
അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചറും ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷനും ചേർന്ന് ഇന്ത്യയിൽ ‘ഫാൽകൺ 2000’ ബിസിനസ് ജെറ്റുകൾ നിർമിക്കും. റിലയൻസ് ഇൻഫ്രയുടെ ഉപകമ്പനിയായ റിലയൻസ് എയറോസ്ട്രക്ചർ ലിമിറ്റഡും ഡാസോ ഏവിയേഷനും ചേർന്നാണ് ബിസിനസ് ജെറ്റുകൾ നിർമിക്കുകയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച കത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ വ്യക്തമാക്കി.
ഫ്രാൻസിൽ നടക്കുന്ന പാരീസ് എയർ ഷോയിലാണ് ഇരു കമ്പനികളും ഇതു സംബന്ധിച്ച ധാരണയിലെത്തിയത്. ഡാസോ ആദ്യമായാണ് ഫ്രാൻസിന് വെളിയിൽ ഫാൽകൺ 2000 ബിസിനസ് ജെറ്റ് വിമാനങ്ങൾ നിർമിക്കാനൊരുങ്ങുന്നത്. ലോക വിപണിയിലേക്കായി ബിസിനസ് ജെറ്റ് വിമാനങ്ങൾ നിർമിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നായി മാറുകയുമാണ് ഇതുവഴി ഇന്ത്യ. നിലവിൽ യുഎസ്, ബ്രസീൽ, ഫ്രാൻസ്, കാനഡ എന്നിവ മാത്രമാണ് ഈ പട്ടികയിലുള്ളത്.
റിലയൻസും ഡാസോയും ചേർന്ന് മഹാരാഷ്ട്രയിലെ നാഗ്പുരിലെ ഡാസോ റിലയൻസ് എയറോസ്പേസ് ലിമിറ്റഡിൽ (ഡിആർഎഎൽ) ജെറ്റ് നിർമാണ സൗകര്യമൊരുക്കും. ഇവിടെ നിന്ന് ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ ഫാൽകൺ 2000 ബിസിനസ് ജെറ്റ് വിമാനം 2028ഓടെ വിപണിയിലെത്തുമെന്ന് റിലയൻസ് ഇൻഫ്ര വ്യക്തമാക്കി. കോർപ്പറേറ്റുകൾക്ക് പുറമെ സൈനിക ആവശ്യത്തിനും ജെറ്റ് ഉപയോഗിക്കാനാകും.
മഹാരാഷ്ട്രയിലെ പ്ലാന്റ് ഭാവിയിൽ ഫാൽകൺ 6എക്സ്, ഫാൽകൺ 8എക്സ് ജെറ്റുകളും നിർമിക്കാനാകുംവിധമാണ് സജ്ജമാക്കുന്നത്. 2017ലാണ് റിലയൻസ് ഇൻഫ്രയും ഡാസോയും ചേർന്ന് ഡിആർഎഎൽ സംയുക്ത സംരംഭം സ്ഥാപിച്ചത്.
ഇതിനകം 100ലേറെ ഫാൽകൺ 2000ന്റെ ഘടകങ്ങൾ ഇവിടെ നിർമിച്ചിട്ടുണ്ടെങ്കിലും സമ്പൂർണമായി ഫാൽകൺ 2000 ബിസിനസ് ജെറ്റ് നിർമാണത്തിലേക്ക് കടക്കാനുള്ള ധാരണയിൽ ഇരു കമ്പനികളും ഇപ്പോഴാണെത്തിയത്. ഇതിനായുള്ള അസംബ്ലി സൗകര്യമാണ് നാഗ്പുരിലെ പ്ലാന്റിൽ ഒരുക്കുന്നതും. പ്ലാന്റിലെ ഭാവി വിപുലീകരണ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് അടുത്ത ദശാബ്ദത്തിൽ 100കണക്കിന് എൻജിനിയർമാരെയും ടെക്നീഷ്യന്മാരെയും നിയമിക്കുമെന്നും റിലയൻസ് ഇൻഫ്രാസ്ട്രക്ചർ വ്യക്തമാക്കി.
ജർമൻ കമ്പനിയായ റൈൻമെട്ടോളിനുവേണ്ടി ആയുധങ്ങൾ നിർമിക്കാൻ റിലയൻസ് ഇൻഫ്രയുടെ മറ്റൊരു ഉപകമ്പനിയായ റിലയൻസ് ഡിഫൻസ് കഴിഞ്ഞമാസം ധാരണയിലെത്തിയിരുന്നു (). ഇതിനായി മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വമ്പൻ ഫാക്ടറി റിലയൻസ് സ്ഥാപിക്കും.
ഇന്നലെ 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ 386.50 രൂപയിലാണ് എൻഎസ്ഇയിൽ വ്യാപാരം അവസാനിപ്പിച്ചത്. 15,310 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയുടെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം ഈമാസം 11ന് കുറിച്ച 420 രൂപയാണ്. 52-ആഴ്ചത്തെ താഴ്ച 2024 ജൂലൈ 23ലെ 169.51 രൂപയും. ഇന്ന് വ്യാപാരത്തിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ ഓഹരിവില 3 ശതമാനത്തിലധികം ഉയർന്ന് 400 രൂപയും ഭേദിച്ചു. വിപണിമൂല്യം 15,800 കോടി രൂപയും കടന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)