
രാജ്യാന്തര സ്വർണവില നഷ്ടത്തിൽ തുടർന്നിട്ടും കേരളത്തിൽ ഇന്നും സ്വർണവിലയുടെ മുന്നേറ്റം. സംസ്ഥാനത്ത് ഗ്രാമിന് 15 രൂപ വർധിച്ച് 9,265 രൂപയും പവന് 120 രൂപ ഉയർന്ന് 74,120 രൂപയുമായി. ഈ മാസം 14ന് കുറിച്ച ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമാണ് റെക്കോർഡ്. ഉയർന്നിരുന്നു.
ഇറാൻ-ഇസ്രയേൽ സംഘർഷം, ഇറാനെതിരായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾ, ഈ വർഷം രണ്ടുതവണ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയം എന്നിവ രാജ്യാന്തര സ്വർണവിലയെ മുന്നോട്ട് നയിക്കേണ്ട ഘടകങ്ങളാണ്. എങ്കിലും, വില ഏതാനും ദിവസമായി നഷ്ടത്തിലാണ് തുടരുന്നത്.
ഗോൾഡ് ഇടിഎഫ് നിക്ഷേപങ്ങളിലെ ലാഭമെടുപ്പ് സമ്മർദം, ട്രംപിന്റെ പകരച്ചുങ്കം നയംമൂലം പണപ്പെരുപ്പം കുത്തനെ കൂടുമെന്ന ഫെഡറൽ റിസർവിന്റെ വാക്കുകൾ എന്നിവയാണ് രാജ്യാന്തര സ്വർണവിലയുടെ കുതിപ്പിന് നിലവിൽ തടയിടുന്നത്. ഫെഡിന്റെ പണനയ പ്രഖ്യാപനത്തിന് പിന്നാലെ യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 99 നിലവാരത്തിനടുത്തേക്ക് മെച്ചപ്പെട്ടതും രാജ്യാന്തരവിലയുടെ കുതിപ്പിന് വിലങ്ങിടുന്നു.
നിലവിൽ ഔൺസിന് 17 ഡോളർ താഴ്ന്ന് 3,372 ഡോളറിലാണ് വില. രാജ്യാന്തരവില, ഡോളറും രൂപയും തമ്മിലെ വിനിമയനിരക്ക്, സ്വർണത്തിന്റെ മുംബൈ വിപണിവില, രാജ്യത്തേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക് എന്നിവ വിലയിരുത്തിയാണ് ഓരോ ദിവസവും രാവിലെ കേരളത്തിൽ സ്വർണവില നിർണയം. ഇന്നും ഡോളറിനെതിരെ രൂപ 8 പൈസ താഴ്ന്ന് 86.55ലാണ് വ്യാപാരം ആരംഭിച്ചത്.
മുംബൈ വിപണിവില ഗ്രാമിന് 14 രൂപ ഉയർന്ന് 10,180 രൂപയും ബാങ്ക് റേറ്റ് 25 രൂപ കുറഞ്ഞ് 10,212 രൂപയുമാണ്. രൂപയുടെ തളർച്ചയും മുംബൈയിലെ വില വർധനയും കേരളത്തിൽ ഇന്ന് സ്വർണവില കൂടാനുള്ള കാരണമായി. സംസ്ഥാനത്ത് ചില കടകളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ ഉയർന്ന് 7,625 രൂപയിലെത്തി. മറ്റു ചില കടകളിൽ ഗ്രാമിന് 10 രൂപ വർധിച്ച് 7,600 രൂപ. ഇന്നലെ റെക്കോർഡ് മുന്നേറ്റം നടത്തിയ വെള്ളി വിലയിൽ ഇന്നു മാറ്റമില്ല. ചില കടകളിൽ ഗ്രാമിന് 118 രൂപ. മറ്റു കടകളിൽ 121 രൂപ.
3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (3-35%) എന്നിവയും കൂടിച്ചേരുമ്പോഴാണ് കേരളത്തിൽ സ്വർണാഭരണ വില. അതായത്, ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ 74,120 രൂപയ്ക്ക് പുറമെ ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജും നൽകണം.
ഇറാൻ-ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാവുകയോ ഇറാനെ യുഎസും ആക്രമിക്കുകയോ ചെയ്താൽ രാജ്യാന്തര സ്വർണവിലയും കുതിപ്പ് തുടങ്ങും. കാരണം, യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ഓഹരി-കടപ്പത്ര വിപണികൾ തളരുകയും അത് സ്വർണ നിക്ഷേപത്തിന് നേട്ടമാവുകയും ചെയ്യാറുണ്ട്. ഇത് കേരളത്തിലെ വിലയെയും കൂടുതൽ മുന്നോട്ട് നയിക്കും. മറിച്ച്, വെടിനിർത്തലിനുള്ള സാധ്യത തെളിഞ്ഞാൽ സ്വർണക്കുതിപ്പിന് ‘തൽകാലത്തേക്ക്’ വിരാമമാകുമെന്ന് നിരീക്ഷകർ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: