ്യം.

പക്ഷേ, പദ്ധതി പ്രഖ്യാപനം മുതലുള്ള അവ്യക്തതകൾ 5–ാം വർഷത്തിലേക്കും നീളുകയാണ്. ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് (ഗിഫ്റ്റ്) സിറ്റിയെന്നാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീടു ‘ഗ്ലോബൽ സിറ്റി’ എന്നു പേരു മാറ്റേണ്ടിവന്നു. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി അധികൃതരുടെ ആവശ്യപ്രകാരമായിരുന്നു പേരുമാറ്റം.

പദ്ധതിയുടെ പകുതി തുക കേന്ദ്ര സർക്കാർ വഹിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും പദ്ധതിയോടു കേന്ദ്ര സർക്കാർ മുഖം തിരിച്ചതോടെ സർവ സാമ്പത്തിക ബാധ്യതയും കേരളം വഹിക്കേണ്ട സ്ഥിതിയാണ്. പദ്ധതിയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറുമോയെന്ന ആശങ്കയും ബാക്കി. പ്രതികൂല സാഹചര്യങ്ങൾ മറികടന്നു പദ്ധതി നടപ്പാക്കുകയാണു സർക്കാരിന്റെ മുന്നിലെ വെല്ലുവിളി.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Ayampuzha Global City project in Kerala faces uncertainty after central government withdrawal. The state government’s commitment and ongoing land acquisition offer some hope for this ambitious project aiming to create thousands of jobs.